'കിരീടം ഞങ്ങളുടെ നേർച്ചയാണ്,എങ്ങനെയാണോ സമര്‍പ്പിക്കേണ്ടത് അങ്ങനെ സമർപ്പിച്ചിട്ടുണ്ട്'; സുരേഷ് ഗോപി
തിരുവനന്തപുരം: തൃശൂരിൽ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. തൃശൂരിലെ ഗ്രൗണ്ട് റിയാലിറ്റി അറിയാം. ചെയ്യേണ്ടതൊക്കെ ചെയ്തുവെച്ചിട്ടുണ്ട്. ഇത്തവണ തൃശൂരുകാർ എനിക്ക് തൃശൂർ തരുമെന്നും സുരേഷ് ഗോപി പറഞ്ഞു. ന്യൂസ് 18 നോടായിരുന്നു പ്രതികരണം. കിരീട വിവാദം വെറുതെയാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
'പൂർണമായ വിശ്വാസം, ആത്മവിശ്വാസം ഒക്കെയുണ്ട്. എങ്ങനെ വേണമെങ്കിലും വിളിച്ചോളൂ, അവിടുത്തെ ഗ്രൗണ്ട് റിയാലിറ്റി അറിയാം.അതുകൊണ്ട് ഇത്തവണ തൃശൂരുകാർ തൃശൂർ തരും എന്ന് വിശ്വസിക്കുന്നു. പ്രതീക്ഷയോടെ കാത്തിരിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പ്രവർത്തകർ തുടങ്ങിയിട്ടുണ്ട്', സുരേഷ് ഗോപി പറഞ്ഞു.

'കീരടത്തെ ചൊല്ലിയുള്ള വിവാദങ്ങളൊക്കെ ചുമ്മാതാണ്. എന്റെ നേർച്ചയാണത്. സർക്കാരിന്റെ പണമാണോ? കിരീടം എങ്ങനെയാണോ ഉണ്ടാക്കേണ്ടത് ആ രീതിയിൽ ഉണ്ടാക്കിയിട്ടുണ്ട്. കുടുംബപരമായ കാര്യമാണ്. എവിടെയെങ്കിലും ഒരു വാക്ക് കൊടുത്തിട്ട് താൻ ലംഘിച്ചിട്ടുണ്ടോ? പ്രധാനമന്ത്രി എന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വന്നതാണ്. അതൊന്നും ഒരു ഊർജമല്ല, അതിനെ അങ്ങനെ കാണുന്നില്ല, അതൊക്കെ വലിയ അനുഗ്രഹമാണ്', സുരേഷ് പറഞ്ഞു.
കഴിഞ്ഞ ജനുവരി 15നാണ് സുരേഷ് ഗോപി പള്ളിയിൽ കിരീടം സമര്‍പ്പിച്ചത്. മകൾ ഭാഗ്യയുടെ വിവാഹത്തിനു മുന്നോടിയായാട്ടായിരുന്നു കിരീട സമർപ്പണം. താരം കുടുംബമായി എത്തി കിരീടം സമർപ്പിക്കുകയായിരുന്നു. ഏകദേശം അഞ്ച് പവനോളം തൂക്കമാണ് കുരീടത്തിനുള്ളതെന്നായിരുന്നു അന്ന് വന്ന വാർത്തകൾ. എന്നാൽ ചെമ്പുതകിടില്‍ സ്വര്‍ണ്ണം പൂശിയതാണെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് കോൺഗ്രസ് കൗൺസിലർ ഇടവകയിൽ ചോദ്യമുയർത്തിയിരുന്നു. സ്വർണ കിരീടം എത്ര പവൻ ഉണ്ടെന്നായിരുന്നു തൃശൂർ കോർപറേഷനിലെ കോൺഗ്രസ് കൗൺസിലറായ ലീല വർഗീസ് ചോദിച്ചത്.കിരീടത്തിന്റെ തൂക്കവും സ്വർണത്തിൻ്റെ അളവും വ്യക്തമായി പരിശോധിച്ച് കണക്കിൽ രേഖപ്പെടുത്തി വെയ്ക്കണമെന്ന ആവശ്യം ഇടവക യോഗത്തിൽ ഉയർന്നെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇത്തരത്തിൽ രേഖപ്പെടുത്തിയില്ലെങ്കിൽ വരുംവർഷങ്ങളിൽ ചുമതലയേൽക്കുന്ന പുതിയ ഭരണസമിതികൾ കിരീടം പരിശോധിക്കുകയും സ്വർണ്ണത്തിൽ നിർമ്മിച്ചതല്ലെന്ന് തെളിയുകയും ചെയ്താൽ ഇപ്പോഴത്തെ ഭരണസമിതി പ്രതിക്കൂട്ടിൽ ആകുമെന്നായിരുന്നു ചിലർ ചൂണ്ടിക്കാട്ടിയത്.
അതേസമയം ചോദ്യമുയർന്നതിന് പിന്നാല സ്വർണത്തിന്റെ അളവ് പരിശോധിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.പള്ളി വികാരിയടങ്ങുന്ന അഞ്ചംഗ കമ്മിറ്റിയാണ് കിരീടം പരിശോധിക്കുക. കിരീടത്തിലെ സ്വർണത്തിന്റെ അളവ് പരിശോധിച്ച് ഇടവക പ്രതിനിധി യോഗത്തിൽ അറിയിക്കും.












Click it and Unblock the Notifications