മുനമ്പം മനുഷ്യക്കടത്ത്: ഇൻഡൊനീഷ്യ ലക്ഷ്യമാക്കി നീങ്ങിയ സംഘം ജാവ ദ്വീപിൽ തങ്ങുന്നതായി സൂചന ബലപ്പെടുന്നു, ഇതാദ്യമല്ല മനുഷ്യക്കടത്തെന്ന് പോലീസ് നിഗമനം!!
തൃശൂർ : മുനമ്പം തീരത്തുനിന്ന് ഇൻഡൊനീഷ്യ ലക്ഷ്യമാക്കി നീങ്ങുന്ന മനുഷ്യക്കടത്തുസംഘം വഴിമധ്യേ ജാവ ദ്വീപിൽ തങ്ങുന്നതായി പോലീസിന് ലഭിച്ചിട്ടുള്ള സൂചനകൾ ബലപ്പെടുന്നു. മുനമ്പത്തുനിന്ന് പുറപ്പെട്ട 230 അംഗ സംഘം സഞ്ചരിക്കുന്ന ബോട്ടിന്റെ കാര്യക്ഷമതക്കുറവാണ് മുന്നോട്ടുള്ള യാത്രയ്ക്ക് വിലങ്ങുതടിയാവുന്നതെന്നാണ് വിവരം.
അതേസമയം, ബോട്ടിൽ പോകാൻ കഴിയാതിരുന്ന ചിലർ വഴി സംഘത്തിലുള്ളവരുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാൻ പോലീസ് ശ്രമം തുടരുകയാണ്. സംഘത്തിൽ ഉൾപ്പെട്ടവർ നാട്ടിലുള്ളവരുമായി ബന്ധപ്പെടുന്നതും അന്വേഷണ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഡൽഹിയിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളവർക്കും പോലീസ് അന്വേഷിച്ചുവരുന്ന പ്രധാന ഏജന്റുമാർക്കും മനുഷ്യക്കടത്തുമായി അടുത്ത ബന്ധമുണ്ടെന്ന നിലപാടിലാണ് അന്വേഷണ ഏജൻസികൾ.

മാസങ്ങൾനീണ്ട മുന്നൊരുക്കങ്ങൾ നടത്തി സുരക്ഷാ ഏജൻസികളുടെ കണ്ണുവെട്ടിച്ച് നടന്ന മനുഷ്യക്കടത്ത് ഇതാദ്യമല്ലെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. നവംബർ, ഡിസംബർ മാസങ്ങളിലായി പലവട്ടം മുനമ്പം, മാല്യങ്കര, കൊടുങ്ങല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലെത്തിയ ശ്രീകാന്തും ശെൽവനുമടക്കമുള്ള സംഘം വിദഗ്ധമായി ഗൃഹപാഠം ചെയ്താണ് പദ്ധതി തയ്യാറാക്കിയത്. പകലും രാത്രിയും മത്സ്യ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച മനുഷ്യക്കടത്ത് ഏജന്റുമാർ ബോട്ടിൽ ആളെ കയറ്റാനും ബോട്ട് കടലിലിറക്കാനും സുരക്ഷിതമായ ഇടം കണ്ടെത്തിയിരുന്നു. പിഴവില്ലാതെ പശ്ചാത്തലം ഒരുക്കിയശേഷമാണ് സംഘം ജനുവരി 12-ന് മീൻപിടിക്കാനെന്ന വ്യാജേന ഹാർബറിൽനിന്ന് പുറപ്പെട്ടത്.
ഇന്ത്യൻ സമുദ്രാതിർത്തി കടക്കുംവരെ മീൻപിടിത്ത ബോട്ടാണെന്ന ധാരണയിൽ സുരക്ഷാ ഏജൻസികളൊന്നും സംശയിച്ചില്ല. ഓരോ സംസ്ഥാനത്തെയും മീൻപിടിത്ത ബോട്ടുകൾക്ക് ഓരോ നിറമാണ് നൽകുക. കടലിലിറങ്ങുന്ന ബോട്ടുകളെ ഈ നിറം നോക്കിയാണ് തിരിച്ചറിയുന്നത്. നൂറുകണക്കിന് ബോട്ടുകൾ ഇറങ്ങുന്ന അഴിമുഖത്ത് ഓരോ ജലയാനവും പരിശോധിക്കുകയെന്നത് പ്രായോഗികവുമല്ല.












Click it and Unblock the Notifications