'പ്രാണാ'യ്ക്ക് സുരേഷ് ഗോപിയുടെ കൈത്താങ്ങ്: കോവിഡ് രോഗികൾക്ക് ഓക്സിജൻ സംവിധാനമൊരുക്കാൻ ധനസഹായം!!
തൃശ്ശൂർ: കൊറോണ വൈറസ് ബാധിതർക്കുള്ള പ്രാണാ പദ്ധതിയ്ക്ക് കരുത്തേകാനുള്ള നീക്കവുമായി സുരേഷ് ഗോപി എംപി. വാഹനാപകടത്തിൽ കൊല്ലപ്പെട്ട മകൾ ലക്ഷ്മിയുടെ ഓർമയ്ക്കായി സുരേഷ് ഗോപി ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സുരേഷ് ഗോപി എംപി കോവിഡ് രോഗികൾക്ക് ഓക്സിജൻ എത്തിക്കാനുള്ള നീക്കം നടത്തുന്നത്. എംപി ഫണ്ടിൽ നിന്നല്ല പദ്ധതിയ്ക്ക് വേണ്ടിയുള്ള തുക ചെലവഴിക്കുന്നതെന്നാണ് മറ്റൊരു പ്രത്യേകത.

മകളുടെ ഓർമയ്ക്ക്
മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് പ്രാണവായു നൽകുന്നതാണ് പ്രസ്തുത പദ്ധതി.
7, 68,000 രൂപയാണ് സുരേഷ് ഗോപി നൽകുക. വാഹനാപകടത്തിൽ മരിച്ച മകൾ ലക്ഷ്മിയുടെ സ്മരണാർത്ഥം രൂപീകരിച്ചിട്ടുള്ള ലക്ഷ്മി- സുരേഷ് ഗോപി എംപീസ് ഇനീഷ്യേറ്റീവ് ട്രസ്റ്റിന്റെ പേരിലാണ് തുക കൈമാറുക. വ്യാഴാഴ്ച 11 മണിക്ക് തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. എം എ ആൻഡ്രൂസിന് ബിജെപി ജില്ലാ പ്രസിഡന്റായ കെകെ അനീഷ് കുമാറാണ് ചെക്ക് കൈമാറുന്നത്.

12000 രൂപ ചെലവ്
പ്രാണാ പദ്ധതി പ്രകാരം തൃശ്ശൂർ മെഡിക്കൽ കോളേജിൽ കൊവിഡ് രോഗികൾക്കായി സജ്ജീകരിച്ചിട്ടുള്ള 11ാം വാർഡിൽ എല്ലാ ബെഡുകളിലേക്കും പൈപ്പ് മുഖേന ഓക്സിജനും അനുബന്ധ സൌകര്യങ്ങളും ഒരുക്കും. ഇതിന് ഒരു കിടക്കയ്ക്ക് 12000 രൂപ വീതമാണ് ചെലവ് വരുന്നത്. ഇത്തരത്തിലുള്ള 64 ബെഡുകളാണ് കോവിഡ് വാർഡിൽ സജ്ജീകരിച്ചിട്ടുള്ളത്.

ചികിത്സ കിട്ടാതെ മരിക്കരുത്
ഇനി കൊവിഡ് രോഗി പോലും ഓക്സിജൻ ലഭിക്കാതെ മരിക്കരുതെന്ന ആഗ്രഹത്തിലാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിൽ ചികിത്സയിൽ കഴിയുന്നവർക്ക് ഓക്സിജനും അനുബന്ധ സൌകര്യങ്ങൾ ഒരുക്കുന്നതെന്നും പദ്ധതിയെക്കുറിച്ചുള്ള പ്രതികരണമായി സുരേഷ് ഗോപി എംപി പറഞ്ഞു.

ജീവനെടുത്ത അപകടം
ഒന്നരവയസ്സായിരിക്കെ കാറപകടത്തിലാണ് സുരേഷ് ഗോപിയുടെയും രാധികയുടെയും മകൾ ലക്ഷ്മി മരിക്കുന്നത്. കുടുംബസമേതം ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്. തോന്നയ്ക്കൽ എന്ന സ്ഥലത്ത് വെച്ച് സുരേഷ് ഗോപിയും കുടുംബവും സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മകളായ ലക്ഷ്മിയെ നഷ്ടമാവുകയായിരുന്നു.












Click it and Unblock the Notifications