തൃശ്ശൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി പ്രവർത്തകർക്ക് 2 വർഷം തടവും പിഴയും..
തൃശൂര്‍: ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കു രണ്ടുവര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും. മുല്ലശ്ശേരി പുല്ലൂര്‍ ദേശത്ത് കണ്ണറമ്പില്‍ വീട്ടില്‍ സുദര്‍ശന്‍ മകന്‍ അഖില്‍ ( 24 ), പുവ്വംതറ വീട്ടില്‍ ശ്രീനിവാസന്‍ മകന്‍ അഖില്‍ വാസ് (24) എന്നിവരെ ആക്രമിച്ച കേസിലാണ് മുല്ലശ്ശേരി പുല്ലൂര്‍ ദേശത്ത് കുരിയാക്കോട്ട് പ്രേമദാസന്‍ മകന്‍ പ്രജിത്ത് (27), തോട്ടപ്പുള്ളി രാമന്‍ മകന്‍ രാജേഷ് (46) എന്നിവരെ ചാവക്കാട് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.എന്‍. ഹരികുമാര്‍ രണ്ടുവര്‍ഷം കഠിന തടവിനും പതിനായിരം രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. പിഴ സംഖ്യയില്‍നിന്ന് 7000 രൂപ പരുക്കുപറ്റിയ അഖിലിനും 3000 രൂപ പരുക്ക് പറ്റിയ അഖില്‍ വാസിനും നല്‍കണം.
കേസിലെ രണ്ടാം പ്രതി രാജേഷിന്റെ മയക്കുമരുന്നു കച്ചവടം ചോദ്യംചെയ്തതാണു ആക്രമണത്തിനു കാരണം. ഈ വിരോധംവച്ച് 2014 ഡിസംബര്‍ 15 നു രാത്രി 11ന് അഖില്‍വാസിന്റെ സുഖമില്ലാതെ കിടന്നിരുന്ന അമ്മൂമ്മയെ കണ്ട് തിരിച്ച് ബൈക്കില്‍ വരുമ്പോള്‍ അഖിലിനെയും അഖില്‍വാസിനെയും റോഡില്‍ കാത്തുനിന്ന് പ്രജിത്തും രാജേഷും ചേര്‍ന്ന് ഇരുമ്പ് പൈപ്പും നെഞ്ചക്കുമുപയോഗിച്ച് ആക്രമിച്ചു.
പ്രാണരക്ഷാര്‍ഥം പൂവ്വന്തറ രാമന്റെ മകന്‍ ജോബിയുടെ വീട്ടുമുറ്റത്തേക്ക് ബൈക്ക് ഓടിച്ച് കയറ്റിയെങ്കിലും പിന്തുടര്‍ന്നെത്തിയ പ്രതികള്‍ വീണ്ടും ആക്രമിച്ചു. അഖിലിന്റെ തലയ്ക്ക് ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചെങ്കിലും വലതുകൈ കൊണ്ടു തടഞ്ഞു. തടയാന്‍ ശ്രമിച്ച അഖില്‍വാസിനെയും പ്രതികള്‍ അടിച്ചു പരുക്കേല്‍പിച്ചു.
കരച്ചില്‍ കേട്ട് ലൈറ്റിട്ട് ആളുകള്‍ ഓടിക്കൂടിയതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. അഖിലും അഖില്‍വാസും ദീര്‍ഘകാലം തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പാവറട്ടി പോലീസ് സബ് ഇന്‍സ്പക്ടര്‍ പി.പി. ജോയ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ.ബി. സുനില്‍കുമാര്‍, അഡ്വ. കെ.ആര്‍. രജിത് കുമാര്‍ എന്നിവര്‍ ഹാജരായി.