ഇഎംഎസ് സ്മൃതി ഉദ്ഘാടന ചടങ്ങില്‍ പിണറായിയെ കുത്തി യെച്ചുരി; ചില വിഷയങ്ങളില്‍ ഉത്തരംകിട്ടാൻ ജനങ്ങള്‍ക്ക് ഇടയിലേക്കു ഇറങ്ങിച്ചെല്ലണം, മുതിർന്നനേതാക്കളുടെ പാത ഇതായിരുന്നെന്ന് സിപിഎം ജനറൽ സെക്രട്ടറി!
തൃശൂര്‍: ചില വിഷയങ്ങളില്‍ എന്തുചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തില്‍ നില്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഇടയിലേക്കു ഇറങ്ങിച്ചെല്ലണമെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മുതിര്‍ന്നനേതാക്കള്‍ ഈ സമീപനമാണ് പിന്തുടര്‍ന്നിരുന്നതെന്ന് തൃശൂരില്‍ ഇഎംഎസ്. സ്മൃതി ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. ജനങ്ങളെ അണിനിരത്തിയാണ് പരിമിതികളെ മറികടക്കേണ്ടത്.
ഫാഷിസത്തെ എതിരിടാന്‍ ജനങ്ങളെ രാഷ്ട്രീയമായി സജ്ജരാക്കുകയാണ് പോംവഴി. കേരളത്തിനും ഇതു ബാധകമാണെന്നു യെച്ചൂരി വിശദീകരിച്ചു. സമൂഹത്തിന്റെ താഴേതട്ടിലുള്ളവരെ ആശയപോരാട്ടത്തിന്റെ മേഖലയിലേക്കു കൊണ്ടുവരുന്നതില്‍ കേരളത്തിനു വലിയ പങ്കുവഹിക്കാനുണ്ട്. ബിജെപി എന്നത് ആര്‍എസ്എസിന്റെ രാഷ്ട്രീയ മുഖമാണ്. യുപിയില്‍ സമൂഹമാധ്യമത്തില്‍ പരിഹസിക്കുന്നവരെ പോലും മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് അറസ്റ്റുചെയ്യുകയാണ്.
മുതലാളിത്ത നയങ്ങളുടെ കടന്നുകയറ്റം
സിബിഐയേയും ജുഡീഷ്യറിയേയും ഭരണഘടനാവിരുദ്ധമായി വെല്ലുവിളിക്കാന്‍ ഉന്നതര്‍ക്കു പോലും മടിയില്ല. ഭരണഘടനാനയങ്ങള്‍ ആശയപരമായി ഇന്ത്യക്ക് അനുയോജ്യമാണ്. എന്നാല്‍ അവ നടപ്പാക്കുന്നതില്‍ മുതലാളിത്ത നയങ്ങളുടെ കടന്നുകയറ്റമുണ്ടാകുന്നുണ്ട്. ഫ്യൂഡലിസം അവസാനിച്ചുവെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അതു പുതിയ രൂപത്തില്‍ മേധാവിത്വം നിലനിര്‍ത്തുന്നു. സാമ്പത്തികമായി തുല്യത കൈവരാത്തതാണ് പ്രധാനപ്രശ്‌നം.
ഹിന്ദുത്വ രാഷ്ട്രമാക്കാനുളള ശ്രമം
ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാനുളള ശ്രമമാണ് പുതിയ വിദ്യാഭ്യാസ പദ്ധതിയിലൂടെ അടിച്ചേല്‍പ്പിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും യൂണിവേഴ്‌സിറ്റികളെയും പാഠ്യപദ്ധതിയെയും അട്ടിമറിക്കാനും നിയന്ത്രണത്തിലാക്കാനുമാണ് ശ്രമം. ആര്‍എസ്എസ് എല്ലാ ന്യായവാദങ്ങളെയും ആക്രമിക്കുകയാണ്. അതോടെ ചോദ്യംചോദിക്കല്‍ ഇല്ലാതാകുന്നു. തത്വശാസ്ത്രത്തിനു പകരം ദൈവശാസ്ത്രമാക്കുന്നു. മിത്തുകളെ യാഥാര്‍ഥ്യവല്‍ക്കരിക്കുന്നു.
ആശയങ്ങളുടെ പോരാട്ടമാണ് ആവശ്യം
മസ്തികപ്രക്ഷാളനത്തിലൂടെ സര്‍വസ്വീകാര്യതയുണ്ടാക്കാനാണ് നോക്കുന്നത്. ആക്രമിക്കുക, കൈയേറ്റം നടത്തുക എന്ന രീതിയിലൂടെയാണ് പോക്ക്. രാഷ്ട്രീയമായും ആശയപരമായും ഇതിനെ പരാജയപ്പെടുത്തുകയാണ് രാഷ്ട്രീയ ദൗത്യം. ഇതിനു ആശയങ്ങളുടെ പോരാട്ടമാണ് ആവശ്യം. ഭാരതീയ ദര്‍ശനങ്ങളെയൊന്നാകെ ഹൈന്ദവ ദര്‍ശനങ്ങളായി വ്യാഖ്യാനിക്കുന്നു. ശാസ്ത്രദര്‍ശനങ്ങള്‍ക്കു പകരം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതു തിരിച്ചറിയണം.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം
എല്ലാവര്‍ക്കും തുല്യത എന്നതാണ് ജനാധിപത്യത്തിന്റെ കാതല്‍. എന്നാല്‍ അതു ലഭ്യമായിട്ടില്ല. എല്ലാവരുടെയും വോട്ടുകള്‍ക്ക് ഒരേ മൂല്യമാണ്. എന്നാല്‍ അതിസമ്പന്നരുടെ നിയന്ത്രണത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മുകേഷ് അംബാനിയുടെ മൊത്തം വരുമാനം കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയായി. അതിനര്‍ഥം അതുവരെ സമ്പാദിച്ച അത്രയും തുക അഞ്ചുവര്‍ഷം കൊണ്ടു നേടാനായി എന്നതാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടുകയാണ്. ചെറുകിട വ്യവസായവുമായി അവതരിച്ച രാംദേവ് ഇപ്പോള്‍ 20 മികച്ച സമ്പന്നരുടെ പട്ടികയിലാണ്.
വര്‍ഗസമരം
മതേതരത്വം എന്നതിനു ഭരണകൂടവും മതവുമായി ഒരു ബന്ധവുമില്ലാത്ത അവസ്ഥ എന്നാണ് വിവക്ഷിച്ചിരുന്നത്. എന്നാല്‍ എല്ലാ മതങ്ങളോടും തുല്യസമീപനം എന്ന വ്യാഖ്യാനമാണ് അതിനു നല്‍കിയത്. അതിലൂടെ ഒരു വിഭാഗം മേധാവിത്വം നേടാന്‍ നോക്കുകയാണ്. ആദ്യ ഇഎംഎസ് മന്ത്രിസഭ വര്‍ഗസമരത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോയത്. അടിസ്ഥാന വിഭാഗങ്ങളാണ് സര്‍ക്കാരിനു ശക്തി പകര്‍ന്നത്. കേരള മോഡല്‍ വികസനത്തിലെത്തിയതു അതുവഴിയാണെന്നും യെച്ചൂരി പറഞ്ഞു.
ദ്വിദിന സെമിനാറിന് തുടക്കമായി
ജനാധിപത്യം, സമത്വം: ലിംഗം, ജാതി സമകാലീന ഇന്ത്യയില്‍ എന്ന വിഷയത്തെ അധികരിച്ചു ദ്വിദിന സെമിനാറിനും തുടക്കമായി. സി.പി.എം. ജില്ലാസെക്രട്ടറി എം.എം. വര്‍ഗീസ് അധ്യക്ഷനായി. പ്രൊഫ. പ്രഭാത് പട്‌നായിക്, സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണന്‍, എ. സിയാവുദീന്‍, പി.കെ. ബിജു, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, എന്‍.ആര്‍. ബാലന്‍, ഇ.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്നു സമാപിക്കും.