Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരിലും കെഎസ്ആർടിസി സർവ്വീസ് പ്രതിസന്ധിയിൽ; മുടങ്ങിയത് 67 സർവ്വീസുകൾ!

തൃശൂര്‍: കെഎസ്ആര്‍ടിസി എംപാനല്‍ കണ്ടക്ടര്‍മാരെ പറഞ്ഞുവിട്ടതോടെ തൃശൂരില്‍ 67 സര്‍വീസുകള്‍ മുടങ്ങി. ജീവനക്കാരുടെ കുറവ് കാരണമാണ് ഇത്രയും ഷെഡ്യൂളുകള്‍ മുടങ്ങിയത്. രാവിലത്തെ ഷെഡ്യൂളില്‍ 64 ആണ് മുടങ്ങിയത്. വൈകിട്ട് ഇത് 67 ആയി. റദ്ദാക്കിയതില്‍ ഓര്‍ഡിനറി സര്‍വീസുകളാണ് ഏറെയും. കോടതി ഉത്തരവിനെത്തുടര്‍ന്ന് ജില്ലയില്‍ 261 എം പാനല്‍ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

റദ്ദാക്കിയ ഷെഡ്യൂളുകളുടെ ഡിപ്പോ അടിസ്ഥാനത്തിലുള്ള കണക്കുപ്രകാരം തൃശൂരില്‍ രാവിലെ മൂന്നും വൈകിട്ട് നാലും ഷെഡ്യൂള്‍ മുടങ്ങി. പുതുക്കാട് രാവിലെ 14 ലും വൈകിട്ട് 15 ഉം ഷെഡ്യൂളും ചാലക്കുടി രാവിലെ 13 ഉം വൈകിട്ട് 11 ഉം ഷെഡ്യൂള്‍ മുടങ്ങി. ഇരിങ്ങാലക്കുട രാവിലെ 6 ഉം വൈകിട്ട് 5 ഉം ഷെഡ്യൂളും മാള രാവിലെ 16 ഉം വൈകിട്ട് 19 ഉം , കൊടുങ്ങല്ലൂര്‍ രാവിലെ 17 ഉം വൈകിട്ട് 11 ഉം ഗുരുവായൂരില്‍ 13 ഉം സര്‍വീസുകളാണ് മുടങ്ങിയത്.

KSRTC

ജില്ലയില്‍ 44 ഓര്‍ഡിനറി സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതോടെ ദീര്‍ഘദൂര ബസുകളിലും ഡിപ്പോകളിലും യാത്രക്കാരുടെ തിരക്കാണ് അനുഭവപ്പെടുന്നത്. താല്‍ക്കാലിക ജീവനക്കാരായിരുന്നു പ്രാദേശിക സര്‍വീസുകളേറെയും നടത്തിയിരുന്നത്. ഏറ്റവുമധികം സര്‍വീസുകള്‍ റദ്ദാക്കിയത് മാള, കൊടുങ്ങല്ലൂര്‍ ഡിപ്പോകളിലാണ്. കെഎസ്ആര്‍ടിസിയെ മാത്രം ആശ്രയിക്കുന്ന മലയോര, ഉള്‍നാടന്‍ പ്രദേശങ്ങളിലെ യാത്രക്കാര്‍ ദുരിതത്തിലായി.

163 കണ്ടക്ടര്‍മാരെയാണ് തൃശൂര്‍ ഡിപ്പോയില്‍ സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തുന്നതിന് ആവശ്യം. താല്‍ക്കാലിക ജീവനക്കാരടക്കം 155 പേര്‍ മാത്രമാണ് ഡിപ്പോയിലുള്ളത്. ജീവനക്കാരുടെ കുറവനുസരിച്ച് ഇനിയും സര്‍വീസുകള്‍ മുടങ്ങാനിടയുണ്ട്. സ്ഥിരം ജീവനക്കാര്‍ക്ക് അധിക ചുമതല നല്‍കിയും ജീവനക്കാരുടെ അവധിയും ലീവും പുനഃക്രമീകരിച്ചും പരമാവധി പ്രതിസന്ധി മറികടക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.

ഗുരുവായൂരില്‍ കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടമാരുടെ കുറവുമൂലം ഡിപ്പോയില്‍നിന്ന് ദൂരയാത്രയ്ക്ക് പുറപ്പെടേണ്ട 13 സര്‍വീസുകള്‍ റദ്ദാക്കി. രാവിലെ എട്ടു സര്‍വീസുകളും വൈകിട്ട് അഞ്ചു സര്‍വീസുകളുമാണ് റദ്ദാക്കപ്പെട്ടത്. എന്നാല്‍ ശബരിമല അയ്യപ്പഭക്തന്മാര്‍ക്കായി എല്ലാദിവസവും പുറപ്പെടുന്ന പമ്പ സര്‍വീസ് മുടക്കമില്ലാതെ സര്‍വീസ് നടത്തി. 41 എംപാനല്‍ കണ്ടക്ടര്‍മാരെയാണ് ഉത്തരവ് അനുസരിച്ച് ഗുരുവായൂര്‍ ഡിപ്പോയില്‍നിന്ന് പിരിച്ചുവിടേണ്ടിവന്നത്.

ഇരിങ്ങാലക്കുടകെ.എസ്.ആര്‍.ടി.സി. സബ്ഡിപ്പോയില്‍നിന്ന് 19 താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടു. ഇവരില്‍ പലരും 10 വര്‍ഷത്തോളമായി താല്‍ക്കാലിക കണ്ടക്ടര്‍ തസ്തികയില്‍ കയറിയിട്ട്. 46 കണ്ടക്ടര്‍മാരാണ് സബ് ഡിപ്പോയിലുള്ളത്. താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതോടെ സബ് ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകള്‍ പൂര്‍ണമായും നടത്തുക ദുഷ്‌കരമാവും. നിലവില്‍ 27 സര്‍വീസുകളാണ് ഇവിടെനിന്ന് നടത്തുന്നത്.

പി.എസ്.സി. പട്ടികയില്‍നിന്ന് പുതിയ നിയമനങ്ങള്‍ നടക്കുന്നതുവരെ സ്ഥിരം കണ്ടക്ടര്‍മാരുടെ ജോലിഭാരം വര്‍ധിക്കും. ഇവിടെനിന്നുള്ള ആറ് സര്‍വീസുകള്‍ മുടങ്ങി. തൃശൂര്‍, എറണാകുളം, ഗുരുവായൂര്‍ (രണ്ട്) ,വെള്ളാനിക്കോട്, മതിലകം എന്നിവിടങ്ങളിലേക്കുള്ള ഓര്‍ഡിനറി സര്‍വീസുകളാണ് മുടങ്ങിയത്. ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് അടക്കം 13 സര്‍വീസുകള്‍ മാത്രമാണ് കഴിഞ്ഞദിവസം രാവിലെ ആരംഭിച്ചിട്ടുള്ളത്. മൂവായിരം മുതല്‍ നാലായിരത്തി അഞ്ഞൂറ് രൂപവരെ വരുമാനമുള്ള സര്‍വീസുകളാണ് മുടങ്ങിയിരിക്കുന്നത്. സര്‍വീസുകള്‍ മുടങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കളക്ഷന്‍ കൂടുതലുള്ള സര്‍വീസുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു.

ഹൈക്കോടതി വിധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി പുതുക്കാട് ഡിപ്പോയില്‍ നിന്ന് മുപ്പത് എം പാനല്‍ തൊഴിലാളികളെ പിരിച്ചുവിട്ടു.വര്‍ഷങ്ങളായി കണ്ടക്ടര്‍ തസ്തികയി ജോലി ചെയ്തിരുന്നവരെയാണ് പിരിച്ചുവിട്ടത്.ഇതോടെ ഗ്രാമീണ മേഖലകളിലേക്കുള്ള പത്തോളം സര്‍വീസുകള്‍ റദ്ദ് ചെയ്‌തേക്കും. എണ്‍പതോളം കണ്ടക്ടര്‍മാരാണ് പുതുക്കാട് ഡിപ്പോയില്‍ ഉണ്ടായിരുന്നത്.

താത്ക്കാലിക കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിടേണ്ടി വന്നതിനാല്‍ നിലവില്‍ ലാഭമില്ലാത്ത സര്‍വീസുകള്‍ റദ്ദ് ചെയ്യാനാണ് അധികൃതരുടെ തീരുമാനം.വരും ദിവസങ്ങളില്‍ യാത്രാ ക്ലേശം രൂക്ഷമാകാനും സാധ്യതയുണ്ട്. സ്ഥിരം ജീവനക്കാര്‍ക്ക് അധിക ജോലി നല്‍കി ലാഭകരമായ സര്‍വീസുകള്‍ മുടങ്ങാതിരിക്കാനാണ് അധികൃതരുടെ ശ്രമം.കെഎസ്ആര്‍ടിസിയിലെ സേവന മേഖലയായി തിരിച്ചിരിക്കുന്ന ലാഭത്തിലല്ലാത്ത സി വിഭാഗത്തില്‍പെടുന്ന സര്‍വീസുകള്‍ റദ്ദ് ചെയ്യാനുള്ള അവസരമായും കാണുകയാണ് അധികൃതര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+