മുക്കുപണ്ടങ്ങള്‍ പണയംവച്ച് തട്ടിപ്പ്; തൃശ്ശൂരിൽ മൂന്നംഗസംഘം അറസ്റ്റില്‍
തൃശൂര്‍: ജില്ലയിലെ 25 ഓളം സ്ഥാപനങ്ങളില്‍ മുക്കുപണ്ടങ്ങള്‍ പല തവണകളായി പണയംവച്ച് ലക്ഷക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയ മൂന്നംഗസംഘത്തെ പോലീസ് അറസ്റ്റുചെയ്തു. പാവറട്ടി പാങ്ങ് സ്വദേശികളായ രാമനത്ത് ഹനിഫ മകന്‍ മുഹമ്മദ് അബൂബക്കര്‍ (20), കെട്ടാട്ട് ഭരതന്‍ മകന്‍ ഷിനന്‍ (അപ്പു-24), രായ്മരയ്ക്കാര്‍ അഷറഫ് മകന്‍ മുഹമ്മദ് സാഹിര്‍ (24) എന്നിവരാണ് പിടിയിലായത്.
വടക്കാഞ്ചേരി പത്താംകല്ലിലുള്ള രൂപ ഫൈനാന്‍സില്‍ സെപ്റ്റംബര്‍ മാസത്തില്‍ നാല് മുക്കുവളകള്‍ പണയംവച്ച് 80000 രൂപ തട്ടിയെടുത്തവര്‍ക്കെതിരേയുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
വാടകയ്‌ക്കെടുത്ത കാറില്‍ സഞ്ചരിച്ചാണ് ആഭരണങ്ങള്‍ പണയം വയ്ക്കാനെത്തുന്നത്.

ആഭരണങ്ങള്‍ 916 മുദ്രപതിപ്പിച്ചിരുന്നതിനാല്‍ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.എസ്. സുരേഷ്, സബ് ഇന്‍സ്‌പെക്ടര്‍ കെ.സി. രതീഷ്, എ.എസ്.ഐ. വി. മുനിദാസ്, സീനിയര്‍ സി.പി.ഒ. സജീവ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന കാറും പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications