കുതിരാന്‍ തുരങ്ക നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉടന്‍ നടപടിയെന്ന് മന്ത്രി ജി സുധാകരന്
തൃശൂര്‍;തൃശൂരിലെ കുതിരാൻ തുരങ്ക നിർമ്മാണവും അനുബന്ധ റോഡുനിർമ്മാണവും പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിന് ചട്ടപ്രകാരം എന്തു നടപടി സാധ്യമാകുമെന്ന കാര്യം ഉടൻ ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി ജി സുധാകരൻ നിയമസഭയിൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കീഴിലെ എൻഎച്ച്എഐയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. അതിനാൽ സംസ്ഥാന സർക്കാരിന് ഇടപെടാൻ പരിമിതികളുണ്ടെങ്കിലും ഇക്കാര്യം സർക്കാർ ഗൗരവമായി കാണുമെന്ന് ചീഫ് വിപ്പ് കെ രാജന് മന്ത്രി ഉറപ്പു നൽകി. കുതിരാൻ തുരങ്കത്തിന്റെയും അനുബന്ധ റോഡിന്റെയും നിര്‍മ്മാണം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭയിൽ പാസാക്കും. ഈ വിഷയത്തിൽ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരിയുമായി മുഖ്യമന്ത്രിയും പൊതുമരാമത്തുമന്ത്രിയും നേരിട്ട് ബന്ധപ്പെടുകയും എംപിമാരുടെ സഹായം തേടുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
കുതിരാൻ തുരങ്ക പാതയിൽ അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ ചൂണ്ടിക്കാട്ടിയും ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ അക്കമിട്ട് നിരത്തിയുള്ള ചീഫ് വിപ്പ് കെ രാജന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കേരളത്തിന്റെ പൗരജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം വിഷയം നിയമസഭയുടെ ശ്രദ്ധയിൽ നിരന്തരം കൊണ്ടുവരുന്ന കെ രാജനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കേരളത്തിന്റെ മനഃസാക്ഷിയെയാണ് കെ രാജൻ പ്രതിനിധീകരിക്കുന്നത് എന്നതിൽ സംശയമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Recommended Video
സംസ്ഥാന സർക്കാരിന്റെ നിയന്ത്രണമോ, മേൽനോട്ടമോ ഈ നിർമ്മാണത്തിൽ ഇല്ലായെന്നതും തിരിച്ചടിയാണ്. കുതിരാൻ തുരങ്ക നിർമ്മാണത്തിന്റെ പൂർത്തീകരണം അനിശ്ചിതമായി നീണ്ടുപോകാൻ കാരണം, കരാർ ഏറ്റെടുത്ത കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്. ഇവരുടെ കരാർ കാലാവധി 2021 ഡിസംബർ 31 വരെയാണ്. അതുകൊണ്ടുതന്നെ മറ്റ് ഏജൻസികളുടെ സഹായം തേടുന്നതുൾപ്പടെയുള്ള വിഷയം ദേശീയപാത അതോറിറ്റി ഹെഡ്ക്വാർട്ടേഴ്സിന്റെ പരിഗണനയിലാണെന്ന് എൻഎച്ച്എഐ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
11 വർഷം പിന്നിട്ടിട്ടും കുതിരാൻ പാതയുടെയും അനുബന്ധ റോഡിന്റെയും നിർമ്മാണ പ്രവര്‍ത്തനങ്ങൾ പൂർത്തിയാകാത്തതിനാൽ ഗുരുതര സാഹചര്യമാണ് പ്രദേശത്ത് നിലനിൽക്കുന്നതെന്ന് കെ രാജൻ സഭയെ അറിയിച്ചു. തുരങ്ക പാതയുടെ ഒരു കുഴലെങ്കിലും പൂർണ്ണമായി തുറന്നു നൽകണം. അശാസ്ത്രീയ നിർമ്മാണംകൊണ്ട് പലഭാഗങ്ങളും ഇടിഞ്ഞു വീഴുകയും സർവീസ് റോഡുകൾ തകർന്ന നിലയിലുമാണ്. ഈ പാതയിൽ ഇതുവരെ 322 ജീവനുകളാണ് വിവിധ ഘട്ടങ്ങളിൽ പൊലിഞ്ഞതെന്നും രാജൻ അറിയിച്ചു. ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും നടത്തുന്ന അവിശുദ്ധമായ ബന്ധമാണ് പാത യാഥാർത്ഥ്യമാക്കാൻ തടസമാകുന്നതെന്നും രാജൻ ചൂണ്ടിക്കാട്ടി.