സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത എംപി എന്ന റെക്കോര്‍ഡ് ഇനി രമ്യയുടെ പേരില്‍
തൃശൂര്‍: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത എംപി എന്ന റെക്കോര്‍ഡ് ഇനി രമ്യയുടെ പേരില്‍. ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ കേരളത്തിലെ പല റെക്കോര്‍ഡുകളും തകര്‍ത്തിരിക്കുകയാണ് രമ്യ ഹരിദാസ്. മണ്ഡലത്തില്‍ ആദ്യമായി വിജയം നേടിയ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മണ്ഡല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷവും സ്വന്തമാക്കാനായി.
സംസ്ഥാനത്തെ ഏറ്റവും വലിയ ഇടതു കോട്ടകളിലൊന്നായാണ് ആലത്തൂര്‍ ഇതുവരെ അറിയപ്പെട്ടിരുന്നത്. എന്നാല്‍, ഇന്നത് ചരിത്രം. പ്രചാരണത്തിന്റെ ആദ്യഘട്ടം മുതല്‍ എല്‍ഡിഎഫിനൊപ്പമെത്താന്‍ രമ്യ ഹരിദാസിലൂടെ ആദ്യമായി യുഡിഎഫിനായി. പഴയ ഒറ്റപ്പാലം ലോകസഭാ മണ്ഡലത്തില്‍ നിന്നും കെ ആര് നാരായണന് ശേഷം ആലത്തൂരില്‍ ജയിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ആലത്തൂരിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷമായ 1,58,968 വോട്ടുമായാണ് രമ്യയുടെ തിളക്കമാര്‍ന്ന വിജയം. ഇതിനപ്പുറം വേറെയുമുണ്ട് രമ്യ ഹരിദാസ് ഈ തെരഞ്ഞെടുപ്പിലൂടെ സ്വന്തമാക്കിയ റെക്കോര്‍ഡുകള്‍.
കോൺഗ്രസ് തകർച്ചയ്ക്ക് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഉത്തരം പറയണം! തോൽവി ഉറപ്പിച്ച വിഡ്ഢിത്തങ്ങൾ
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത എം പിയെന്ന റെക്കോര്‍ഡ് ഇനി രമ്യക്ക് സ്വന്തം. സാവിത്രി ലക്ഷ്മണന് ശേഷം സംസ്ഥാനത്ത് നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ കോണ്‍ഗ്രസ് വനിതയായി രമ്യ ഹരിദാസ് മാറി. ഭാർഗവി തങ്കപ്പന് ശേഷം ലോക്സഭയിലേക്ക് വിജയിക്കുന്ന രണ്ടാമത്തെ പട്ടികജാതി വനിതയെന്ന ബഹുമതിയും ഇനി രമ്യയുടേത്. പാട്ടുപാടി വേറിട്ട് പ്രചാരണം നടത്തിയ ആലത്തൂരിന്റെ അനിയത്തിക്കുട്ടി മികവാര്‍ന്ന വിജയത്തിലൂടെ റെക്കോര്‍ഡുകളുടെ പുതിയ രാജകുമാരി കൂടിയാവുകയാണ്.
കുന്നംകുളം നിയോജകമണ്ഡലത്തില്‍ രമ്യ ഹരിദാസിന് ഏകദേശം 14,182 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി എ സി മൊയ്തീന് ലഭിച്ച 8000 വോട്ടുകളുടെ ഭൂരിപക്ഷം പി കെ. ബിജുവിന് ലഭിക്കുമെന്നു കരുതിയത്. വോട്ടിന്റെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ എല്ലാംതകിടം മറിഞ്ഞു. സിപിഎമ്മിന്റെ കോട്ടയെന്ന് വിശേഷിപ്പിച്ചിരുന്ന ആലത്തൂര്‍ (പഴയ ഒറ്റപ്പാലം) ലോക്സഭാ മണ്ഡലത്തില്‍ കെ ആര് നാരായണന്റെ വിജയം ഒഴിച്ചുനിര്‍ത്തിയാല്‍ സ്ഥിരമായി സിപിഎം. സ്ഥാനാര്‍ഥികളാണ് വിജയിക്കാറുള്ളത്.
ബാബ്റി മസ്ജിദ് പൊളിച്ചതിനു ശേഷം കെആർ നാരായണന് ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പി ശിവരാമന് ഒന്നേകാല്‍ ലക്ഷത്തിലധികം വോട്ടുകള്‍ നേടിയതാണ് എല്‍ഡിഎഫിന്റെ മിന്നുന്ന വിജയം. തുടര്‍ന്നിങ്ങോട്ട് നടന്ന എല്ലാം തെരഞ്ഞെടുപ്പുകളിലും സിപിഎം. വെന്നിക്കൊടി നാട്ടിയ മണ്ഡലത്തിലാണു രമ്യഹരിദാസിന്റെ അട്ടിമറി വിജയം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലോക്സഭാ മണ്ഡലത്തില്‍ ബി.ജെ.പിക്ക് 87,000 വോട്ടാണ് ലഭിച്ചത്. ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ഥി ടിവി ബാബുവിന് ഏകദേശം 90,000 വോട്ടുകളാണ് ലഭിച്ചത്. ബിജെപി വോട്ടുകള്‍ യുഡിഎഫ്. സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ എല്‍ഡിഎഫിന്റെ പരമ്പരാഗത വോട്ടുകളും യുഡിഎഫ്. സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടുണ്ട്.