വിദ്യാഭ്യാസ മന്ത്രിയുടെ ശ്രമം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ, വിമർശനവുമായി ചെന്നിത്തല
തൃശൂർ: മുഖ്യമന്ത്രി മോഡൽ സ്കൂൾ ആയി പ്രഖ്യാപിച്ച തൃശൂർ ചെമ്പൂച്ചിറയിലെ സ്കൂൾ കെട്ടിടം സന്ദർശിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബിയിലൂടെ നടത്തുന്ന അഴിമതിയുടെ പുതിയ മോഡലാണ് ഈ സ്കൂൾ എന്ന് നിസ്സംശയം പറയാം. ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്ന കെട്ടിടത്തിൽ കുട്ടികളുടെ സുരക്ഷിതത്വത്തിനു യാതൊരു ഉറപ്പും നൽകാൻ സാധിക്കില്ല എന്നത് വ്യക്തമാണ് എന്ന് ചെന്നിത്തല പറഞ്ഞു.
കൊച്ചിയിൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനായി 180 കോടി രൂപ മുടക്കി പണിഞ്ഞ കെട്ടിടവും മുൻപ് പൊളിഞ്ഞു വീണിരുന്നു.വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ നടന്ന ഈ ഗുരുതരമായ അഴിമതിയിൽ സ്വന്തം വകുപ്പിലെ സെക്രട്ടറിയുടെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും, തന്നെ വെള്ളപൂശാനുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ ശ്രമം എന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
CrPC പ്രകാരം കേസ് രജിസ്റ്റർ ചെയ്തുകൊണ്ടുള്ള സമഗ്രമായ വിജിലൻസ് അന്വേഷണം നടത്താനും, കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നൽകാനും സർക്കാർ തയ്യാറാകണം. കുട്ടികളുൾപ്പെടെയുള്ളവരുടെ ജീവന് പോലും ഭീഷണിയാകുന്ന ഈ കെട്ടിടത്തിന്റെ സുരക്ഷിതത്വം ശാസ്ത്രീയമായി പരിശോധിച്ചു ഉറപ്പു വരുത്താൻ സർക്കാർ സത്വര നടപടികൾ കൈക്കൊള്ളണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ മണ്ഡലമായ പുതുക്കാടുളള ചെമ്പുച്ചിറ സ്‌കൂളില്‍ പണിയുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലാണ് അപാകത കണ്ടെത്തിയിരിക്കുന്നത്. കിഫ്ബിയുടെ മൂന്ന് കോടിയും എംഎല്‍എ ഫണ്ടില്‍ നിന്നുളള 87 ലക്ഷവും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാന്‍ ഐഎഎസിന് മന്ത്രി നിര്‍ദേശം നല്‍കി.