തൃശൂരിൽ മകൻ അമ്മയെ ഗ്യാസുകൊണ്ട് തലയ്ക്കടിച്ച് കൊന്നു
തൃശ്ശൂര്‍: കിഴക്കേ കോടാലിയില്‍ അമ്മയെ മകൻ തലയ്ക്കടിച്ച് കൊന്നു. കോടാലി സ്വദേശി ശോഭന (54) ആണ് കൊല്ലപ്പെട്ടത്. മകൻ വിഷ്ണുവിനെ (24) പോലീസ് അറസ്റ്റ് ചെയ്തു.
ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ചാണ് വിഷ്ണു അമ്മ ശോഭനയെ കൊന്നത്. കൊലയ്ക്ക് ശേഷം വിഷ്ണു സറ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം.
അമ്മയെ കഴുത്തു ഞെരിച്ചു കൊന്നശേഷം പാചകവാതക സിലിണ്ടർ എടുത്ത് തലയിൽ ഇട്ടതായി വിഷ്ണു പോലീസിനോടു വെളിപ്പെടുത്തി. ശോഭനയുടെ ഏകമകനായ വിഷ്ണു ടാങ്കർ ലോറി ഡ്രൈവറാണ്. സാമ്പത്തിക പ്രശ്നങ്ങളെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികവിവരം.
അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പമാണ് വിഷ്ണു കഴിഞ്ഞിരുന്നത്. അച്ഛൻ മരിച്ചശേഷം അമ്മ രണ്ടാമതും വിവാഹം കഴിച്ചതിലുള്ള തർക്കമാണോ കൊലയിലേക്കു നയിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞദിവസം തൃശൂരിൽ അമ്മയെ മകൾ വിഷം കൊടുത്തു കൊന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിനു തൊട്ടുപിന്നാലെയാണ് മറ്റൊരു കൊലപാതകം.