പികെ ഫിറോസിനെ അപകീര്‍ത്തിപ്പെടുത്തി; വിവാദങ്ങള്‍ക്കിടെ പൊലീസ് ആക്ട് 118 (എ) പ്രകാരം ആദ്യ പരാതി
തൃശൂര്‍: പൊലീസ് ആക്ട് 118 ( എ) ഭേദഗതിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് രാഷ്ട്രീയ സാംസ്‌കാരിക ലോകത്ത് നിന്ന് ഉയരുന്നത്. സോഷ്യല്‍ മീഡിയയിലും ഇതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ആക്ടിലെ ചില മാറ്റങ്ങള്‍ വരുത്തുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.
എന്നാല്‍ ഇതിനിടെ പൊലീസ് ആക്ട് 118 ( എ) ഭേദഗതി പ്രകാരം സംസ്ഥാനത്ത് ആദ്യമായി പരാതി ലഭിച്ചിരിക്കുകയാണ്. മുസ്ലീം യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചെന്നാരോപിച്ച് പൊലീസ് ആക്ട് 118 ( എ) ഭേദഗതി പ്രകാരമാണ് പരാതി നല്‍കിയത്.
വ്യാജഫോട്ടോ പ്രചരിപ്പിച്ച് ഫിറോസിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകീര്‍ത്തിപ്പെുത്തിയ പോസ്റ്റിന്റെ ലിങ്കും പരാതിക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുസ്ലീം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാന്‍ ആണ് വലപ്പാട് പൊലീസില്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്.
സ്ത്രീകള്‍ക്കെതിരെയും മറ്റും സൈബര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പൊലീസ് ആക്ടില്‍ ഭേദഗതി കൊണ്ടുവന്നത്. മന്ത്രിസഭ അംഗീകരിച്ച ഭേദഗതി കഴിഞ്ഞ ദിവസം ഗവര്‍ണറും ഒപ്പുവച്ച് അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വലിയ വിമര്‍ശനം ഉയര്‍ന്നത്. പൊലീസ് നിയമഭേദഗതിയിലൂടെ വിമര്‍ശനങ്ങളെ പിണറായി സര്‍ക്കാര്‍ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നാണ് വിവിധ രാഷ്ട്രീയ നേതാക്കള്‍ ആരോപിച്ചത്. ഇതിനിടെയാണ് ഇപ്പോള്‍ പൊലീസ് ഈ വകുപ്പില്‍ കേസെടുത്തിരിക്കുന്നത്.
കൂടാതെ വിവാദ പൊലീസ് നിയമഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്നതാണെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സിപിഎം കേന്ദ്ര നേതൃത്വവും വിമര്‍ശനം ഉന്നയിച്ചിരുന്നു. ഭേദഗതിയില്‍ മാറ്റം വരുത്താന്‍ സംസ്ഥാന നേതൃത്വത്തോട് പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
ദിലീപ് ഉള്‍പ്പെട്ട കേസ്; സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്; കേസില്‍ ഇന്ന് വിചാരണ പുനരാരംഭിക്കും
അതേസമയം, വിവാദപരമായ പൊലീസ് നിയമഭേദഗതി അനുസരിച്ച് പരാതികളില്‍ ഉടന്‍ നടപടിയുണ്ടാകില്ലെന്ന റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിരുന്നു. പരാതികള്‍ പരിശോധന നടത്താന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സമിതികള്‍ ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ പൊലീസ് പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കുമെന്നാണ് സൂചന.
എണ്ണിയാൽ തീരില്ല ബിജെപിയുടെ അമളികൾ; സിറ്റിംഗ് വാർഡിൽ വികസനമില്ലെന്ന് വിവി രാജേഷ്, ഒടുവിൽ സംഭവിച്ചത്
Recommended Video