തൃശൂരില്‍ യാത്രാസ്തംഭനം; നഗരം ഒറ്റപ്പെട്ടു
തൃശൂര്‍: മഴയിലും കാറ്റിലും തൃശൂര്‍ ഒറ്റപ്പെട്ടു. റോഡുകളില്‍ വന്‍വെള്ളക്കെട്ട്. ഇന്നലെ മഴയ്ക്കു നേരിയ ശമനമുണ്ടായി. ട്രെയിന്‍ സര്‍വീസുകള്‍ രണ്ടാം ദിവസവും തുടരാനായില്ല. തിരുവനന്തപുരത്തേക്കു പോകുന്ന ട്രെയിനുകള്‍ ഇന്നു വൈകിട്ടു നാലുവരെ ഓടില്ല. പാലക്കാട്ടേക്ക് പോകുന്ന ട്രെയിനുകളും ശനിയാഴ്ച്ച വൈകിട്ട് നാലുവരെ ഓടില്ലെന്നു റെയില്‍വേ അറിയിച്ചു. ഒട്ടാകെ ദുരന്തങ്ങളില്‍ ഇതുവരെ 31 പേര്‍ മരിച്ചു.
കുതിരാന്‍ തുരങ്കം വഴി മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് യാത്രാനിരോധനമുണ്ട്. മണ്ണു മാറ്റുന്ന ജോലികള്‍ മന്ദഗതിയിലാണ്. വിയ്യൂര്‍പാലം ദുര്‍ബലമായതോടെ അതുവഴി ഷൊര്‍ണൂരിലേക്കുള്ള റോഡു ഗതാഗതവും തടസപ്പെട്ടു. കോയമ്പത്തൂരിലേക്കു പോകേണ്ടതുള്‍പ്പെടെ ഒട്ടേറെ വാഹനങ്ങള്‍ മണ്ണുത്തി ഭാഗത്തു കുടുങ്ങി കിടക്കുകയാണ്. മണ്ണിടിച്ചില്‍ ഭീഷണിയാണ് തലവേദന. ചാലക്കുടി, മാള തുടങ്ങിയ സ്ഥലങ്ങളില്‍ ഹെലികോപ്ടറുകളിലും ബോട്ടുകളിലും രക്ഷാപ്രവര്‍ത്തനം ശക്തമാണ്. ചാലക്കുടിയില്‍ അമ്പതോളംപേരെ കോപ്ടറില്‍ രക്ഷപ്പെടുത്തി. നാവികസേനയുടെ 13 ടീമുകളാണ് തൃശൂരിലുള്ളത്.
പാലിയേക്കര ടോള്‍പ്ലാസ പരിസരത്തു രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. പ്ലാസ വെള്ളത്തില്‍ മുങ്ങി. വാഹനയാത്ര അസാധ്യമായി. റോഡിലേക്കും വെള്ളമൊഴുകിയെത്തിയതോടെ യാത്ര ചെയ്യാനാകാത്ത അവസ്ഥ. മാള ഭാഗത്തും വലിയ വെള്ളക്കെട്ടുണ്ടായി. അഞ്ഞൂറിലധികം പേര്‍ വിവിധ വീടുകളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 35 ബോട്ടുകളും മൂന്നു ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്.
അതിനിടെ കൊടുങ്ങല്ലൂര്‍ ഭാഗത്ത് കടലിലേക്കു പുഴകളില്‍ നിന്നുള്ള ഒഴുക്കു തുടങ്ങിയത് ആശ്വാസമായി. കഴിഞ്ഞദിവസങ്ങളില്‍ കടല്‍ കരയിലേക്കു കയറി നില്‍ക്കുകയായിരുന്നു. ഇതോടെ ചാലക്കുടിയിലെ വെള്ളക്കെട്ടിനു വലിയ പരിഹാരമാകും. കുണ്ടൂരിലേതടക്കം മൂന്നു ദുരിതാശ്വാസക്യാമ്പുകളില്‍ വെള്ളം കയറി. 5000 പേര്‍ താമസിച്ചിരുന്ന ക്യാമ്പിലേക്കാണ് മഴവെള്ളം ഇരച്ചെത്തിയത്. ഹെലികോപ്ടറുകള്‍ വഴി ഭക്ഷണം നല്‍കുന്നതിനു ക്രമീകരണമുണ്ടാക്കി.