മണ്ഡലം നിറഞ്ഞ് പികെ ബിജു: പാട്ടിന്റെ ഈണത്തില്‍ രമ്യ ഹരിദാസ്, ആലത്തൂരില്‍ പോരാട്ടം കനക്കുന്നു!!
തൃശൂര്‍: സ്ഥാനാര്‍ഥി ഡോ. പികെ ബിജുവിന്റെ രണ്ടാംഘട്ട പ്രചാരണ പരിപാടികളുടെ ഭാഗമായി നാലു പഞ്ചായത്തുകളിലെ വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥിച്ചു പര്യടനം നടത്തി. രാവിലെ ഒമ്പതുമണിയോടെ കൊണ്ടാഴി പഞ്ചായത്തിലെ ചിറങ്കരയിലെത്തി ഒന്നാംവാര്‍ഡ് മിച്ചഭൂമിയിലെ തൊഴിലുറപ്പുതൊഴിലാളികളെ സന്ദര്‍ശിച്ചു. അതിനുശേഷം പതിനഞ്ചാം വാര്‍ഡിലെ ഉള്ളാട്ടുകുളം പത്തുപൊതിയിലെ തൊഴിലുറപ്പുതൊഴിലാളികളെ കണ്ട് വോട്ടഭ്യര്‍ഥിച്ചു. തുടര്‍ന്ന് ചിറങ്കര സെന്ററിലും പാറമേല്‍പ്പടിയിലും കൊണ്ടാഴിയിലുമുള്ള വോട്ടര്‍മാരെ കണ്ടു. സിഐടിയു, എഐടിയുസി യൂണിയന്‍ തൊഴിലാളികളെയും കാണുകയുണ്ടായി.
സ്ഥാനാർത്ഥി പട്ടിക സ്വാഗതം ചെയ്ത് പിള്ള;കേന്ദ്രത്തിന് സമർപ്പിച്ച പട്ടികയിൽ പത്തനംതിട്ട ഉണ്ടായിരുന്നു
പൊടിപാറും പോരാട്ടം!!
സൗത്ത് കൊണ്ടാഴിയിലെയും തൊഴിലുറപ്പുതൊഴിലാളികളെ കണ്ടതിനുശേഷമാണ് തിരുവില്വാമല പഞ്ചായത്തോഫീസിലും സെന്ററിലും പര്യടനം നടത്തിയത്. പാമ്പാടി ഐവര്‍മഠം മാധവവാര്യരുടെ വീടും വികെഎന്നിന്റെ വീടും സന്ദര്‍ശിച്ചു. അതിനുശേഷം നെയ്ത്ത് ഗ്രാമമായ കുത്താമ്പുള്ളിയിലെ എരവത്തൊടി നെയ്ത്ത് സംഘത്തിലുമെത്തി. പഴയന്നൂരിലേക്ക് തിരിക്കുന്നതിനിടെ ചീരക്കുഴിയിലെ ചേലക്കര ഐ്.എച്ച്.ആര്‍.ഡി. കോളജിലെത്തി വിദ്യാര്‍ഥികളോടും അധ്യാപക അനധ്യാപക ജീവനക്കാരോട് സ്ഥാനാര്‍ഥി വോട്ടുതേടി. പഴയന്നൂര്‍ വടക്കേത്തറയിലും വെള്ളാറുകുളത്തെ തൊഴിലുറപ്പുതൊഴിലാളികളെയും കണ്ടതിനുശേഷം ചേലക്കരയിലെ നാട്ടിന്‍ ചിറയിലും വെങ്ങാനെല്ലൂരും വോട്ടഭ്യര്‍ഥിച്ചതിനുശേഷം ഉച്ചയൂണിനുശേഷം കുന്നംകുളത്തേക്ക് പോയി. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം പി. എ. ബാബു, സി.പി.എം. ചേലക്കര ഏരിയാ സെക്രട്ടറി കെ.കെ. മുരളീധരന്‍, ഏരിയാ കമ്മിറ്റിയംഗം കെ. നന്ദകുമാര്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
ജനങ്ങള്‍ തന്നെ വീണ്ടും തെരഞ്ഞെടുക്കുമെന്ന്
രണ്ടായിരത്തി ഇരുന്നൂറ് കോടിയുടെ വികസന പ്രവര്‍ത്തനമാണ് മണ്ഡലത്തില്‍ താന്‍ നടപ്പിലാക്കിയിട്ടുള്ളതെന്നും ഇത് മനസിലാക്കിയ ജനങ്ങള്‍ തന്നെ വീണ്ടും തെരഞ്ഞെടുക്കുമെന്നും ആലത്തൂര്‍ ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. പികെ ബിജു പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന മേഖലകളില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുവച്ചാണ് താന്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇനിയും ഒട്ടനവധി പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ട്. അതിന് തന്റെ വിജയം അനിവാര്യമാണെന്നും മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണമെന്നും എം.പി. പറഞ്ഞു. 2004 ല്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനായത് ലോക്‌സഭയില്‍ എല്‍.ഡി.എഫിന്റെ 62 മെമ്പര്‍മാരുള്ളതുകൊണ്ടാണെന്നും മതനിരപേക്ഷതക്ക് ഒരു വോട്ട് എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മുദ്രാവാക്യമെന്നും പി.കെ. ബിജു പറഞ്ഞു.
നാടന്‍ പാട്ടിന്റെയും മാപ്പിളപ്പാട്ടിന്റെയും ഈണത്തില്‍ രമ്യ ഹരിദാസ്
നാടന്‍ പാട്ടിന്റെയും , മാപ്പിളപ്പാട്ടിന്റെയും ഈണത്തില്‍ കോണ്‍ഗ്രസിനെ പുകഴ്ത്തിപ്പാടിയും പ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പിന്റെ ചൂട് പകര്‍ന്നുനല്‍കിയ യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യഹരിദാസ് അക്ഷരാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഞെട്ടിച്ചു. ചേലക്കര ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെത്തിയ സ്ഥാനാര്‍ഥി രമ്യയുടെ പാട്ടിനൊപ്പം പ്രവര്‍ത്തകര്‍ താളംവച്ചു. തനിക്കുവേണ്ടി പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ടുചോദിച്ചിട്ടുണ്ടെങ്കില്‍ അതൊരിക്കലും വെറുതെ ആകില്ല. തനിക്ക് ചെയ്ത വോട്ടുകള്‍ പാഴാകില്ലെന്നും രമ്യഹരിദാസ് പറഞ്ഞു. ഒരു പാര്‍ട്ട്‌ടൈം എം.പി.യായല്ല മുഴുവന്‍ സമയവും നിങ്ങള്‍ക്കൊപ്പം ആലത്തൂര്‍ മണ്ഡലത്തില്‍ ഉണ്ടാകുമെന്നും സ്ഥാനാര്‍ഥി പറഞ്ഞു. കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ചേലക്കര ബ്ലോക്ക് പ്രസിഡന്റും ചേലക്കര ടൗണ്‍ വാര്‍ഡ് കമ്മിറ്റി പ്രസിഡന്റുമായ ടി.പി. ബാലഗോപാലന്‍ സ്ഥാനാര്‍ഥിക്ക് തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക നല്‍കി. ബുധനാഴ്ച വൈകുന്നേരം ഏഴ് മണിയോടെ സ്ഥാനാര്‍ഥി എത്തുന്നതറിഞ്ഞ് ഒട്ടനവധി പ്രവര്‍ത്തകരാണ് ഇരച്ചെത്തിയത്. സ്ഥാനാര്‍ഥി നാടന്‍പാട്ടും, മാപ്പിളഗാനവും കൂടി ആലപിച്ചതോടെ പാര്‍ട്ടി ഓഫീസിലെത്തിയ പ്രവര്‍ത്തകരും നേതാക്കളും നിറഞ്ഞ കൈയടിയോടെ രമ്യഹരിദാസിന് പിന്തുണയും നല്‍കി.
ആലത്തൂര്‍ മണ്ഡലം തിരിച്ച് പിടിക്കും
ആലത്തൂര്‍ ലോക് സഭാമണ്ഡലം യു.ഡി.എഫ്. തിരിച്ച് പിടിക്കുമെന്നതില്‍ സംശയം വേണ്ടെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ് പറഞ്ഞു. രാജ്യത്തിന്റെ മതേതരത്വം സംരക്ഷിച്ച് വികസനവും സുരക്ഷയും ഉറപ്പ് വരുത്താന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണം. തനിക്ക് നല്‍കുന്ന ഓരോ വോട്ടും രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരുമെന്നും രമ്യ പറഞ്ഞു. ആലത്തൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ്. പ്രവര്‍ത്തകരിലുള്ള ആത്മവിശ്വാസവും ഊര്‍ജവും ആവേശവും വോട്ടര്‍മാരുടെ ഹൃദ്യമായ സ്വീകരണവും തന്റെ വിജയത്തെയാണ് ഉയര്‍ത്തി കാണിക്കുന്നത്. ആലത്തൂര്‍ ഇടതു പക്ഷത്തിന്റെ കോട്ടയാണെന്ന് ഇടതുപക്ഷമാണ് അവകാശപ്പെടുന്നതെന്നും വോട്ടര്‍മാരല്ലെന്നും മണ്ഡലം യു.ഡി.എഫ്. തിരിച്ചുപിടിക്കുമെന്നും രമ്യ ഹരിദാസ് പറഞ്ഞു.