കടല്‍ കാണാന്‍ എത്തുന്നവര്‍ക്ക് ഇനി കാടും ചുറ്റിയടിക്കാം, തൃശൂരിലെ മിയാവാക്കി കാടുകള്‍ കൗതുകമാകുന്നു
തൃശൂര്‍: ബീച്ചില്‍ എത്തുന്നവര്‍ക്ക് ഇനി കാടും ചുറ്റിയടിച്ച് മടങ്ങാം. എന്താ ആശ്ചര്യമായോ..ആശ്ചര്യപ്പെടേണ്ട. സംഭവം ഉള്ളതാണ്..എവിടെയാണ് ഈ കൗതുകക്കാഴ്ച എന്നറിയേണ്ടെ. തൃശൂർ അഴീക്കോട് മുനയ്ക്കല്‍ ഡോള്‍ഫിന്‍ ബീച്ചിലാണിത്. ഇവിടെ ഔഷധമരങ്ങളും ഫലവൃക്ഷങ്ങളും ചേര്‍ന്ന മിയവാക്കി കാടുകള്‍ വളര്‍ന്നുതുടങ്ങി. ബീച്ചിലെ കായലിനും കടലിനോടും ചേര്‍ന്ന് 20 സെന്റ് സ്ഥലത്ത് കറുക, പുളി, മാവ്, ഞാവല്‍, ഇലഞ്ഞി, അത്തി, പ്ലാവ്, ആഞ്ഞില്, ആര്യവേപ്പ് തുടങ്ങി നൂറ് കണക്കിന് ഇനങ്ങൡപ്പെട്ട 3215 വൃക്ഷത്തൈകളാണ് നട്ടത്. ചുരുങ്ങിയ കാലം കൊണ്ട് കുരുവികളുടെയും ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രമായി ഈ കാട് മാറി. ജില്ലയിലെ തന്നെ അപൂര്‍വ കാഴ്ചയായി മാറിയിരിക്കുകയാണ് മിയവാക്കി കാട്.
Recommended Video
2020 മെയ് 15നാണ് മുസരിസ് പൈതൃക പദ്ധതിയുടെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ഇടി ടൈസണ്‍ മാസ്റ്റര്‍, മുസരിസ് പൈതൃക പദ്ധതി എംഡി പിഎം നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ ജാപ്പാനീസ് സസ്യശാസ്തജ്ഞന് അഖിരോ മിയോവാക്കിയുടെ വനവത്കരണ രീതിയനുസരിച്ച് സസ്യങ്ങള്‍ നട്ടുപിടിപ്പിച്ചത്. ഇതിനായി പ്രദത്യേക സ്ഥലങ്ങള്‍ തിരഞ്ഞെടുത്ത് രാസവളങ്ങളോ കീടനാശിനികളോ ഇല്ലാതെ ജൈവ വസ്തുക്കള്‍ ആവശ്യാനുസരണം മണ്ണില്‍ ചേര്‍ത്തിരുന്നു. ഇത്തരത്തില്‍ മണ്ണിനെ ഫളപൂഷ്ടിയാക്കിയാണ് പഴവര്ഗങ്ങളില്പ്പെട്ട വസ്തുക്കള്‍ ആവശ്യാനുസരണം നട്ടുപിടിപ്പിച്ചത്. അതുകൊണ്ട് പ്രകൃതിയുടെ സ്വാഭാവികമായ കീടനിയന്ത്രണ രീതിയാണ് ഇവിടെ നടപ്പിലാക്കുന്നത്.
ചതുരശ്രമീറ്ററില്‍ ഒരു മീറ്റര്‍ ആഴത്തില്‍ മണ്ണുമാറ്റി അതില്‍ കല്‍പ്പൊടി, ചാണകം, ജൈവവളം, ചകിരിച്ചോറ്, എന്നീ വളം നിറച്ച് അതിന് നടുവിലാണ് വൃക്ഷത്തൈകള്‍ നട്ടത്. ചുറ്റും കമ്പിവേലികെട്ടി ഈ വൃക്ഷങ്ങളെ സംരക്ഷിച്ചിട്ടുമുണ്ട്. കാട് കാണാന്‍ എത്തുന്നവര്‍ക്ക് വേണ്ടി നടപ്പാതയും തയ്യാറാക്കി. മൂന്നരലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തേക്ക് കാട് പരിപാലിക്കാന്‍ ഒരാള്‍ക്ക് പ്രത്യേക ചുമതലയും നല്കി. സംസ്ഥാന ഇന്നവേഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പത്തിടങ്ങളിലാണ് സ്വാഭാവിക വനങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്.