യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം; ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ചേലക്കര പള്ളിയില്‍ കയറാനായില്ല
തൃശൂര്‍: കനത്ത മഴയിലും പ്രതിഷേധച്ചൂട് തണുക്കാതെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിനു വിശ്വാസികള്‍ ചേലക്കര സെന്റ് ജോര്‍ജ് പഴയപള്ളി കവാടത്തില്‍ നിലയുറപ്പിച്ചപ്പോള്‍ കോടതിവിധി നടപ്പാക്കി കിട്ടാതെ ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസികള്‍ക്ക് പിന്‍മാറേണ്ടി വന്നു. എറണാകുളം ജില്ല കോടതിയുടെ അനുകൂല വിധിയുടെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ ഞായറാഴ്ച കുര്‍ബാന നടത്താന്‍ വികാരി ഫാദര്‍ കെ പി ഐ സക്കിന്റെ നേതൃത്വത്തില്‍ ഒന്‍പത് മണിയോടെ എത്തിയതായിരുന്നു.
ഞായറാഴ്ച രാവിലെ ആറരയോടെ യാക്കോബായ വിഭാഗം വിശ്വാസികള്‍ പള്ളിയുടെ പ്രധാന ഗെയ്റ്റില്‍ വിധിയില്‍ പ്രതിഷേധിച്ച് നിലയുറപ്പിച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് ആരംഭിച്ച തര്‍ക്കങ്ങളെ തുടര്‍ന്നുള്ള സംഭവങ്ങളാണ് ഞായറാഴ്ചയും നടന്നത്. തൃശൂര്‍ ഭദ്രാസനാധിപന്‍ ഡോ.ഏലിയായ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ ഗെയ്റ്റില്‍ പ്രാര്‍ത്ഥന നടത്തി. തലപ്പിള്ളി തഹസില്‍ദാര്‍ രാജു യാക്കോബായ വിഭാഗവുമായി ചര്‍ച്ച നടത്തിയെങ്കിലും പിന്‍മാറാന്‍ തയാറായില്ല. യാക്കോബായ വിഭാഗം പള്ളി കവാടത്തില്‍ നിന്നും പിന്മാറാന്‍ തയാറാവാത്തതിനാലും, സംഘര്‍ഷ സാധ്യത കണക്കിലെടുത്തും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ഗേറ്റ് തുറന്നു കൊടുക്കാനാവില്ലെന്നും തഹസില്‍ദാര്‍ പറഞ്ഞു.
കോടതിവിധി ഉണ്ടായിട്ടും മതിയായ സംരക്ഷണം നല്‍കാതെ ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിച്ചത് കോടതി വിധിയുടെ ലംഘനമാണെന്ന് ഫാ.കെ പി ഐസക്ക് പറഞ്ഞു. വിധി നടപ്പാക്കി തരണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനിരിക്കുകയാണ് ഓര്‍ത്തഡോക്‌സ് പക്ഷം. ഒരു മണിയോടെ ഓര്‍ത്തഡോക്‌സ് പക്ഷം വിശ്വാസികള്‍ പിരിഞ്ഞു പോയി. ഇതിനു ശേഷമാണ് യാക്കോബായ വിഭാഗം പ്രധാന ഗെയ്റ്റില്‍നിന്നു പിന്‍മാറിയത്. ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് 1974 മുതല്‍ പളളി റിസീവര്‍ ഭരണത്തിലാണ്.
ഓര്‍ത്തഡോക്‌സ് വിഭാഗത്തിനുള്ള അനുകൂല വിധിയില്‍ യാക്കോബായ വിഭാഗത്തിന്റെ അപ്പീല്‍ 19 നാണ് പരിഗണിക്കുക. അത് വരെ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ പ്രവേശിപ്പിക്കാതിരിക്കാനാണ് യാക്കോബായ പക്ഷത്തിന്റെ നീക്കം. സംഘര്‍ഷത്തെ തുടര്‍ന്ന് സിഐസി വിജയകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമെത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ രാവിലെ മുതല്‍ ഉച്ചവരെ ഗതാഗതം തടസപ്പെട്ടു.