ഗുരുവായൂരിൽ ചോറൂണ് ചടങ്ങ് ക്യാമറയിൽ പകർത്തി മന്ത്രി; 4 വർഷങ്ങൾക്ക് ശേഷം
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചോറൂണ്‍, തുലാഭാരം എന്നീ വഴിപാടുകളുടെ ഫോട്ടോയെടുക്കുന്നത് നാലുവര്‍ഷത്തിനുശേഷം പുനരാരംഭിച്ചപ്പോള്‍ ആദ്യ ചിത്രമെടുത്തത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഫോട്ടോഗ്രഫിയുടെ പാടവം പ്രകടമായ ഈ ചിത്രംതന്നെയാണ് ചോറൂണിനെത്തിയവര്‍ക്ക് കൈമാറിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഗുരുവായൂരില്‍ ചോറൂണ്‍ ഫോട്ടോഗ്രഫി അനുവദിച്ചിരുന്നില്ല.
ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത് ആൾക്കൂട്ടം; ആഞ്ഞടിച്ച് പിജെ ജോസഫ്
ഭക്തജനങ്ങളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് കെബിമോഹന്‍ദാസ് ചെയര്‍മാനായുള്ള ഭരണസമിതി മുന്‍കൈയെടുത്ത് ഫോട്ടോഗ്രഫി പുനഃസ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള 11 ഫോട്ടോഗ്രാഫര്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ദിവസം 1000രൂപ വേതനത്തിന് ദേവസ്വം നിയമിച്ചിട്ടുണ്ട്.
ചോറൂണ്‍ വഴിപാടിന്റെ അഞ്ച് എണ്ണം അടങ്ങിയ സിഡിക്ക് 100രൂപയും,10എണ്ണത്തിന്റെ സിഡിക്ക് 200രൂപയുമാണ് ഈടാക്കുന്നത്. വഴിപാടു കഴിഞ്ഞാല്‍ ഉടന്‍ ചിത്രങ്ങളുടെ സിഡി നല്‍കും. ഇതിനായി ദേവസ്വത്തിന്റെ ഉദ്യോഗസ്ഥനും ചുമതലയുണ്ടാകും. കമ്പ്യൂട്ടറുകളും മെഷീനുകളും ചോറൂണ്‍ഹാളിന് സമീപം സ്ഥാപിച്ചു.
ഉച്ചയ്ക്ക് ചോറൂണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗുരുവായൂരപ്പന്റെ ഛായാചിത്രത്തിന് മുന്നില്‍ ദീപം തെളിയിച്ചശേഷം കോഴിക്കോട് സ്വദേശിയായ ജിതിന്‍- മൃദു ദമ്പതികളുടെ മകന്‍ ഹയാന്റെ ഫോട്ടോയെടുത്താണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് മറ്റു രണ്ടുകുട്ടികളുടെ ചോറൂണും മന്ത്രി കാമറയില്‍ പകര്‍ത്തി. ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെബി മോഹന്‍ദാസ്, ഭരണസമിതിയംഗങ്ങളായ മല്ലിശ്ശേരിപരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെകെ രാമചന്ദ്രന്‍, എ വി പ്രശാന്ത്, അഡ്മിനിസ്‌ട്രേറ്റര്‍ എസ് വി ശിശിര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
പ്രധാനമന്ത്രിക്കു മുന്നില്‍ ദേവസ്വം സമര്‍പ്പിച്ച പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞാല്‍ ലോകത്തെതന്നെ ഏറ്റവും ശ്രദ്ധേയമായ തീര്‍ഥാടനകേന്ദ്രമായി ഗുരുവായൂര്‍ മാറുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതിലൂടെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെ ഗുരുവായൂരിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ക്ഷേത്രങ്ങള്‍ക്ക് നല്‍കുന്ന ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നതാണ് സര്‍ക്കാരിന്റെ കടമ. കേരളത്തിന്റെ കഴിഞ്ഞ 51 വര്‍ഷക്കാല ചരിത്രത്തിനിടയില്‍ ക്ഷേത്രങ്ങളുടെ പുരോഗതിക്കും ഭക്തരുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുംവേണ്ടി കോടാനുകോടി രൂപ ചെലവഴിക്കാന്‍ കഴിഞ്ഞ മറ്റൊരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. ഇതില്‍ ഏറ്റവും പ്രധാനം ശബരിമലയിലേതാണ്. ശബരിമലയ്ക്കുവേണ്ടി 783 കോടിരൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ തുക വകയിരുത്തിയത്.
തുക നീക്കിവച്ചാലും വിവിധ കെട്ടുപാടുകളില്‍പ്പെട്ട് നാലില്‍ ഒരുശതമാനം തുകപോലും ചെലവഴിക്കാന്‍ കഴിയാത്ത അവസ്ഥാ വിശേഷമാണുള്ളത്. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരംവരെയുള്ള പ്രധാനപ്പെട്ട 11ക്ഷേത്രങ്ങളില്‍ 150 കോടി രൂപ ചെലവില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇടത്താവളങ്ങള്‍ നിര്‍മിച്ച് തുടങ്ങിയിട്ടുണ്ട്. ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കെ.ജി. വിഭാഗം കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു.
സംസ്ഥാനത്തെ 825 ഹൈന്ദവ ആരാധനാലയങ്ങള്‍ക്കും വേദപാഠശാലകള്‍ക്കും അനാഥാലയങ്ങള്‍ക്കുമായി മൂന്നേകാല്‍ കോടിരൂപയാണ് വിതരണം ചെയ്തത്. ഗുരുവായൂര്‍ ദേവസ്വം പൂന്താനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ ബി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. അടുത്ത വര്‍ഷംമുതല്‍ ധനസഹായം നാലുകോടിരൂപയാക്കി ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. കെവി. അബ്ദുല്‍ഖാദര്‍ എംഎല്‍എ. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ വിഎസ് രേവതി, ദേവസ്വം ഭരണസമിതിയംഗങ്ങളായ ഉഴമലയ്ക്കല്‍ വേണുഗോപാല്‍, എവി പ്രശാന്ത്, കെകെ രാമചന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റര്‍ എസ് വി ശിശിര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.