സൗമ്യയുടെ മൃതദേഹം ബുധനാഴ്ച സംസ്കരിക്കും; സംസ്കാരം ലിബിയയിലുള്ള ഭർത്താവ് സജീവ് എത്തിയ ശേഷം
ആലപ്പുഴ: വള്ളിക്കുന്നത്ത് പൊലീസുകാരൻ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ വനിതാ സിപിഒ സൗമ്യയുടെ മൃതദേഹം ബുധനാഴ്ച സംസ്കരിക്കും. സംസ്കാരം ലിബിയയിലുള്ള ഭർത്താവ് എത്തിയ ശേഷമാകുമെന്നും ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച്ച വൈകിട്ട് താൻ കേരളത്തിലെത്തുമെന്ന് സൗമ്യയുടെ ഭർത്താവ് സജീവ് ബന്ധുക്കളെ അറിയിച്ചു. സൗമ്യയെ കൊലപ്പെടുത്തിയ അജാസിന്റെ നില ഗുരുതരമായ് തുടരുന്നു.
40 ശതമാനത്തിലേറെ പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളേജ് ആസ്പത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. സൗമ്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രതി അജാസ് നൽകിയ മൊഴി. പ്രണയപരാജയമാണ് കൊലയ്ക്കു കാരണം. തന്നെ സൗമ്യ നിരന്തരം അവഗണിച്ചു. സൗമ്യയുടെ ശരീരത്തിലും തന്റെ ശരീരത്തിലും പെട്രോളൊഴിച്ചു. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് മൊഴി നൽകി.
ശനിയാഴ്ച വൈകിട്ടാണു നാടിനെ നടുക്കിയ ദുരന്തം നടന്നത്. കായംകുളത്തിനടുത്ത് വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സൗമ്യ പുഷ്പാകരനെ (34) സ്കൂട്ടറിൽ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും കുത്തിയും തുടർന്ന് തീ കൊളുത്തിയും കൊലപ്പെടുത്തുകയായിരുന്നു. വള്ളികുന്നം തെക്കേമുറി ഉപ്പൻവിളയിൽ സജീവിന്റെ ഭാര്യയാണു സൗമ്യ.
ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ കാക്കനാട് വാഴക്കാല സൗത്ത് നെയ്തേലിൽ എൻഎഅജാസ് (33) ആണു പ്രതി. പൊള്ളലേറ്റ ഇയാൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ സൗമ്യയുടെ മകന്റെയും അമ്മയുടെയും നിർണായക മൊഴികളും പുറത്തു വന്നിരുന്നു.
ഒരു വർഷമായി അജാസിൽ നിന്നു സൗമ്യ ആക്രമണം ഭയപ്പെട്ടിരുന്നതായി അമ്മ ഇന്ദിര പറഞ്ഞു. മുൻപും മകൾക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇക്കാര്യം വള്ളികുന്നം എസ് ഐയെ അറിയിച്ചിരുന്നു. അമ്മ കൊല്ലപ്പെട്ടാൽ അജാസ് ആയിരിക്കും ഉത്തരവാദി എന്ന് പറഞ്ഞിരുന്നതായി മകനും പൊലീസിന് മൊഴി നൽകി. സൗമ്യയുടെ പോസ്റ്റുമോർട്ടം നടപടികൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൂർത്തിയായി. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.