കടലേറ്റത്തിൽ തൃശൂരിൽ കനത്ത നാശം: പെരിയമ്പലം ബീച്ച് കടലെടുത്തു, തീരത്തെ തെങ്ങുകൾ ഭീഷണിയിൽ!
തൃശൂര്‍: പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ പെരിയമ്പലം ബീച്ചിലെ പാര്‍ക്ക് കടലെടുത്തു. ബീച്ചില്‍ തന്നെ വയോധികര്‍ക്കുവേണ്ടി നിര്‍മിച്ച കെട്ടിടവും കടലാക്രമണത്തില്‍ തകര്‍ന്നു. അണ്ടത്തോട് അറപ്പ ഭാഗംമുതല്‍ തങ്ങള്‍പ്പടി കാപ്പിരിക്കാട് വരെയുള്ള കടലോരത്തെ കായ്ഫലമുള്ള തെങ്ങുകളും കടലാക്രമണത്തില്‍ കടപുഴകി വീഴാവുന്ന നിലയിലാണ്. കടലാക്രമണം ഉണ്ടാകുമെന്ന മുന്‍കരുതലില്‍ കാപ്പിരിക്കാട്, അണ്ടത്തോട് ഭാഗം കടലോരത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ചെറുവള്ളങ്ങളും ഉപകരണങ്ങളും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
ട്രോളിങ് നിരോധനം തുടങ്ങിയതോടെ പരമ്പരാഗത വള്ളങ്ങള്‍ക്ക് വിലക്ക് ഇല്ലാത്തതിനാല്‍ മീന്‍പിടിത്തത്തിന് ഇറങ്ങാന്‍ സജീവമാകുന്നതോടെയാണ് കടല്‍ക്ഷോഭം രൂക്ഷമായത്. 13 വരെ ജില്ലയുടെ തീരപ്രദേശത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. വള്ളങ്ങള്‍ മീന്‍പിടിത്തത്തിന് ഇറങ്ങരുതെന്നും കടലിനോടു ചേര്‍ന്നു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. വരുംദിവസങ്ങളില്‍ കടലാക്രമണം രൂക്ഷമായാല്‍ കാപ്പിരിക്കാട് ഹിളര്‍ മസ്ജിദ് കടല്‍ എടുക്കുമോ എന്ന് ആശങ്കയുണ്ട്. കഴിഞ്ഞവര്‍ഷത്തില്‍ കാപ്പിരിക്കാട് മേഖലയില്‍ അനേകം വീടുകളും റോഡുകളും കടലെടുത്ത് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.

കാലവര്‍ഷം ആരംഭിച്ചതിനു പിന്നാലെ കടല്‍ പ്രക്ഷുബ്ധം. ചേറ്റുവയിലും വാടാനപ്പള്ളി പൊക്കാഞ്ചേരിയിലും തീരം കവര്‍ന്നെടുത്തു കൊണ്ട് തിരമാലകള്‍ കരയിലേക്ക് ആഞ്ഞടിക്കുന്നു. തളിക്കുളം ഇടശേരി ബീച്ചിലും കടലേറ്റം ശക്തമാണ്. കടല്‍തിരയ്ക്ക് ശക്തികൂടിയതോടെ രണ്ടു ദിവസമായി മത്സ്യബന്ധന യാനങ്ങള്‍ കടലിലിറക്കുന്നില്ല. ചേറ്റുവ അഴിമുഖത്തിനു തെക്ക് പറമ്പും കടലും ഒന്നായ നിലയിലാണ്. ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ തിരയേറ്റത്തിന് രാവിലെ ശക്തി കുറഞ്ഞെങ്കിലും ഉച്ചയോടെ തീവ്രമാകുകയായിരുന്നു. എന്നാല്‍ പ്രതിരോധ നടപടികളൊന്നും ആരംഭിച്ചിട്ടില്ല.












Click it and Unblock the Notifications