ശബരിമലയില്‍ വിവാദനായകനായി മാറിയ പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കുട്ടനെല്ലൂര്‍ ഹെലിപാഡിൽ; കമ്മിഷണര്‍ സല്യൂട്ടടിച്ചു, മോഡി ഹസ്തദാനം നല്‍കി!!
തൃശൂര്‍: ശബരിമലയില്‍ വിവാദനായകനായി മാറിയ പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കുട്ടനെല്ലൂര്‍ ഹെലിപാഡിലെത്തി. ഔദ്യോഗിക ജോലിയുടെ ഭാഗമായാണ് കമ്മിഷണര്‍ എത്തിയത്. പ്രധാനമന്ത്രിയെ കണ്ട് സല്യൂട്ട് അടിച്ച കമ്മീഷ്ണര്‍ക്ക് മോഡി ഹസ്തദാനം നല്‍കി. സി.എന്‍. ജയദേവന്‍ എം.പി, മേയര്‍ അജിത വിജയന്‍, കലക്ടര്‍ ടി.വി. അനുപമ എന്നിവരും എത്തിയിരുന്നു.
കമ്മിഷണര്‍ ശബരിമലയില്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നു കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. കമ്മിഷണറുടെ സ്ഥലംമാറ്റണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. സംസ്ഥാന ജന. സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനുള്‍പ്പെടെ കടുത്ത നിലപാടിലാണ്.
പഴുതടച്ച സുരക്ഷ, പോലീസ് മുന്നൊരുക്കം മികവോടെ
പഴുതടച്ച സുരക്ഷ, ജാഗ്രതയോടെയുള്ള ആസൂത്രണം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു പോലീസ് ഒരുക്കിയതു കൃത്യമായ മുന്നൊരുക്കം. സുരക്ഷാനടപടികള്‍ കര്‍ശനമായിരുന്നെങ്കിലുംജനകീയമായി. പ്രധാനമന്ത്രി വരുന്നതിനു തൊട്ടുമുമ്പു പല കവാടങ്ങളിലും പോലീസും പ്രവര്‍ത്തകരുമായി വാക്തര്‍ക്കമുണ്ടായി. മീഡിയ പാസുള്ളവര്‍ പോലും അകത്തുകടക്കാന്‍ ബുദ്ധിമുട്ടി.
ബി.ജെ.പി ജില്ലാകമ്മിറ്റി നല്‍കിയ പാസുള്ളവരെയും നായ്ക്കനാല്‍ കവാടത്തില്‍ പോലീസ് തടഞ്ഞതു ബഹളത്തിനിടയാക്കി. ജില്ലാനേതാക്കള്‍ ഇടപെട്ട് ബാരിക്കേഡ് എടുത്തുമാറ്റി പ്രവര്‍ത്തകരെ അകത്തേക്കു കടത്തേണ്ടിവന്നു. വി.ഐ.പി. ഗാലറിയിലും മുന്‍നിരയിലും ഏറെമുമ്പെത്തിയവര്‍ക്കു സീറ്റുകിട്ടി. ബാക്കിയുള്ളവര്‍ തിരക്കില്‍ പെട്ടു. മെറ്റല്‍ ഡിറ്റക്ടര്‍, ബോംബ് സ്‌ക്വാഡ് പരിശോധനയിലൂടെയാണ് എല്ലാവരെയും അകത്തു കടത്തിയത്. ബാഗുകള്‍ ഒഴിവാക്കി. പരിസരത്തു ഡോഗ് സ്‌ക്വാഡും മണത്തു നടന്നു.
കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി: കെ.വി സന്തോഷ്, തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്.പി: കെ.എസ്. സുദര്‍ശന്‍ എന്നിവരുടെ നിയന്ത്രണത്തിലായിരുന്നു നടപടികള്‍. അത്യാധുനിക പോലീസ് ഡ്രോണ്‍ കാമറയും കടലോരത്ത് മൂന്നു കി.മീറ്റര്‍ വരെ നിരീക്ഷിക്കാവുന്ന ഒമ്പതു ബൈനോക്കുലറുകളും ഒരുക്കിയിരുന്നു. സ്വരാജ് റൗണ്ടിലെ ഉയരമേറിയ കെട്ടിടങ്ങളുടെ മുകളിലെല്ലാം പോലീസ് കയറി. ബൈനോക്കുലറിലൂടെ അവര്‍ നഗര കാഴ്ച്ചകള്‍ ഒപ്പിയെടുത്തു. വേദിയും പരിസരവും മൈതാനവും സിസിടിവി കാറകളുടെ നിരീക്ഷണത്തില്‍. കാമറ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ സദാസമയവും ഒപ്പിയെടുക്കാന്‍ കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചു.
ഗതാഗത നിയന്ത്രണം
പോക്കറ്റ് റോഡുകള്‍ തുറന്നു നല്‍കി വണ്‍വേ സമ്പ്രദായം നടപ്പാക്കിയതോടെ ജനം വല്ലാതെ വലയുന്ന അവസ്ഥയുണ്ടായില്ല. നഗരത്തിലേക്കു വരുത്താതെ ഇടവഴികളിലേക്കു തിരിച്ചുവിട്ടു. ബാരിക്കേഡുകള്‍ ഉപയോഗിച്ചായിരുന്നു ഇത്. അമ്പതിലധികം വയര്‍ലെസ് ഉപകരണങ്ങള്‍ വിവര കൈമാറ്റം സുഗമമാക്കി. ഉച്ചയ്ക്ക് 12 മുതല്‍ പൂര്‍ണമായും ഗതാഗതം നിയന്ത്രിച്ചു. സ്വരാജ് റൗണ്ടില്‍ പാര്‍ക്കിങും വിലക്കി. വടവും കെട്ടിയിരുന്നു. ജില്ലാ അതിര്‍ത്തിയായ പാലക്കാട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളില്‍ ഉച്ച മുതല്‍ വലിയ കണ്ടെയ്‌നറുകള്‍ തടഞ്ഞിട്ടു. അതോടെ ഹൈവേയിലെ ഗതാഗതകുരുക്ക് തടയാനായി.
രണ്ടുദിവസങ്ങളിലായി പോലീസ് മുന്നൊരുക്കം പൂര്‍ത്തിയാക്കിയപ്പോള്‍ മികവു കൂടി. ശനിയാഴ്ച്ച ജില്ല സായുധസേനയില്‍ വെച്ചു പോലീസുകാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും വിശദീകരണവും നല്‍കി. വാഹനവ്യൂഹം വരുന്ന വഴി വിജയകരമായ ട്രയല്‍ റണ്‍ നടത്തി. സായുധസേനയ്ക്കു മൈതാനത്തു നിന്നു ഡ്യൂട്ടി പോയന്റിലെത്താന്‍ വാഹനസൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. സിറ്റി പോലീസ് മുഴുവന്‍ പോലീസുകാര്‍ക്കും ഭക്ഷണവും നല്‍കി. അഡ്മിന്‍ എ.സി.പി: എം.കെ.ഗോപാലകൃഷ്ണന്‍, ചാലക്കുടി ഡി.വൈ.എസ്.പി: സി.ആര്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗതാഗത നിയന്ത്രണം.