സാന്ത്വനം പകർന്ന് മന്ത്രിമാർ; പരാതി പരിഹാര അദാലത്തിന് പുതിയ മുഖം
തൃശൂർ:തൃശൂർ താലൂക്ക് തലത്തിൽ നടന്ന സാന്ത്വന സ്പർശം അദാലത്തിൽ ജില്ലയിലെ മന്ത്രിമാർ അഴിച്ചെടുത്തത് വർഷങ്ങളായി കെട്ടുപിണഞ്ഞു കിടന്ന അപേക്ഷകളുടെ ഊരാക്കുടുക്കുകൾ. അഞ്ച് മുതൽ 50 വർഷം വരെയുള്ള അപേക്ഷകളിന്മേൽ ഉടനടി പരിഹാരം കണ്ട് പ്രിയപ്പെട്ട മന്ത്രിമാർ അപേക്ഷകർക്ക് സാന്ത്വനമേകി. പ്രശ്ന പരിഹാരം തേടിയെത്തിയവർ പലപ്പോഴും നിയന്ത്രണം വിട്ട് തങ്ങളുടെ ജനപ്രതിനിധികൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. ഗൗരവമായ വിഷയങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി ശകാരിച്ചും ഉപദേശിച്ചും അവർ പ്രശ്നങ്ങൾക്ക് പരിഹാരം ആരാഞ്ഞു. കൂട്ടിന് ഗവ ചീഫ് വിപ്പ് കെ രാജനും ജില്ലാ കലക്ടർ എസ് ഷാനവാസും നിറസാന്നിധ്യമായി.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, കൃഷിമന്ത്രി വി എസ് സുനിൽകുമാർ, വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് എന്നിവർ ആദ്യാവസാനം അദാലത്തിൽ നിറഞ്ഞു നിന്നു. സംസ്ഥാന തദ്ദേശ വകുപ്പ് സെക്രട്ടറി മിനി ആന്റണിയും ജില്ലാ കലക്ടർ എസ് ഷാനവാസും അദാലത്തിന് നേതൃത്വം നൽകി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടന്ന അദാലത്തിലൂടെ മന്ത്രിമാർ മൂവരും തീർപ്പ് കല്പിച്ചത് 934 അപേക്ഷകൾക്ക്. കാലങ്ങളായി തീർപ്പ് കല്പിക്കാതെ നൂലാമാലകളിൽ പെട്ടു വലഞ്ഞ ചികിത്സാസഹായം, റേഷൻകാർഡ്, പട്ടയം, വീട്, മരണാനന്തര സഹായം, സാമൂഹ്യക്ഷേമം എന്നിങ്ങനെ സാധാരണക്കാരന്റെ നിരവധി പ്രശ്നങ്ങളാണ് ക്ഷമയോടെ കേട്ട് മൂവർ സംഘം പരിഹരിച്ചത്.
റവന്യൂ, സിവില്‍ സപ്ലൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി, കൃഷി എന്നീ വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന അഞ്ചംഗ സംഘം പരിശോധിച്ച പരാതികൾ മന്ത്രിമാർ സൂക്ഷ്മമായി പരിശോധിച്ചു. മന്ത്രിമാർ നേരിട്ടും വിവിധ വകുപ്പുകളുടെ കൗണ്ടറുകളിലും പരാതികൾക്ക് തീർപ്പ് നൽകി. അദാലത്തിൽ സ്വീകരിച്ച പട്ടയവുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ട്രിബ്യൂണലിന് കൈമാറി. വർഷങ്ങളായി വൈദ്യുതി ലഭിക്കാത്തവർ, റേഷൻ കാർഡിന് വേണ്ടി നാളുകളായി ഓഫീസുകൾ കയറിയിറങ്ങിയവർ എന്നിവർക്കെല്ലാം ഉടനടി വൈദ്യുതി കണക്ഷനും റേഷൻ കാർഡും അനുവദിച്ചു. ചികിത്സാ സഹായം, മരണാനന്തര സഹായം എന്നീ ആവശ്യങ്ങളുമായി വന്നവർക്ക് മന്ത്രിമാർ മുഖേന ഉടൻ തന്നെ ധനസഹായവും അനുവദിച്ചു.