നെന്മണിക്കര പുലക്കാട്ടുകര പാലം നിര്‍മാണം ഈമാസം: പാലം വരുന്നതോടെ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമാന്തരമായി ടോള്‍ ഫ്രീ പാത യാഥാര്‍ത്ഥ്യമാകും
തൃശൂര്‍: കാത്തിരിപ്പിന് അറുതി, നെന്മണിക്കര- തൃക്കൂര് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുലക്കാട്ടുകര പാലത്തിന്റെ പണി 27-ന് ആരംഭിക്കും. പാലം വരുന്നതോടെ ദേശീയപാതയിലെ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമാന്തരമായുള്ള ടോള്‍ഫ്രീ പാതയാണ് യാഥാര്‍ഥ്യമാകുന്നത്. മണലിപ്പുഴയുടെ പുലക്കാട്ടുകര ഷട്ടറിനോടുചേര്ന്നുള്ള പാലം തലോരില്നിന്ന് ആമ്പല്ലൂരിലേക്കു വഴി തുറക്കും. പാലത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി.
പിസിയും ജനപക്ഷവും പടിക്ക് പുറത്ത് തന്നെ, യുഡിഎഫിലെടുത്തേക്കില്ല, അപേക്ഷ ചർച്ച പോലും ചെയ്തില്ല
പാലം യാഥാര്‍ഥ്യമായാല്‍ പാലിയേക്കര ടോള്‍പ്ലാസയ്ക്ക് സമാന്തരമായി കല്ലൂര്‍, ആമ്പല്ലൂര്‍ ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ എത്താനാകും. നബാര്‍ഡിന്റെ മൂന്നുകോടിയും സര്‍ക്കാരിന്റെ 75 ലക്ഷവും ഉള്‍പ്പെടെ 3.75 കോടിയാണ് പാലത്തിന്റെ നിര്‍മാണച്ചെലവ്. തൃക്കൂര് പഞ്ചായത്ത് പതിനൊന്നരസെന്റ് ഭൂമി റവന്യുവകുപ്പിന് കൈമാറിക്കഴിഞ്ഞു. നെന്മണിക്കര പഞ്ചായത്ത് പരിധിയില്‍ ഇറിഗേഷന്‍ വകുപ്പിന്റെ ഒമ്പതര സെന്റ് പുറമ്പോക്ക് ഭൂമിയും ഏറ്റെടുത്തു. ഇനി ആവശ്യമായ ഒന്നരസെന്റ് സ്വകാര്യഭൂമി ഉടന്‍ ഏറ്റെടുക്കും.
തൃക്കൂര് പഞ്ചായത്ത് 37 ലക്ഷം രൂപ സമാഹരിച്ചാണ് ഭൂമി ഏറ്റെടുത്തത്. പഞ്ചായത്ത് 7.5 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. തലോര്‍, കല്ലൂര്‍ സഹകരണ ബാങ്കുകള്‍ പത്തുലക്ഷം രൂപ വീതം നല്കി. ബാക്കിതുക സഹകരണബാങ്കുകളില്നിന്നും നാട്ടുകാരില്‍നിന്നും പിരിച്ചെടുത്താണ് ഭൂമി ഏറ്റെടുത്തത്. സംസ്ഥാനത്ത് പുഴയ്ക്കു കുറുകെ പൊതുമരാമത്തുവകുപ്പ് പണിയുന്ന തൂണില്ലാത്ത ഏറ്റവും നീളം കൂടിയ പാലമാണ് പുലക്കാട്ടുകരയില് യാഥാര്‍ഥ്യമാകുന്നത്. 46 മീറ്ററാണ് പാലത്തിന്റെ നീളം. ഒരുവര്‍ഷംകൊണ്ട് പാലത്തിന്റെ പണി പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്. തൊട്ടടുത്ത് പുലക്കാട്ടുകര ഷട്ടര്‍ പാലത്തിന് സമാന്തരമായാണ് പുതിയ പാലം വരുന്നത്. മഴക്കാലത്ത് ഷട്ടറുകള്‍ തുറക്കുകയും വെള്ളംകുത്തിയൊഴുകുകയും ചെയ്യുന്നതിനാല്‍ തൂണുകളില്ലാത്ത ബോക്സ് ഗര്‍ഡര്‍ പാലമാണ് ഇവിടെ പണിയുന്നത്. 27ന് വൈകിട്ട് മൂന്നിന് പാലത്തിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി ജി. സുധാകരന് നിര്‍വഹിക്കും.