മുല്ലപ്പള്ളിയെ വിമര്‍ശിച്ച അനില്‍ അക്കര എംഎല്‍എയോടു കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം തേടും
തൃശൂര്‍: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയെ വിമര്‍ശിച്ച അനില്‍ അക്കര എംഎല്‍എയോടു കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം തേടും. പുതിയ തൃശൂര്‍ ഡിസിസി. പ്രസിഡന്റിനെ നിയമിക്കുന്നതുവരെ സ്ഥാനത്തു തുടരാന്‍ ടിഎന്‍ പ്രതാപന് എംപിയോടു ആവശ്യപ്പെട്ടു. രമ്യ ഹരിദാസിനു കാര്‍ വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് പണപ്പിരിവു നടത്തിയതിനെ മുല്ലപ്പള്ളി എതിര്‍ത്തതാണ് അനില്‍ അക്കരയുടെ പരസ്യവിമര്‍ശനത്തിനു കാരണമായത്. പ്രതാപന് രാജിവച്ചതോടെ ഡിസിസിക്കു നാഥനില്ലാതായെന്നും പുതിയ പ്രസിഡന്റിന്റെ നിയമനം വൈകുന്നതില്‍ മുല്ലപ്പള്ളിക്കും ഉത്തരവാദിത്വമുണ്ടെന്നും എംഎല്‍എ. പ്രതികരിച്ചിരുന്നു.
മധ്യപ്രദേശിൽ ബിജെപിക്ക് തിരിച്ചടി; രണ്ട് എംഎൽഎമാർ കോൺഗ്രസിലേക്ക്, സർക്കാരിന് അനുകൂലമായി വോട്ട്
രമ്യക്കു കാര്‍ വാങ്ങുന്നതിനു പണം പിരിക്കുന്നതിനെ മുല്ലപ്പിള്ളി വിമര്‍ശിച്ചതു സൈബര്‍ സഖാക്കള്‍ക്കു ലൈക്കടിച്ചതു പോലെയാണെന്നു അനില്‍ കുറ്റപ്പെടുത്തിയിരുന്നു. മുല്ലപ്പള്ളിക്കു ഫെയ്സ് ബുക്കില്‍ പ്രതികരിക്കാമെങ്കില്‍ ഞങ്ങള്‍ക്കുമാകാമെന്നും നിലപാടെടുത്തിരുന്നു. ഇതില്‍ കെപിസിസി. അധ്യക്ഷന്‍ കടുത്ത അതൃപ്തിയിലാണ്.
എംഎല്‍എയുടേത് അനവസരത്തിലുള്ള വിമര്‍ശനമെന്നാണ് വിലയിരുത്തല്‍. പുനഃസംഘടനാവിഷയത്തില്‍ പെട്ടെന്നു നടപടിയെടുക്കാനും നേതൃതലത്തില്‍ ധാരണയായി. തൃശൂരില്‍ നിലവില്‍ 'എ' ഗ്രൂപ്പിനാണ് പ്രസിഡന്റ് പദവി. എന്നാല്‍ മുമ്പു 'ഐ' പക്ഷത്തിനായിരുന്നു സ്ഥാനം. ഇതുമായി ബന്ധപ്പെട്ടു ഇരു ഗ്രൂപ്പുകളും അവകാശവാദമുന്നയിച്ചതോടെയാണ് നിയമനം നീണ്ടത്. അനിലിന്റെ വിമര്‍ശനമുണ്ടായതോടെ ഡിസിസി പ്രസിഡന്റ് നിയമനം ഉടനുണ്ടാകുമെന്നാണ് സൂചന.
അതിനിടെ കെപിസിസി ന്യൂനപക്ഷ വകുപ്പ് സംസ്ഥാന ചെയര്മാന് കെകെ കൊച്ചുമുഹമ്മദ് രൂക്ഷവിമര്‍ശനവുമായി അനില്‍ അക്കരയ്ക്ക് എതിരേ രംഗത്തുവന്നു. മുല്ലപ്പള്ളി രാമചന്ദ്രന്റെ ചെരിപ്പിന്റെ വാര് അഴിക്കാനുള്ള യോഗ്യത കേരള രാഷ്ട്രീയത്തില്‍ താങ്കള്‍ക്കുണ്ടോ എന്നു ചോദിച്ചാണ് പരിഹാസം. താങ്കളും മുല്ലപ്പള്ളിയും ഒരുപോലെ ആണോ? കേരളത്തിലെ കോണ്‍ഗ്രസിലെ അവസാന വാക്ക് മുല്ലപ്പള്ളി രാമചന്ദ്രന്റേതാണ്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, എഐസിസി സെക്രട്ടറി, ഏഴു തവണ എംപി, രണ്ടുവട്ടം കേന്ദ്ര മന്ത്രി, കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയര്മാന് എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ച മുല്ലപ്പള്ളിയും താങ്കളും സമമാണെന്നു പറഞ്ഞത് അഹങ്കാരം ആയില്ലേ എന്നും ചോദിച്ചു. ഒരു പാര്‍ലമെന്റ് മെമ്പര്‍ക്ക് കാര്‍ വാങ്ങാനും സഞ്ചരിക്കാനും വേണ്ട സൗകര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നില്ലേ? പിന്നെ എന്തിനാണ് നാട്ടുകാരെ പിഴിയുന്നത് എന്നും ചോദിച്ചു. തൃശൂര്‍ ജില്ലയ്ക്ക് അഭിമാനമായി പ്രവര്‍ത്തിക്കേണ്ട എംഎല്‍എ വാടി കരിഞ്ഞു പോകരുതെന്നും ഉപദേശിച്ചു. വടക്കാഞ്ചേരിയില്‍ ധാരാളം കാര്യങ്ങള്‍ ഉണ്ടല്ലോ. അതൊക്കെ നോക്കി നല്ല നിലയില്‍ നടന്നാല്‍ പോരെ. പള്ളയില്‍ കുലുക്കാതെ നോക്കണമെന്നു പറഞ്ഞാണ് സമൂഹമാധ്യമത്തിലെ തുറന്ന കത്ത് മുതിര്‍ന്ന നേതാവു കൂടിയായ കൊച്ചുമുഹമ്മദ് അവസാനിപ്പിക്കുന്നത്.