കുതിരാനിലെ മലമുകളില്‍നിന്നു പാറക്കഷണം മഴയില്‍ റോഡിലേക്ക് വീണു:
തൃശൂര്‍: കുതിരാനിലെ മലമുകളില്‍നിന്നു പാറക്കഷണം മഴയില്‍ റോഡിലേക്ക് വീണു. വന്‍ ദുരന്തം ഒഴിവായി. ദേശീയപാത വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ കുതിരാനിലെ ക്ഷേത്രത്തിനു സമീപം കഴിഞ്ഞവര്‍ഷം ഇടിഞ്ഞുനിന്നിരുന്ന ഭാഗത്തുനിന്നുമാണ് കൂറ്റന്‍ പാറ ഉരുണ്ട് റോഡില്‍ പതിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ഈസമയത്ത് നല്ല മഴ ഉണ്ടായിരുന്നു.
സ്വർണ്ണക്കടത്ത്: നാലുപേരെകൂടി തിരിച്ചറിഞ്ഞു ജുവലറി ഉടമകളെ കണ്ടെത്താൻ പൊലീസ് സഹായം തേടി
വാഹനങ്ങള്‍ ഒന്നും ഈ സമയത്ത് സമീപത്തുകൂടി പോകാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. മുപ്പതടിയോളം ഉയരത്തില്‍ നിന്നുമാണ് കല്ല് താഴേക്ക് പതിച്ചത്. ഇതോടെ വരുംദിവസങ്ങളില്‍ മഴ കനക്കുന്നതോടെ തുരങ്കത്തിന്റെ ഇരു വശങ്ങളിലും ക്ഷേത്രത്തിനു സമീപവും മണ്ണിടിച്ചിലും റോഡ് ഇടിച്ചിലും ഉണ്ടാകാന്‍ സാധ്യത വര്‍ധിച്ചു. വൈകുന്നേരം ആറു മണിയോടെ ഹൈവേ പോലീസ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കല്ല് റോഡുവശത്തേക്ക് തള്ളിമാറ്റിയിടുകയാണ് ചെയ്തത്.
മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നിര്‍മാണവും ഇപ്പോഴത്തെ സ്തംഭനവും കരാര്‍ വ്യവസ്ഥകളുടെ ലംഘനമെന്നു ചൂണ്ടിക്കാട്ടി നടപടി ആവശ്യപ്പെട്ട് ദേശീയ വിജിലന്‍സ് കമ്മീഷന് പരാതി. കരാര്‍ കമ്പനിക്ക് കാലാവധി പലതവണ നീട്ടിക്കൊടുത്തത് ക്രമവിരുദ്ധമാണെന്നും അഴിമതിയുണ്ടോയെന്നു അന്വേഷിക്കണമെന്നുമാണ് ആവശ്യം. 2009 ഓഗസ്റ്റ് 24 ന് ഒപ്പിട്ട കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണമായും ലംഘിച്ചിട്ടും കരാര്‍ കമ്പനിയെ ഒഴിവാക്കാന്‍ ഒരു നീക്കവുമുണ്ടായില്ലെന്ന് പരാതിയില്‍ ഡി.സി.സി. ജന.സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ചൂണ്ടിക്കാട്ടി. ഇതു ദേശീയപാത അതോറിറ്റിയുടെ നിരുത്തരവാദപരമായ സമീപനമാണ്.
കരാര്‍ പ്രകാരം 514.05 കോടി രൂപയാണ് നിര്‍മാണ ചെലവായി കണക്കാക്കിയിരുന്നത്. 2017 നവംബര്‍ 30 ലെ കരാര്‍ കമ്പനിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടുപ്രകാരം 1019.01 കോടി രൂപയാണ് ചെലവായി കാണിച്ചത്. പണി പൂര്‍ത്തിയാക്കാന്‍ പോലും കഴിയാതെ 1019 കോടി രൂപ ചെലവിട്ടുവെന്നു കണക്കു നല്‍കിയതിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കണം.
മണ്ണുത്തി-വടക്കഞ്ചേരി ഭാഗത്തെ നിര്‍മാണം നഷ്ടമാണെന്ന് കാട്ടി സര്‍ക്കാരില്‍ നിന്ന് 236.95 കോടി രൂപ ഗ്രാന്റായി കരാര്‍ കമ്പനി നേരത്തെ കൈപറ്റിയതും ദുരൂഹമാണ്. ദേശീയപാതയ്ക്കു വേണ്ടി ഏറ്റെടുത്ത സ്ഥലത്തു നിന്നു ലഭിച്ച കരിങ്കല്ലിനെ കുറിച്ചും മണ്ണിന്റെ അളവിനെ കുറിച്ചും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. നാലുതവണ കരാര്‍ നീട്ടി കൊടുത്തു. ഇത്തരം സന്ദര്‍ഭങ്ങളില്‍ നഷ്ടപരിഹാരം ഈടാക്കാറുണ്ട്.
കഴിഞ്ഞ 30 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പണി 10 വര്‍ഷം കഴിഞ്ഞിട്ടും അനാഥമായി കിടക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്കു വഴിവിട്ട ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കണം. ഹൈക്കോടതിയുടെ 2017 ജൂലൈ 21 ലെ ഇടക്കാല ഉത്തരവില്‍ ആവശ്യപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് ദേശീയപാതയിലുണ്ടായ അപകടങ്ങളെ കുറിച്ചും സമഗ്രമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.