വ്യാജസ്വര്‍ണം പണയംവച്ച് തട്ടിപ്പ്; അന്തര്‍സംസ്ഥാന മോഷ്ടാവ് പിടിയില്‍, വിവിധ ജില്ലകളിലായി നിരവധി സ്വകാര്യ പണയമിടപാട് സ്ഥാപനങ്ങള്‍ തട്ടിപ്പിനിരയായി, പിടിയിലായത് തമിഴ്‌നാട് അതിര്‍ത്തിയില്‍നിന്ന്!
തൃശൂര്‍: വിവിധ ജില്ലകളില്‍ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിയ അന്തര്‍സംസ്ഥാന മോഷ്ടാവിനെ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.പി. വിജയകുമാരന്‍ ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പിയായ സി.ആര്‍. സന്തോഷും സംഘവും പാലക്കാട് ജില്ലയിലെ സംസ്ഥാനാതിര്‍ത്തിയില്‍നിന്നു പിടികൂടി. തൃശൂര്‍ ജില്ലയിലെ അത്താണി പെരിങ്ങണ്ടൂര്‍ സ്വദേശി കുന്നത്തുപീടികയില്‍ വീട്ടില്‍ സബീര്‍ (46) ആണ് പിടിയിലായത്.
കഴിഞ്ഞവര്‍ഷം സബീര്‍ പുതുക്കാട് പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ പണയമിടപാട് സ്ഥാപനത്തില്‍ ആറോളം വളകള്‍ പണയം വച്ചിരുന്നു. കൂടാതെ രണ്ടു മാസത്തിനുശേഷം സ്വര്‍ണക്കട്ടിയും പണയം വച്ച് ഒന്നര ലക്ഷത്തോളം രൂപയും വാങ്ങിയിരുന്നു. കാലാവധി തീര്‍ന്നിട്ടും പണയപ്പണ്ടം എടുപ്പിക്കാതായതോടെ സ്ഥാപനം ഇയാളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍നമ്പര്‍ നിലവിലില്ലായെന്ന അറിയിപ്പാണ് ലഭിച്ചത്.

കൂടാതെ സ്ഥാപനത്തില്‍നിന്നുമയച്ച നോട്ടീസും കൈപ്പറ്റാതായതോടെ സംശയം തോന്നി സ്വര്‍ണം വിശദമായി പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ ചെമ്പും പുറമേ സ്വര്‍ണം പൊതിഞ്ഞതാണെന്നും കണ്ടെത്തിയത്. ഉടന്‍ പുതുക്കാട് സ്റ്റേഷനിലെത്തിയ സ്ഥാപനത്തിന്റെ ഉടമയുടെ പരാതിയില്‍ പുതുക്കാട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചെങ്കിലും സ്ഥാപനത്തില്‍ സബീര്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയും ഫോണ്‍നമ്പറും വിലാസവും വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
ഈ കേസ് ഫയല്‍ പരിശോധിച്ച ഡിവൈ.എസ്.പി. ഇതിലെ തട്ടിപ്പിന്റെ രീതി കണ്ട് കൂടുതല്‍ സ്ഥലങ്ങളില്‍ ഇയാള്‍ ഇത്തരം തട്ടിപ്പ് നടത്തിയിട്ടുണ്ടാകാം എന്ന് ജില്ലാ പോലീസ് മേധാവിയെ വിവരം ധരിപ്പിച്ചതോടെ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുകയായിരുന്നു. സബീറിന്റെ തട്ടിപ്പു രീതിയില്‍നിന്ന് അന്വേഷണമാരംഭിച്ച പ്രത്യേകാന്വേഷണ സംഘം വിവിധ അന്വേഷണ സംഘങ്ങളുമായും ജയിലുകളുമായും ബന്ധപ്പെട്ട് ഇയാളെപ്പറ്റി അന്വേഷണം നടത്തവേ മുമ്പ് ഇയാള്‍ ഇത്തരം തട്ടിപ്പിന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചയാളാണെന്ന് കണ്ടെത്തിയെങ്കിലും ഇയാളെ കണ്ടെത്താനുതകുന്ന വിവരങ്ങളൊന്നും ലഭിച്ചില്ല. ജയിലിലെ രേഖകളില്‍നിന്നു മൂന്നുവര്‍ഷം മുമ്പുള്ള ഫോട്ടോ മാത്രമാണ് ആകെ ലഭിച്ചത്.
കഴിഞ്ഞ മാസമാദ്യം ചാലക്കുടി ഡിവൈ.എസ്.പിയുടെ കീഴിലുള്ള പ്രത്യേകാന്വേഷണ സംഘാംഗങ്ങള്‍ തമിഴ്‌നാട്ടിലെ പൊള്ളാച്ചിയും ഉടുമല്‍പേട്ടും കേന്ദ്രീകരിച്ച് മറ്റൊരു പ്രതിയെ അന്വേഷിച്ചുനടത്തിയ യാത്രയുടെ അന്ത്യത്തിലാണ് സബീറിനെ അവിചാരിതമായി വടക്കുഞ്ചേരിയില്‍വച്ച് കാണുന്നത്. ഉടന്‍ വാഹനം തിരിച്ച് സബീര്‍ നിന്നിടത്ത് എത്തിയെങ്കിലും അപ്പോഴേക്കും ഇയാള്‍ അപ്രത്യക്ഷനായിരുന്നു. എങ്കിലും അവിടെനിന്നു സബീറിനോട് സാദൃശ്യമുള്ളൊരാള്‍ മണപ്പാടം എന്ന സ്ഥലത്ത് വന്നു പോകുന്നതായി വിവരം ലഭിച്ചു.
ഉടന്‍ ഡിവൈ.എസ്.പിയെ ഈവിവരമറിയിച്ചതിനെ തുടര്‍ന്ന് ഈ ഭാഗത്ത് വിശദമായി രഹസ്യാന്വേഷണം നടത്താന്‍ തീരുമാനിക്കുകയും രണ്ടുപേര്‍ വീതമുള്ള സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.എല്‍.ഇ.ഡി. ബള്‍ബുകളുടെ വില്പനക്കാരെന്ന വ്യാജേന വീടുകള്‍ കയറിയിറങ്ങി നടത്തിയ പരിശോധനയില്‍ സബീര്‍ വന്നു തങ്ങാറുണ്ടായിരുന്ന വീടുകണ്ടെത്തിയെങ്കിലും ഈയിടെയവിടെയാരും വരാറില്ലെന്ന് പ്രദേശവാസികള്‍ അറിയിച്ചു.
എങ്കിലും ഇയാള്‍ വരാറുള്ള വാഹനത്തെപ്പറ്റി വിശദവിവരം ലഭിക്കുകയും ആ വിവരത്തെ പി്ന്തുടര്‍ന്ന അന്വേഷണസംഘം കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ ചമ്മണാം പതി എന്ന സ്ഥലത്തെ സബീറിന്റെ ഒളിസങ്കേതം കണ്ടെത്തുകയും ഇവിടെനിന്നു പിടികൂടുകയുമായിരുന്നു. പ്രത്യേകാന്വേഷണ സംഘത്തില്‍ പുതുക്കാട് സി.ഐയായ പി. സുധീരന്‍, എസ്.ഐ. കെ.ഒ. പ്രദീപ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനു മോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സില്‍ജോ, എ.യു. റെജി, ഷിജോ തോമസ് എന്നിവരും പുതുക്കാട് സ്റ്റേഷനിലെ എ.എസ്.ഐ. ബിജു റ്റി.ഡി, സീനിയര്‍ സി.പി.ഒ. ദീപക് എന്നിവരുമാണുണ്ടായിരുന്നത്. ചമ്മണാം പതിയില്‍നിന്നു പുതുക്കാട് സ്റ്റേഷനിലെത്തിച്ച സബീറിനെ വിശദമായി ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയും മറ്റു നടപടികളും പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications