പട്ടാപ്പകല്‍ മോഷ്ടാവിന്റെ വിളയാട്ടം: 'ഒന്നും കിട്ടിയില്ല' മോഷ്ടാവ് വീടിന് തീയിട്ടു, സംഭവം തൃശൂരിൽ!
തൃശൂര്‍: പട്ടാപ്പകല്‍ കവര്‍ച്ചയ്ക്ക് കയറിയ വീട്ടില്‍നിന്ന് കാര്യമായി ഒന്നും കിട്ടാത്തതിനെ തുടര്‍ന്ന് മോഷ്ടാവ് വീടിന് തീയിട്ടു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. കുന്നംകുളം റോഡില്‍ കാഞ്ഞിരക്കോട് പാല ബസ്‌സ്‌റ്റോപ്പിന് മുന്‍വശം പുറവൂര്‍ വീട്ടില്‍ ഗിരിജാ വല്ലഭന്റെ വീടാണ് ഭാഗികമായി കത്തിനശിച്ചത്. പകല്‍ രണ്ടുമണിക്ക് ശേഷമാണ് സംഭവം നടന്നതെന്ന് കരുതുന്നു. ബാംഗ്ലൂരില്‍ മകളുടെ ചികിത്സയ്ക്കായി പോയിരിക്കുകയായിരുന്നു ഗിരിജാ വല്ലഭനും കുടുംബവും. പകല്‍ രണ്ടുമണി വരെ കാവല്‍ക്കാരന്‍ വീട്ടിലുണ്ടായിരുന്നു. ഇയാള്‍ പുറത്തുപോയതിനു ശേഷമാണ് കവര്‍ച്ചാ ശ്രമം നടന്നതെന്നാണ് അനുമാനം. വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന നിലയിലാണ്. അകത്ത് മുറികളിലുള്ള അലമാരകളിലെ വസ്ത്രങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്.
നില്ല് നില്ല്.. നില്ല് നില്ലെന്റെ നീലക്കുയിലേ.. പച്ചിലയേന്തി വണ്ടി തടഞ്ഞ് റോഡിൽ തുള്ളിക്കളി വൈറൽ
വീട്ടില്‍നിന്ന് ഒന്നും ലഭിക്കാതായ സാഹചര്യത്തില്‍ കമ്പ്യൂട്ടര്‍ അടക്കം ഇരിക്കുന്ന മുറിയില്‍ തീയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കമ്പ്യൂട്ടര്‍, ടിവി, കട്ടില്‍ അടക്കമുള്ള ഫര്‍ണിച്ചറുകളും കത്തിച്ചാമ്പലായി. വടക്കാഞ്ചേരി-ചാവക്കാട് സംസ്ഥാന പാതയില്‍ നിരവധി വാഹനങ്ങളും തൊട്ടു തൊട്ട് വീടുകളുമുള്ള ഇവിടെ നടന്ന മോഷണശ്രമം സമീപവാസികളെ അമ്പരപ്പുളവാക്കി. തീയാളിപ്പടരുന്നത് കണ്ടപ്പോഴാണ് സമീപവാസികള്‍ വിവരമറിയുന്നത്.
വീടിന്റെ പുറകുവശം നെല്‍പ്പാടവും പുഴയോരവുമാണെന്നതിനാല്‍ ഇതുവഴിയാകും മോഷ്ടാവ് വന്നതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. വടക്കാഞ്ചേരിയില്‍ നിന്നെത്തിയ അഗ്‌നിശമന സേനാവിഭാഗം മുന്‍വശത്തെ ജനല്‍വാതില്‍ തകര്‍ത്ത് തീയണച്ചതിനു ശേഷമാണ് പിന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് കിടക്കുന്നതായി കണ്ടത്. വടക്കാഞ്ചേരി എസ്.ഐ. കെ.സി. രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബാംഗ്ലൂരിലുള്ള ഗിരിജാവല്ലഭന്‍ തിരികെയെത്തിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം നിജപ്പെടുത്താന്‍ കഴിയൂവെന്ന് പോലീസ് പറഞ്ഞു.