അഴീക്കോട് - മുനമ്പം പാലം യാഥാർത്ഥ്യമാകുന്നു: 140.1 കോടി രൂപ അനുവദിച്ച് കിഫ്ബി
തിരുവനന്തപുരം: തൃശൂര്‍ ജില്ലയേയും എറണാകുളം ജില്ലയേയും ബന്ധിപ്പിക്കുന്ന അഴീക്കോട് - മുനമ്പം പാലം നിര്‍മാണത്തിന് കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗം 140.1 കോടി രൂപ അനുവദിച്ചു. തൃശൂര്‍ ജില്ലയിലെ കയ്പമംഗലം നിയോജക മണ്ഡലത്തിലെ അഴീക്കോടിനെയും എറണാകുളം ജില്ലയിലെ വൈപ്പിന്‍ മണ്ഡലത്തിലെ മുനമ്പത്തെയും ബന്ധിപ്പിച്ചു കൊണ്ടാണ് ഈ പദ്ധതി വരുന്നത്.
സംസ്ഥാനത്തെ 9 തീരദേശ ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശ ഹൈവേയുടെ അലൈന്മെന്റില് ഉള്‍പ്പെട്ടതാണ് ഈ പാലം. കാര്യേജ് വേ, നടപ്പാത, സൈക്കിള്‍ ട്രാക്ക് എന്നിവ ഉള്‍പ്പെടെ 15.1 മീറ്റര്‍ ആണ് പാലത്തിന്റെ വീതി. ദേശീയപാത 66 ലെയും ദേശീയപാത 544 ലെയും ഗതാഗതകുരുക്കിന് പാലം പരിഹാരമാകും. തുറമുഖങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് പുറമേ ടൂറിസം വികസനത്തിന്നും നിര്‍ദിഷ്ട പാലം സഹായകരമാകും.പൊതുമരാമത്ത് വകുപ്പിന് കീഴില്‍ കെആര്എഫ്ബിയ്ക്കാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല.
കോവിഡ് 19 മഹാമാരിയും ലോക്ഡൗണും ഏല്‍പ്പിച്ച ആഘാതത്തെ മറികടന്ന് സംസ്ഥാന വികസനം ഗതിവേഗം വീണ്ടെടുക്കുകയാണ് ഇപ്പോള്‍. തിരുവനന്തപുരത്ത് ജൂണ്‍ 29, 30 തീയതികളില്‍ നടന്ന കിഫ്ബി പതിനഞ്ചാം എക്സിക്യുട്ടീവ് കമ്മിറ്റിയോഗവും, മുപ്പത്തി ഒമ്പതാം ജനറല്‍ ബോഡി യോഗവും അതിന്റെ തെളിവുകളാണ്.
ജൂണ്‍ 30 ന് നടന്ന കിഫ്ബി യോഗം 3 പദ്ധതികള്‍ക്ക് ധനാനുമതി നല്കി. ഇതില്‍ അഴിക്കോട് - മുനമ്പം പാലത്തിന്റെ നിര്‍മ്മാണം, പെരുമാട്ടി - പട്ടഞ്ചേരി കുടിവെള്ളപദ്ധതിയുടെ മൂന്നാം ഘട്ടം, കോരയാര്‍ മുതല്‍ വരട്ടയാര്‍ വരെയുള്ള മൂലത്തറ റൈറ്റ്ബാങ്ക് കനാലിന്റെ വിപുലീകരണം എന്നിവ ഉള്‍പ്പെടുന്നു.ആകെ 472.40 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് 39-ാം കിഫ്ബി യോഗം ധനാനുമതി നല്‍കിയിട്ടുള്ളത്.
ദേശീയപാത വികസനത്തിന്റെ സ്ഥലമെടുപ്പിന് സംസ്ഥാന വിഹിതമായി 5374 കോടി രൂപയുള്‍പ്പെടെ, വിവിധ വകുപ്പുകള്‍ക്കായി ആകെ 57,031.21 കോടി രൂപയുടെ 730 പദ്ധതികള്‍ക്ക് ഇതുവരെ കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ വിവിധ വ്യവസായ പാര്‍ക്കുകള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 13,988.63 കോടി രൂപയും കിഫ്ബിയിലൂടെ നല്‍കാനായി അംഗീകരിച്ചിട്ടുണ്ട്. മൊത്തം 18,240 കോടി രൂപയുടെ 396 പദ്ധതികള്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നു.15,936 കോടി രൂപയുടെ 331 പദ്ധതികളുടെ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങി. 2002.72 കോടി രൂപയുടെ 55 പദ്ധതികള്‍ക്ക് എക്സിക്യുട്ടീവ് കമ്മിറ്റിയും ജനറല്‍ ബോഡിയും അനുമതി നല്കി.
ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനില്‍ (ഐഎഫ്സി) നിന്ന് 1,100 കോടി രൂപ കടമെടുക്കുന്നതിനും കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. പിപിപി(പൊതു സ്വകാര്യ പങ്കാളിത്തം) പദ്ധതികള്‍ക്ക് ഐഎഫ്സിയുടെ സാങ്കേതിക സഹായം സ്വീകരിക്കാം എന്ന നിര്‍ദ്ദേശവും അംഗീകരിക്കപ്പെട്ടു.
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിലൂടെ നടപ്പാക്കുന്ന പദ്ധതികള്‍ക്കുള്ള 2000 കോടി രൂപയുടെ ഫണ്ട് കിഫ്ബി യിലൂടെ കണ്ടെത്തുന്നതിനുള്ള ഡയസ്പോറ ബോണ്ട് പുറത്തിറക്കന്നതിനുള്ള നിര്‍ദേശത്തിനും കിഫ്ബി അംഗീകാരം നല്കി. കിഫ്ബിയില്‍ നിക്ഷേപിക്കുന്നതിലൂടെ പ്രവാസികള്‍ക്ക് നാടിന്റെ വികസനത്തില്‍ നേരിട്ട് പങ്കാളികളാകാനുള്ള അവസരമാണ് ഡയസ്പോറ ബോണ്ട് വഴി കൈവരുന്നത്.
പദ്ധതികളുടെ നടത്തിപ്പിനായി നിലവില്‍ 8206.39 കോടി രൂപ കിഫ് ബി യുടെ പക്കലുണ്ട്. ഇന്നേ തീയതി വരെ കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിലൂടെ 162.54 കോടി രൂപയുടെയും നോര്‍ക്ക ഡിവിഡന്റ് പദ്ധതിയിലൂടെ 85.76 കോടി രൂപയുടെയും നിക്ഷേപം കിഫ്ബി യില്‍ എത്തിയിട്ടുള്ളതായും യോഗം വിലയിരുത്തി.
കോവിഡ് 19 മഹാമാരിയുടെ കാലത്തും കിഫ് ബി ആക്ടില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള പെട്രോളിയം സെസിലെയും മോട്ടോര്‍ വാഹന നികുതിയിലെയും കി ഫ്ബിയുടെ വിഹിതം മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി.