മണലറുക്കാവ് കാവടിക്കു തിളക്കമേകാന്‍ തടവുകാരുടെ തേരൊരുങ്ങി: താല്‍ക്കാലിക തേരിന് ആറ് ലക്ഷത്തോളം ചെലവ്
തൃശൂര്‍: ഇത്തവണത്തെ വിയ്യൂര്‍ മണലറുക്കാവ് ക്ഷേത്രത്തിലെ കാവടിക്കു മാറ്റേകാന്‍ തേക്കുതടികൊണ്ടുള്ള 'ജയില്‍ തേര്' എത്തുന്നു. തടവുകാരുടെ കഠിനപ്രയത്നത്തിന്റെ ഫലമാണിത്. ജയിലില്‍ സ്വന്തമായി ഒരു രഥം (തേര്) എന്ന ആശയത്തിന് ഏറെപ്പഴക്കമുണ്ട്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ രണ്ടുമാസത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമായാണ് മനോഹരമായ തേരു നിര്‍മിച്ചത്. കഴിഞ്ഞ 20 വര്‍ഷമായി വിയ്യൂര്‍ ജയിലില്‍നിന്നു തടവുകാരുടെ കാവടിയുണ്ട്.
താല്‍ക്കാലിക ചക്രവണ്ടിയിലായിരുന്നു ഇതുവരെ കാവടി. എല്ലാ വര്‍ഷവും വന്‍തുകയും ചെലവായിരുന്നു. ഈ പാഴ്ച്ചെലവു കുറയ്ക്കാനാണു ജയില്‍ അസി. സൂപ്രണ്ട് റഷീദ് അഹമ്മദ് സ്വന്തമായ തേരെന്ന ആശയം മുന്നോട്ടുവച്ചത്. ഇതിനു തടവുകാരുടെ പിന്തുണയും കിട്ടി. തേരു വാങ്ങാന്‍ ആറുലക്ഷത്തോളം ചെലവുവരും. ഇതോടെ ശില്‍പ്പിയായ ഊരകം സ്വദേശി രാമദാസിന്റെ സഹായംതേടി. രൂപകല്‍പ്പനയുണ്ടാക്കി തടവുകാരില്‍ കരകൗശല ജോലികള്‍ അറിയാവുന്നവര്‍ക്കു പരിശീലനം നല്കി രണ്ടുലക്ഷം ചെലവാക്കി തേക്കു തടിയില്‍ തേരു നിര്‍മിച്ചു. മനോഹരമായ അലങ്കാരങ്ങളും കൊത്തുപണികളും രഥത്തിലുണ്ട്. ജയില്‍ കാവടിസംഘം പിരിച്ചെടുത്ത പണമാണ് ഇതിനുപയോഗിച്ചത്.
ജയില്‍ ചപ്പാത്തിയും ചിക്കന്കറിയുമടക്കം വിവിധ ഉത്പന്നങ്ങളുണ്ടാക്കി ശ്രദ്ധപിടിച്ചുപറ്റിയ വിയ്യൂര്‍ ജയിലിന്റെ പുതിയ സംരംഭത്തിനും പ്രശംസ ലഭിച്ചു. ഇന്നു നടക്കുന്ന വിയ്യൂര്‍ മണലറക്കാവ് ക്ഷേത്ര ഉത്സവത്തിന് ദേവീദേവന്മാര് തേരിലെത്തും. കാവടിയാടാന്‍ എത്തുന്ന തടവുകാര്‍ക്ക് കനത്ത സുരക്ഷയാണ് ഇത്തവണ നല്‍കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പു പണികള്‍ക്ക് ഇറങ്ങിയ തടവുകാരന് ജയില്‍ ചാടി പോയിരുന്നു. വര്‍ഷങ്ങളായി നടന്നുവരുന്ന ആചാരങ്ങള്‍ക്ക് മുടക്കം വരാതിരിക്കാനും ജയില്‍ അധികൃതര്‍ ശ്രദ്ധിക്കുന്നുണ്ട്.