തൃശ്ശൂർ കോർപ്പറേഷനിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ വലഞ്ഞ് കോൺഗ്രസ്: രണ്ട് സീറ്റുകൾ കെപിസിസിയ്ക്ക് വിടും
തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷനിലെ രണ്ട് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച തർക്കം കെപിസിസിയ്ക്ക് വിടാൻ തീരുമാനം. ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷവും തൃശ്ശൂർ കോർപ്പറേഷനിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അന്തിമ തീരുമാനം ആവാതിരുന്നതോടെയാണ് ജില്ലാ കമ്മറ്റിയുടെ തീരുമാനം. ഗാന്ധിനഗർ, കിഴക്കുമ്പാട്ടുകര എന്നീ ഡിവിഷനുകളിലാണ് സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് ധാരണയാവാത്തത്. ഇതോടെയാണ് രണ്ട് സീറ്റുകളിലുള്ള സ്ഥാനാർത്ഥി നിർണ്ണയം നടത്താൻ കെപിസിസിയ്ക്ക് വിട്ടുനൽകിയിട്ടുള്ളത്.
അറബിക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യത: ഏഴ് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്
തർക്കം പരിഹരിക്കാനുള്ള അവസാന ശ്രമമെന്ന നിലയിൽ പാർട്ടി നേതൃത്വം സ്ഥാനാർത്ഥികളുമായി ചർച്ച നടത്തുകയും ചെയ്യും. 55 ഡിവിഷനുകളുള്ള തൃശ്ശൂർ കോർപ്പറേഷനിൽ ബാക്കി എല്ലാ ഡിവിഷനുകളിലും കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കിയിട്ടുണ്ട്. എ ഗ്രൂപ്പിലാവട്ടെ തർക്കം മൂലം സ്ഥാനാർത്ഥി പട്ടിക പുറത്തുവിടാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.
ഗാന്ധിനഗർ ഡിവിഷനിൽ നേരത്തെ വിജയിച്ച രാജൻ ജെ പല്ലെയെ കിഴക്കുമ്പാട്ടുകരയിൽ മത്സരിപ്പിക്കണമെന്ന് ഉമ്മ ചാണ്ടി നിർദേശിച്ചതായി ചൂണ്ടിക്കാണിച്ചാണ് തർക്കം നിലനിൽക്കുന്നത്. ഗാന്ധിനഗറിൽ ജോൺ ഡാനിയേലിനെ ഉമ്മൻ ചാണ്ടി നിർദേശിച്ചെന്നുമാണ് യോഗത്തിൽ എ ഗ്രൂപ്പിലെ മുതിർന്ന നേതാക്കൾ ഉന്നയിച്ചിട്ടുള്ള വാദം. കിഴക്കുമ്പാട്ടുകരയിൽ രംഗത്തിറക്കിയ ബൈജു വർഗ്ഗീസിനെ മറ്റൊരു വാർഡിലേക്ക് മാറ്റാനും യോഗത്തിൽ ചില എ ഗ്രൂപ്പ് നേതാക്കൾ നിർദേശിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയ ശേഷം കെപിസിസി രണ്ട് ഡിവിഷനുകളിലും സ്ഥാനാർത്ഥികളെ നിർണ്ണയിക്കുമെന്നാണ് ജില്ലാ നേതൃത്വം നൽകുന്ന വിവരം.