ശാന്തമാകാതെ ചാവക്കാട് കടൽ; ശക്തമായി തിരയടിക്കുന്നു, പ്രതിരോധ നടപടികൾക്ക് 3 കോടി
തൃശൂര്‍: ചാവക്കാട് കടപ്പുറം പഞ്ചായത്തില്‍ കടല്‍ക്ഷോഭം ശാന്തമായെങ്കിലും തിരമാലകളുടെ ശക്തിക്ക് ശമനമായില്ല. ഇപ്പോഴും കടലോരത്തുള്ള വീടുകളിലേക്ക് തിരമാലകള്‍ അടിച്ച് കടല്‍വെള്ളം കയറുന്നതുമൂലം പല വീട്ടുകാര്‍ക്കും വീടുകളിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ല. ഏറ്റവും അപകട മേഖലയില്‍ കടല്‍ഭിത്തി കെട്ടുമെന്ന് പറഞ്ഞെങ്കിലും താത്കാലികമായി കടല്‍ഭിത്തി കെട്ടാന്‍ വേണ്ടി സ്ഥലം അളന്നുപോയെങ്കിലും ഇതുവരെയും ഈ പ്രദേശത്ത് ഒരുലോഡ് കല്ലുപോലും എത്തിയിട്ടില്ല.
3 മാസം മുമ്പുവരെ കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവായിരുന്ന വിഖെ പാട്ടീല്‍ ബിജെപി മന്ത്രിസഭയില്‍
അഹമ്മദ്ഗുരുക്കള്വരെ എത്തിയിട്ടുള്ള കടല്‍ എത്രയുംവേഗം കടല്‍ഭിത്തി കെട്ടി റോഡ് സംരക്ഷിക്കുന്നതിനുവേണ്ടി സ്ഥലം എംഎല്‍എയും എംപിയും ചാവക്കാട് ബ്ലോക്ക് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറും പഞ്ചായത്ത് പ്രസിഡന്റും മറ്റും കൂട്ടായി പരിശ്രമിച്ച് കടലോര മേഖല സംരക്ഷിക്കാന്‍ ഇനിയും വൈകിക്കൂടെന്ന് നാട്ടുകാര്‍ പറഞ്ഞു.
അതേ സമയം തൃശൂര്‍ ജില്ലയില്‍ കടലാക്രമണം രൂക്ഷമായ തീരമേഖലയില്‍ അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ തീരുമാനമായി. ഇതിനു മൂന്നുകോടി രൂപ അനുവദിച്ചു.
ജിയോ ബാഗുകള്‍ വിന്യസിച്ചും കടല്‍ഭിത്തി നിര്‍മാണം അനിവാര്യമായ മേഖലകളില്‍ നിര്‍മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചും കടലാക്രമണത്തെ പ്രതിരോധിക്കും. തീരപ്രദേശത്ത് നടപ്പാക്കേണ്ട ദീര്‍ഘകാല പദ്ധതികള്‍ക്കൊപ്പം പ്രാധാന്യത്തോടെ ചെയ്യേണ്ട പ്രവര്‍ത്തികള്‍ക്കും കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം രൂപം നല്കി.
കടലാക്രമണം രൂക്ഷമായ തീരപ്രദേശങ്ങളില്‍ ജിയോ ബാഗുകള്‍ വിന്യസിക്കും. എറിയാട്, അഴീക്കോട്, എടവിലങ്ങ് പഞ്ചായത്തിലെ കാര, പുതിയറോഡ്, മണപ്പാട്ടുചാല്‍, ആറാട്ടുവഴി, അയ്യപ്പന്പാലംപടിഞ്ഞാറുവശം, ലൈറ്റ്ഹൗസ് പരിസരം, മുനയ്ക്കല്‍, തളിക്കുളം പഞ്ചായത്തിലെ തമ്പാന്‍കടവ്, പൊക്കാഞ്ചേരി, ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ പൊക്കുളങ്ങര, ഏത്തായ് ബീച്ച്, മുനക്കകടവ്, വെളിച്ചെണ്ണപ്പടി, അഞ്ചങ്ങാടി, മൂസ റോഡ്, തൊട്ടാപ്പ്, സാഗര്‍ ക്ലബ് പരിസരം, വാടാനപ്പിളളി, ചാവക്കാട് എന്നീ പ്രദേശങ്ങളില്‍ കടലാക്രമണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പ്രാധാന്യത്തോടെ നടപ്പാക്കും. ജിയോബാഗുകള്‍ അടിയന്തിരമായി ലഭ്യമാക്കുന്നതിന് ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്കി.
കടല്‍ഭിത്തി നിര്‍മ്മാണം ആവശ്യമായ മേഖലയില്‍ അവ പൂര്‍ത്തിയാക്കുന്നതിന് കല്ല് ലഭിക്കാന്‍ പ്രയാസം നേരിടുന്നുണ്ട്. ഇതു പരിഹരിക്കുന്നതിന് പവര്‍ ഗ്രിഡ് കോര്പ്പറേഷന് നല്‍കാമെന്ന് അറിയിച്ചിട്ടുളള 2500 ലോഡ് കല്ലുകള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. ഇപ്പോഴത്തെ കടലാക്രമണം മൂലം മണ്ണടിഞ്ഞ് താമസയോഗ്യമല്ലാതായ വീടുകള്‍ വൃത്തിയാക്കുന്നതിനും റോഡുകളിലെ ഗതാഗത തടസ്സം നീക്കുന്നതിനും അഗ്നിശമന വിഭാഗത്തിന് നിര്‍ദേശം നല്കി.
കടല്‍ഭിത്തി നിര്‍മ്മാണത്തിനുള്ള കല്ലുകള്‍ ലഭ്യമാക്കുന്നതിന് അംഗീകൃത ക്വാറി ഉടമകളോട് നിര്‍ദ്ദേശിച്ചു. ടി എന്‍ പ്രതാപന് എംപി. എംഎല്‍എ മാരായ കെവി അബ്ദുള്‍ഖാദര്‍, ഇടി ടൈസണ്‍മാസ്റ്റര്‍, കളക്ടര്‍ ടി വി.അനുപമ തുടങ്ങിയവര്‍ പങ്കെടുത്തു.