കോവിഡ് ചട്ടലംഘനം: ഇനിമുതൽ താക്കീതില്ല, നേരിട്ടുള്ള ശിക്ഷാ നടപടികൾ; മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ചട്ടലംഘനം നടത്തുന്നവര്‍ക്ക് ഇനിമുതല്‍ താക്കീത് നല്‍കില്ല, പകരം നേരിട്ടുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കും. അതിനിയന്ത്രിത മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊടുങ്ങല്ലൂര്‍ നഗരസഭ ഹാളില്‍ അഡ്വ വി ആര് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കോട്ടപ്പുറം മാര്‍ക്കറ്റില്‍ നിയന്ത്രണം കര്‍ശനമാക്കും. വഴിയോരക്കച്ചവടം അനുവദിക്കില്ല. വിവാഹത്തിന് 50 പേരില്‍ കൂടുതലും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരിലും കൂടുതല്‍ പങ്കെടുത്താല്‍ ശിക്ഷാ നടപടി സ്വീകരിക്കും. നഗര പ്രദേശങ്ങളില്‍ സെക്ട്രല്‍ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ പോലീസ് ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥ ടീം പരിശോധന കര്‍ശനമാക്കും. കണ്ടെയ്മെന്റ് സോണുകളില്‍ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കില്ല. പ്രദേശത്ത് അവശ്യസാധനങ്ങള്‍ക്ക് മാത്രം വില്‍പ്പനാനുമതി.
നഗരസഭാ പരിധിയില്‍ എല്ലാ കടകളും രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ മാത്രം പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. വ്യാപാരസ്ഥാപനങ്ങളില്‍ സന്ദര്‍ശക ഡയറികള്‍ സൂക്ഷിക്കുകയും ജീവനക്കാര്‍ മാസ്ക് ശരിയായി ധരിക്കുകയും വേണം. അഞ്ച് പേരില്‍ കൂടുതല്‍ ആളുകളെ ഒരേ സമയം കടകളില്‍ കയറാന്‍ അനുവദിക്കരുത്. 10 വയസ്സില്‍ താഴെയുള്ള കുട്ടികളെയും 60 വയസ്സില്‍ കൂടുതലുള്ളവരെയും കടയില്‍ കയറ്റിയാല്‍ സ്ഥാപനം അടക്കുന്നതുള്‍പ്പെടെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. പൊതുസ്ഥലങ്ങളിലും മറ്റും കൂട്ടം കൂടി നില്ക്കുന്നതും സാമൂഹിക അകലം പാലിക്കാതിരിക്കുന്നതും ശിക്ഷാര്‍ഹമാണ്.