സാന്ത്വനസ്‌പര്‍ശം അദാലത്തിന് ഇന്ന് തുടക്കം; ആദ്യഘട്ടം തൃശൂര്‍ താലൂക്കില്‍
തൃശൂര്‍:പൊതുജനങ്ങളുടെ പരാതികൾക്കും ആവലാതികൾക്കും ഉടനടി പരിഹാരം എന്ന നിലയിൽ ജില്ലയിലെ മൂന്ന് മന്ത്രിമാരുടെ സാന്നിധ്യത്തിൽ സംഘടിപ്പിക്കുന്ന സാന്ത്വനസ്പർശം അദാലത്ത് ജില്ലയിൽ ആരംഭിച്ചു. താലൂക്ക് അടിസ്ഥാനത്തിൽ ഫെബ്രുവരി 1, 2, 4 തീയതികളിൽ നടക്കുന്ന അദാലത്തിന്റെ ആദ്യഘട്ടം തൃശൂർ താലൂക്കിലാണ് നടക്കുക. രാവിലെ 10 മുതൽ വൈകീട്ട് 5 വരെ തൃശൂർ ടൗൺഹാളിൽ നടക്കുന്ന അദാലത്തിൽ ജനങ്ങൾക്ക് പരാതികൾ ബോധിപ്പിക്കാം. ഫെബ്രുവരി രണ്ടിന് കുന്നംകുളം ടൗൺഹാളിൽ തലപ്പിള്ളി, കുന്നംകുളം, ചാവക്കാട് താലൂക്കുകളുടെയും അദാലത്ത് നടക്കും. ഫെബ്രുവരി നാലിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ചാലക്കുടി, കൊടുങ്ങല്ലൂർ, മുകുന്ദപുരം താലൂക്കുകളുടെയും അദാലത്ത് നടക്കുമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്, കൃഷി മന്ത്രി വി എസ് സുനിൽകുമാർ, ചീഫ് വിപ്പ് അഡ്വ കെ രാജൻ എന്നിവർ, അദാലത്തിൽ ജനങ്ങളുടെ പരാതികൾ കേൾക്കും.
കൃത്യമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് അദാലത്തുകൾ നടത്തുക. അകലം പാലിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രളയം, ലൈഫ് മിഷൻ എന്നിവ സംബന്ധിച്ച പരാതികൾ ഈ അദാലത്തിൽ സ്വീകരിക്കില്ല. അവയ്ക്ക് പ്രത്യേകമായ അദാലത്ത് പിന്നീട് സംഘടിപ്പിക്കും. അപേക്ഷകൾ ക്രമീകരിക്കുന്നതിന് ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. റവന്യൂ, ജില്ലാ സപ്ലൈ ഓഫീസർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, സാമൂഹ്യനീതി ഓഫീസർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ എന്നിവർ അടങ്ങുന്നതാണ് സംഘം. സംഘം പരാതികളുടെ പ്രാഥമിക പരിശോധന നടത്തിയ ശേഷം അതാത് വകുപ്പുകൾക്ക് അയച്ചു നൽകും.
അപേക്ഷകൾ ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ രണ്ടായി തിരിച്ച്, ജില്ലാതലത്തിൽ തീരുമാനമെടുത്ത് ബന്ധപ്പെട്ട പരാതിക്കാരന് മറുപടി നൽകി അത് അദാലത്തിൽ വിതരണം ചെയ്യുന്നതിനുള്ള നടപടിയും സ്വീകരിക്കും. പരാതി പരിഹാരം സംബന്ധിച്ച് അപേക്ഷകർക്ക് നൽകുന്ന മറുപടിയും വിശദീകരണവും വ്യക്തതയുള്ള രീതിയിലാകും. പരാതി പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പരിഹാരത്തിന് എത്ര സമയമെടുക്കുമെന്ന് വ്യക്തമാക്കും. പിന്നീട് ഈ പ്രശ്നം സംബന്ധിച്ച് ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ വിവരങ്ങളും മറുപടിയിൽ ഉണ്ടാകും. നടപടി സ്വീകരിക്കാൻ സാധിക്കാത്ത അപേക്ഷകളിൽ നിയമം, ചട്ടം എന്നിവ ഉദ്ധരിച്ച് സംശയത്തിന് ഇടവരാത്ത രീതിയിൽ വ്യക്തവും വിശദവുമായ മറുപടിയും നൽകും. സർക്കാരിൻ്റെ പരിഗണനയോ ഉത്തരവോ ആവശ്യമുള്ള പരാതികൾ പ്രത്യേകം തയ്യാറാക്കി റിപ്പോർട്ട് സഹിതം സർക്കാറിലേക്ക് സമർപ്പിക്കും. ജില്ലാ കലക്ടർക്കാണ് ഇതിന്റെ ചുമതല. അദാലത്ത് സംബന്ധിച്ച് താലൂക്ക് തലത്തിലുള്ള പുരോഗതി അവലോകനം താലൂക്കിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർമാരും നിർവഹിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന അപേക്ഷകൾ കൈപ്പറ്റി പരിശോധനയ്ക്കുശേഷം അഞ്ചു ദിവസത്തിനകം ഓൺലൈനായി ഡിബിടി സെല്ലിലേക്ക് അയക്കും. ആദിവാസികളുമായി ബന്ധപ്പെട്ട അപേക്ഷകൾ അദാലത്തിലേക്ക് ലഭ്യമാക്കി ഓൺലൈനായി സമർപ്പിക്കുന്നതിന് ട്രൈബൽ ഡെവലപ്മെൻറ് ഓഫീസറെയും ചുമതലപ്പെടുത്തുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.