തദ്ദേശതിരഞ്ഞെടുപ്പ്: തൃശൂര്‍ ജില്ലയില്‍ ഇത്തവണ മുന്നിലുള്ളത് വനിതാ വോട്ടര്‍മാര്‍
തൃശൂര്‍: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നവരുടെ കണക്കുകളില്‍ മുന്നിലുള്ളത് വനിതാ വോട്ടര്‍മാര്‍. ജില്ലയില്‍ ആകെ 26,91,371 വോട്ടര്‍മാരില്‍ 14,24,163 പേരും വനിതകളാണ്. തൃശൂര്‍ കോര്‍പ്പറേഷനിലും വനിതാ വോട്ടര്‍മാരാണ് കൂടുതല്‍. കോര്‍പ്പറേഷനില്‍ ആകെയുള്ള 2,65,183 വോട്ടര്‍മാരില്‍ 1,39,803 പേരും വനിതകളാണ്. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ വനിതാ വോട്ടര്‍മാരുള്ള ഗ്രാമപഞ്ചായത്താണ് പാണഞ്ചേരി.
ആകെയുള്ള 40,452 വോട്ടര്‍മാരില്‍ 21,086 പേരും വനിതകളാണ്. എന്നാല്‍ ജില്ലയില്‍ ഏറ്റവുമധികം വോട്ടര്‍മാരുളളത് പൂത്തൂര്‍ ഗ്രാമപഞ്ചായത്തിലാണ്. ആകെ 40,897 വോട്ടര്‍മാരാണ് പൂത്തൂരിലുള്ളത്. ജില്ലയിലെ ഏഴു നഗരസഭകളിലും വനിതാ വോട്ടര്‍മാരാണ് കൂടുതല്‍. കൂടുതല്‍ വോട്ടര്‍മാരുള്ള ഗുരുവായൂര്‍ നഗരസഭയില്‍ 62,613 വോട്ടര്‍മാരില്‍ 33,560 പേര്‍ വനിതകളാണ്. വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ആകെയുള്ള 57,624 വോട്ടര്‍മാരില്‍ 30,139 പേരും വനിതാ വോട്ടര്‍മാരാണ്. ചാലക്കുടി - 22,866, ഇരിങ്ങാലക്കുട - 29,573, ചാവക്കാട് - 17,907, കുന്നംകുളം - 24,008, വടക്കാഞ്ചേരി-26,970 എന്നിങ്ങനെയാണ് നഗരസഭകളിലെ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം.
അതേസമയം, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കായുള്ള സ്പെഷ്യല്‍ പോസ്റ്റല്‍ വോട്ടിംഗിന് ഹെല്‍ത്ത് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രം അനുമതി. ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് വോട്ടിംഗ് അനുവദനീയമല്ല. വോട്ടിംഗ് ദിനത്തിന് തലേന്ന് വൈകീട്ട് മൂന്നു മണി വരെയായിരിക്കും പോസ്റ്റല്‍ വോട്ടുകള്‍ അനുവദിക്കുന്നത്. സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോസ്റ്റല്‍ വോട്ടിംഗ് മാത്രമേ അനുവദിക്കൂ.
തിരഞ്ഞെടുപ്പ് തീയതിക്ക് മുമ്പ് നെഗറ്റീവ് ആയാലും നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയാലും പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താന്‍ സാധിക്കില്ല. വോട്ടിംഗിന് തലേ ദിവസം മൂന്നു മണിക്ക് ശേഷവും പോസിറ്റീവ് ആകുന്ന ആളുകള്‍ക്ക് പോളിങ്ങ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കും. ജില്ല ഹെല്‍ത്ത് ഓഫീസര്‍ തയ്യാറാക്കുന്ന നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ പോസ്റ്റല്‍ വോട്ടിങ്ങിന് അവസരമുണ്ടാവൂ.
Recommended Video
തിരഞ്ഞെടുപ്പ് വേളയില്‍ പിണറായി സര്‍ക്കാര്‍ സമനില തെറ്റിയവരെപ്പോലെയെന്ന് മുസ്ലിം ലീഗ്
തദ്ദേശ തിരഞ്ഞെടുപ്പ്: ഇരിക്കൂറിലെ കെപിസിസി സ്ഥാനാർത്ഥി പിന്മാറി, തിരിച്ചടിയായത് ചിഹ്നം?