തദ്ദേശ തിരഞ്ഞെടുപ്പ്: മദ്യമുള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് ഡിസംബര്‍ 8, 9, 10, 16 തീയതികളില്‍ നിരോധനം
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടപടിക്രമങ്ങളുടെ ഭാഗമായി ജില്ലയില്‍ ഡിസം. 8, 9, 10, 16 തിയതികളില്‍ മദ്യം ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ നിരോധിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അറിയിച്ചു. ഡിസം. 8 വൈകീട്ട് 6 മുതല്‍ വോട്ടെടുപ്പു തിയതിയായ ഡിസം. 10 ന് തിരഞ്ഞെടുപ്പ് ജോലികള്‍ കഴിയുന്നതു വരെയും വോട്ടെണ്ണല്‍ ദിനമായ ഡിസം. 16 നുമാണ് ജില്ലയില്‍ ലഹരി വിരുദ്ധ ദിനങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്.
ഈ ദിവസങ്ങളില്‍ അനധികൃതമായി ലഹരി സംഭരണമോ വിതരണമോ നടക്കുന്നില്ലെന്ന് തൃശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഉറപ്പു വരുത്തണമെന്നും ഇതിനുള്ള മുന്‍കൂര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ജാഗ്രതാ നിര്‍ദേശം നല്‍കി ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി നിര്‍വഹിക്കുന്ന മുഴുവന്‍ ഉദ്യോഗസ്ഥരും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. ഉദ്യോഗസ്ഥര്‍ക്കിടയില്‍ കോവിഡ് രോഗമുണ്ടായാല്‍ പോളിങ് ബൂത്തുകളിലെ വോട്ടെടുപ്പു സംവിധാനത്തെ പോലും അത് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഓരോ പ്രദേശത്തും ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പു കഴിയുന്നതുവരെ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വകുപ്പുതല മേധാവികളുടെ യോഗത്തില്‍ കലക്ടര്‍ വ്യക്തമാക്കി.
ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഡിസം. 8 നകം സ്‌പെഷ്യല്‍ ബാലറ്റ് പേപ്പര്‍ എത്തിക്കണം. അതിനു ശേഷം പാടില്ല. കോവിഡ് രോഗവ്യാപന സാധ്യത കൂടുന്ന പ്രദേശങ്ങള്‍ ക്ലസ്റ്റര്‍ ആയാല്‍ ആ മേഖലകളില്‍ സ്‌പെഷ്യല്‍ ബാലറ്റുകള്‍ വിതരണം ചെയ്യേണ്ട അവസ്ഥയും ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി കാണണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. എ ഡി എം റെജി പി ജോസഫ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ യു ഷീജാ ബീഗം, തിരഞ്ഞെടുപ്പ് ക്ലാസ്സ് പരിശീലകന്‍ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോവിഡ് 19; ബൂത്തിനകത്ത് ഒരേസമയം 3 വോട്ടര്‍മാര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് പ്രവേശിക്കാം
ഇന്നും കൂടുതല്‍ കൊറോണ രോഗികള്‍ മലപ്പുറത്ത്; 1000ത്തിലധികം പേര്‍ക്ക് രോഗ വിമുക്തി
Recommended Video
ബുറെവി ചുഴലിക്കാറ്റ് ഭീതിയിൽ തെക്കൻ കേരളം, വ്യാഴാഴ്ച സംസ്ഥാനത്തെ നാല് ജില്ലകളിൽ റെഡ് അലേർട്ട്