'മഹാനടന്മാരുടെ വീട്ടിലേക്ക് വാഴപ്പിണ്ടി അയയ്ക്കും', പൃഥ്വിരാജിന് പിന്തുണയുമായി പുളിഞ്ചോട്
തൃശൂര്‍: മുല്ലപ്പെരിയാര്‍ ഡാം പൊളിച്ച് നീക്കണമെന്ന ക്യാംപെയ്‌ന് പിന്തുണ നല്‍കിയ നടന്‍ പൃഥ്വിരാജ് അടക്കമുളളവര്‍ക്ക് എതിരെ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ പ്രതിഷേധം നടന്നിരുന്നു. ഇതിന് മറുപടിയെന്നോണം തൃശൂരില്‍ പൃഥ്വിരാജിന് പിന്തുണയുമായി പ്രകടനം.
പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ അടക്കമുളള പ്ലക്കാര്‍ഡുകളും ബാനറുമേന്തിയാണ് ആളുകള്‍ തെരുവില്‍ ഇറങ്ങിയത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിക്കാത്ത താരങ്ങള്‍ക്കെതിരെയും ഇവര്‍ രംഗത്ത് വന്നിട്ടുണ്ട്.
ഇതെന്താ കറുപ്പും കറുപ്പും? ദിലീപിന്റെയും കാവ്യയുടേയും പുതിയ ചിത്രങ്ങൾ വൈറൽ
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നടന്‍ പൃഥ്വിരാജിന്റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് തൃശൂര്‍ ജില്ലയിലെ എടമുട്ടം പുളിഞ്ചോട് ഗ്രാമത്തില്‍ ആണ് പ്രകടനം നടന്നത്. സേവ് കേരള ബ്രിഗേഡ് എന്നുളള ബാനറില്‍ ആണ് ആളുകള്‍ പൃഥ്വിരാജിന് പിന്തുണ അറിയിച്ചും മുല്ലപ്പെരിയാര്‍ ഡാം പൊളിച്ച് കളയണം എന്നുളള ആവശ്യം ഉന്നയിച്ചും പ്രകടനം നടത്തിയത്. മുല്ലപ്പെരിയാര്‍ ഡീ കമ്മീഷന്‍ ചെയ്യണം എന്ന നിലപാടെടുത്ത അഡ്വ. റസല്‍ ജോയിക്കും ഇവര്‍ പിന്തുണ പ്രഖ്യാപിക്കുന്നു.
സേവ് കേരള ബ്രിഗേഡ് ചൂലൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ മുപ്പതോളം പേരാണ് പ്രകടനം നടത്തിയത്. 50 ലക്ഷത്തോളം ജനങ്ങളുടെ ജീവന് ഒരു വിലയും ഇല്ലേ?, കേരള ഗവര്‍ണര്‍ പറഞ്ഞിട്ടും ഡാം പണിയാത്തത് എന്തുകൊണ്ട്?, മുല്ലപ്പെരിയാര്‍ ഡാം പൊട്ടാം പൊട്ടാതിരിക്കാം, പൊട്ടിയാല്‍?, തമിഴ്‌നാട് ഈ തലമുറയുടെ വെള്ളക്കാരോ? എന്നീ ചോദ്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളാണ് ഇവര്‍ ഉയര്‍ത്തിയിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പൃഥ്വിരാജ് ഒരു അഭിപ്രായം പറഞ്ഞപ്പോള്‍ തമിഴ്‌നാട്ടിലും സോഷ്യല്‍ മീഡിയയിലും അതിന് എതിരെ വളരെ മോശം തരത്തിലുളള പ്രതികരണങ്ങള്‍ വരികയുണ്ടായി. പൃഥ്വിരാജ് ഐക്യദാര്‍ഢ്യം അറിയിക്കാനാണ് ഈ പ്രകടനം സംഘടിപ്പിച്ചത് എന്ന് സേവ് കേരള ബ്രിഗേഡ് ഭാരവാഹികള്‍ പറയുന്നു. പൃഥ്വിരാജിന്റെ ആരാധകരും വിവിധ പാര്‍ട്ടികളില്‍ ഉളളവരും പ്രകടനത്തില്‍ പങ്കെടുത്തിട്ടുണ്ട്.
നിരവധി മുന്‍നിര നടന്മാര്‍ ഉണ്ടായിട്ടും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആദ്യം സംസാരിക്കാന്‍ വന്നത് പൃഥ്വിരാജ് ആണ് എന്ന് ഇവര്‍ പറയുന്നു. മഹാനടന്മാര്‍ ആരും പ്രതികരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഇവരും മുന്നിട്ടിറങ്ങും എന്നാണ് വിശ്വാസം. ഇല്ലെങ്കില്‍ ഈ മഹാനടന്മാരുടെ വീട്ടിലേക്ക് നട്ടെല്ലിന് പകരമായി വാഴപ്പിണ്ടി അയയ്ക്കും എന്നും സേവ് കേരള ബ്രിഗേഡ് പറയുന്നു. സാംസ്‌ക്കാരിക രംഗത്തുളള ആളുകള്‍ എല്ലാം മുല്ലപ്പെരിയാര്‍ വിഷയത്തിന് വേണ്ടി ഇറങ്ങണം.
സ്വാതന്ത്ര്യം കിട്ടി ഇത്ര വര്‍ഷം ആയിട്ടും ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ കരാര്‍ സര്‍ക്കാരിനോട് ചോദിക്കാനുളളത് എന്താണ് സ്വാതന്ത്ര്യം എന്നാണെന്നും ഇവര്‍ വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ ഇപ്പോ പൊട്ടും എന്നുളള ഭീതിയിലാണ് കേരളത്തിലെ ജനങ്ങള്‍ വര്‍ഷങ്ങളായി കഴിയുന്നത്. 40 ലക്ഷത്തോളം ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിനാകുന്നില്ല. ഇതുവരെ വന്ന ഒരു സര്‍ക്കാരിനും അതിന് സാധിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് മുല്ലപ്പെരിയാർ വിഷയത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടത് : ''വസ്തുതകൾ എന്ത് തന്നെ ആയിരുന്നാലും 125 വര്‍ഷം പഴക്കമുളള ഒരു അണക്കെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നുളളത് ഒരു ന്യായീകരണവും അര്‍ഹിക്കാത്തതാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങളെല്ലാം മാറ്റി വെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിത്. ഭരണകൂടത്തെ വിശ്വാസത്തിലെടുക്കാനേ നമുക്ക് സാധിക്കൂ. അവര്‍ ശരിയായ തീരുമാനമെടുക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം''.
പിന്നാലെ തമിഴ്നാട്ടിൽ അഖിലേന്ത്യാ ഫോര്‍വേര്‍ഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ പൃഥ്വിരാജിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു. തേനി ജില്ലാ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധക്കാർ നടന്റെ കോലം കത്തിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി നിലനില്‍ക്കെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുളളതാണ് പൃഥ്വിരാജിന്റെ പ്രസ്താവനയെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഇനി തമിഴ് സിനിമകളില്‍ മലയാള താരങ്ങളെ അഭിനയിപ്പിക്കരുത് എന്ന് തമിഴക വാഴ്വുരിമൈ പാര്‍ട്ടി ആവശ്യമുയർത്തി.
Recommended Video