കേരളവര്‍മ കോളജ് വനിതാ ഹോസ്റ്റല്‍ സമരം ഒത്തുതീര്‍ന്നു; തീരുമാനം താരത്തോൺ ചർച്ചകൾക്ക് ശേഷം...
തൃശൂര്‍: കേരളവര്‍മ കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികള്‍ കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ സമരം ഒത്തുതീര്‍ന്നു. ഹോസ്റ്റലില്‍ വരാനുള്ള സമയം രാത്രി എട്ടര മണി വരെയാക്കി. ഇതുസംബന്ധിച്ച് പ്രിന്‍സിപ്പാള്‍ കെ.കൃഷ്ണകുമാരി രേഖാമൂലം വിദ്യാര്‍ഥിനികള്‍ക്ക് കത്തുനല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ വിദ്യാര്‍ഥിനികള്‍ രാത്രിയിലടക്കം സമരമുഖത്തായിരുന്നു.
ഇന്നലെ മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് തീരുമാനമായത്. ആദ്യം കൊച്ചിന്‍ദേവസ്വം ബോര്‍ഡ് പ്രതിനിധികളെ വിദ്യാര്‍ഥിപ്രതിനിധികളും പ്രിന്‍സിപ്പാളുമുള്‍പ്പെടെ സന്ദര്‍ശിച്ചു. പ്രവേശന സമയം നീട്ടാമെന്നു പറഞ്ഞതല്ലാതെ സമയം സംബന്ധിച്ചു വ്യക്തതയായില്ല. തുടര്‍ന്ന് കുട്ടികള്‍ പ്രിന്‍സിപ്പാളിനെ വൈകീട്ട് അഞ്ചിനു ഉപരോധിച്ചു. അറസ്റ്റുചെയ്തു നീക്കാന്‍ പോലീസുമെത്തി.
അതിനിടെ വീണ്ടും മാനേജുമെന്റുമായി ബന്ധപ്പെട്ടാണ് അനുകൂല തീരുമാനമെടുത്തത്. ഇക്കാര്യം തിങ്കളാഴ്ച്ച ചേരുന്ന പി.ടി.എ. യോഗത്തില്‍ റിപ്പോര്‍ട്ടു ചെയ്യും. നേരത്തെ പി.ടി.എ യോഗത്തില്‍ ചര്‍ച്ച ചെയ്തശേഷം തീരുമാനിക്കുമെന്നാണ് അറിയിച്ചിരുന്നത്. അതു സ്വീകാര്യമല്ലെന്നു വിദ്യാര്‍ഥിനികള്‍ നിലപാടെടുത്തു. വനിതാഹോസ്റ്റലില്‍നിന്നു പുറത്തുകടക്കാനുള്ള സമയം പുന:ക്രമീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവു നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടന്നത്. വിദ്യാര്‍ഥിനികളുമായി ചര്‍ച്ച നടത്താമെന്നു മുമ്പു നല്‍കിയ ഉറപ്പു പാലിച്ചില്ലെന്നു ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികള്‍ പറഞ്ഞു.

ഹോസ്റ്റലില്‍ വൈകീട്ട് നാലര വരെയാണ് സമയം അനുവദിച്ചിരുന്നത്. ആണ്‍കുട്ടികള്‍ക്ക് അനുവദിക്കുന്ന സമയം വരെ പുറത്തിറങ്ങാന്‍ തങ്ങള്‍ക്കും അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം. വിദ്യാര്‍ഥിനി നല്‍കിയ ഹര്‍ജിയില്‍ ഇളവുകള്‍ നല്‍കാവുന്നതാണെന്നും സമയം പുന:ക്രമീകരിക്കാവുന്നതാണെന്നും മാനേജുമെന്റിനോടു കോടതി നിര്‍ദേശിച്ചിരുന്നു. അച്ചടക്കത്തെ ബാധിക്കാത്തവിധത്തില്‍ മാനേജുമെന്റ് തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ടു. വൈകിട്ട് ആറുമണിവരെയാണ് ഇപ്പോള്‍ ഹോസ്റ്റലില്‍ കയറാനുള്ള സമയം. ഇരുനൂറിലധികം വിദ്യാര്‍ഥിനികള്‍ ഹോസ്റ്റലില്‍ താമസിക്കുന്നുണ്ട്. കോളജ് ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടേതിനു തുല്യമായ അവകാശത്തിന് അര്‍ഹരാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
ഹോസ്റ്റലിലെ നിയന്ത്രണങ്ങള്‍ക്കെതിരേ രണ്ടു വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. ഹോസ്റ്റലുകളിലെ പെണ്‍കുട്ടികള്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതും രാത്രിയില്‍ പുറത്തിറങ്ങി നടക്കുന്നതും രാത്രിയില്‍ പുറത്തിറങ്ങി സിനിമാ കാണുന്നതും നിരോധിച്ചുള്ള ഹോസ്റ്റല്‍ നടപടിക്കാണ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയത്.
വിദ്യാര്‍ഥിനികളുടെ രാത്രിസമരം
ഹോസ്റ്റലിലെ സമയനിയന്ത്രണത്തിനെതിരെയുള്ള ഹൈക്കോടതിവിധി പാലിക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീകേരളവര്‍മ കോളജില്‍ വിദ്യാര്‍ഥിനികളുടെ രാത്രിസമരം നടന്നത്. കോടതിവിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഉറപ്പുകള്‍ കോളജ് അധികൃതരില്‍നിന്നു ലഭിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും സമരം ആരംഭിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലും വിദ്യാര്‍ഥിനികള്‍ സമരം നടത്തിയിരുന്നു.
ഉടന്‍ തീരുമാനമുണ്ടാകുമെന്ന ഉറപ്പിലാണ് ഈ സമരം അവസാനപ്പിച്ചത്. ഇതു ലംഘിച്ചതോടെയാണ് വിദ്യാര്‍ഥിനികള്‍ സമരത്തിനിറങ്ങിയത്. അമ്പതോളം വിദ്യാര്‍ഥിനികളാണ് സമരത്തില്‍ പങ്കെടുത്തത്. പ്രശ്‌നം വിദ്യാര്‍ഥികളുമായി ചര്‍ച്ചചെയ്യണമെന്നാണ് ആവശ്യം. ഹോസ്റ്റലിന്റെ ഗേറ്റ് ചാടിക്കടന്നാണ് ഇവര്‍ കോളജിന്റെ പ്രധാനകവാടത്തിനു മുന്നിലെത്തി പ്രതിഷേധിച്ചത്.
സമരത്തിന് കാരണം ഹൈകോടതിവിധി
കോടതി നിര്‍ദ്ദേശം വന്നിട്ടും തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജ് ലേഡീസ് ഹോസ്റ്റലിലെ സമയക്രമം പുഃനക്രമീകരിക്കാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികള്‍ കളിഞ്ഞദിവസം രാത്രിയില്‍ കോളേജിന് മുന്നില്‍ പ്രതിഷേധിച്ചത്. സമയക്രമത്തെ സംബന്ധിച്ച് കോളേജ് പ്രിന്‍സിപ്പാളും മാനേജ്‌മെന്റും തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും വിദ്യാര്‍ത്ഥിനികള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ല.
ഇതാണ് പ്രതിഷേധത്തിന് കാരണം. ഇക്കാര്യത്തില്‍ രക്ഷിതാക്കളുമായി കൂടിയാലോചിച്ച ശേഷം തീരുമാനം എടുക്കാമെന്നായിരുന്നു മാനേജ്‌മെന്റിന്റെ നിലപാട്. എന്നാല്‍ ഇതിനെ എതിര്‍ത്ത് കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെ ഒരുവിഭാഗം വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ കയറാതെ കോളജ് ഗേറ്റിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു. നിലവിലെ സമയക്രമം പുനക്രമീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ഒരു വിദ്യാര്‍ത്ഥിനി നേരത്തെ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടിയെടുക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.












Click it and Unblock the Notifications