പിഎസ് ശ്രീധരന്‍ പിള്ളക്കെതിരേ തൃശൂരില്‍ സേവ് ബിജെപിയുടെ പേരിൽ പോസ്റ്ററുകള്‍... ആരാണ് പിന്നിൽ?
Recommended Video
തൃശൂര്‍: സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളക്കെതിരേ കലാപം മുറുകുന്നു. പാര്‍ട്ടിയുടെ ജനകീയ മുഖമായ കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ക്ക് താല്പര്യമുള്ള സീറ്റുകള്‍ വിട്ടുനല്‍കാതെ ഗ്രൂപ്പ് രാഷ്ട്രീയം കളിക്കുന്ന നേതാവായ പി.എസ്. ശ്രീധരന്‍പിള്ള മാറിയതായി കുറ്റപ്പെടുത്തുന്ന പോസ്റ്ററുകള്‍ തൃശൂര്‍ മണ്ഡലത്തിന്റെ ചില ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഒല്ലൂര്‍, മണലൂര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് ഇത്തരം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
രാഹുല്‍ ഗാന്ധിക്ക് മല്‍സരിക്കാന്‍ ഏഴ് മണ്ഡലങ്ങള്‍; കേരളവും തമിഴ്‌നാടും കര്‍ണാടകവും വിളിക്കുന്നു!
തൃശൂരില്‍ ശക്തമായ പോരാട്ടം കാഴ്ചവക്കാന്‍ കഴിയുന്ന ജനകീയനായ സുരേന്ദ്രനെ വെട്ടിനിരത്താന്‍ മത്സരരംഗത്തിറക്കാന്‍ താല്പര്യം കാട്ടാതിരുന്ന ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പിള്ളിയെ നിര്‍ബന്ധിച്ച് പോരിനിറക്കിയത് ചാണക്യതന്ത്രമല്ലെന്ന് വിമത ഗ്രൂപ്പ് തെളിയിക്കുമെന്നും പോസ്റ്ററുകളില്‍ പറയുന്നു. സേവ് ബി.ജെ.പി. കാമ്പെയിന്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ആരും തയാറായിട്ടില്ല.
ഇത്തരം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് നിലപാടിലാണ് ബി.ജെ.പി. ജില്ലാ നേതൃത്വം. നേരം വെളുക്കുംമുമ്പേ പ്രത്യക്ഷപ്പെട്ട ഇത്തരം പോസ്റ്ററുകള്‍ വൈകാതെ പാര്‍ട്ടി അണികളോ മറ്റോ കീറിക്കളയുകയും ചെയ്തു. കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി നിയമിക്കപ്പെട്ടതിന് പുറമെ പുതിയ സംസ്ഥാന പ്രസിഡന്റായി കെ. സുരേന്ദ്രന്റെ പേരിനാണ് അണികളുടെ പിന്തുണ കൂടുതല്‍ ലഭിച്ചതെങ്കിലും പി.കെ. കൃഷ്ണദാസ് പക്ഷം അതിനെ എതിർക്കുകയായിരുന്നത്രെ.
ഒടുവില്‍ സമവായ അധ്യക്ഷനായി പി.എസ്. ശ്രീധരന്‍പിള്ളയെ നിയോഗിക്കുകയായിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പി.കെ. കൃഷ്ണദാസ് പക്ഷത്തിനൊപ്പം നിലയുറപ്പിച്ച ശ്രീധരന്‍പിള്ള സുരേന്ദ്രനടക്കമുള്ള പേരുകള്‍ നിര്‍ണായക സീറ്റുകളില്‍നിന്ന് ഒഴിവാക്കാന്‍ ദില്ലിയില്‍ പാര്‍ട്ടി നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തിയതായി സുരേന്ദ്രന്‍ അനുകൂലികള്‍ ആരോപിക്കുന്നുണ്ട്.