വനത്തിൽ വഴി തെറ്റിയോ, എന്താണ് സംഭവിച്ചത്? തൃശൂരിൽ കാണാതായ കുട്ടികൾക്കായി ഉൾവനത്തിൽ തിരച്ചിൽ
തൃശൂർ: ശാസ്താംപൂവം ആദിവാസി കോളനിയിൽ നിന്ന് രണ്ട് കുട്ടികളെ ഉൾ വനത്തിൽ കാണാതായി. കാണാതായ കുട്ടികൾക്കായി തിരച്ചിൽ തുടരുകയാണ്. സജിക്കുട്ടൻ (15), അരുൺ കുമാർ ( 8 ) എന്നിവരെയാണ് കാണാതായത്. മാർച്ച് രണ്ടാം തീയതി മുതൽ ആണ് കുട്ടികളെ കാണാതായത്. കുട്ടികളെ കണ്ടെത്താൻ പോലീസും വനംവകുപ്പും സംയുക്തമായി തിരിച്ചിൽ ആരംഭിച്ചു.

ശാസ്താംപൂവം കോളനിക്ക് സമീപം ഉൾ വനത്തിലാണ് തിരിച്ചിൽ നടത്തുന്നത്. മാർച്ച് രണ്ടാം തീയതി മുതൽ ആണ് കുട്ടികളെ കാണാതായത് എങ്കിലും വീട്ടുകാരോ ബന്ധുക്കളോ പരാതി നൽകിയിരുന്നില്ല. ബന്ധു വീടുകളിലും സമീപത്തുള്ള സ്ഥലങ്ങളിലെല്ലാം പോകുന്നവരാണ് കുട്ടികൾ. അത് കൊണ്ട് തന്നെ കുട്ടികൾ തിരിച്ചുവരും എന്ന പ്രതീക്ഷയിലായിരുന്നു വീട്ടുകാർ.
എന്നാൽ തിരിച്ചെത്താതെ വന്നതോടെ വീട്ടുകാർ സ്വന്തമായി കുട്ടികൾക്കായി തിരച്ചിൽ നടത്തി. കണ്ടെത്താൻ കഴിയാതെ വന്നതോടെ പരാതി നൽകുകയായിരുന്നു. ആനയും കാട്ടുപോത്തും നിറഞ്ഞ ഉൾവനത്തിൽ 15 പേർ അടങ്ങുന്ന ഏഴ് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ പുരോഗമിക്കുന്നത്. അഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥരും അഞ്ച് പോലീസ് ഉദ്യോഗസ്ഥരും ആദിവാസി ഊരുകളിലെ ഉള്ള മറ്റ് അഞ്ച് പേർ എന്നിവരാണ് സംഘത്തിൽ ഉള്ളത്.
ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം വനത്തിൽ തമ്പടിച്ചാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കോളനിയോട് ചേർന്ന ഉൾ വനത്തിൽ തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്ന് തിരച്ചിൽ പുനരാരംഭിച്ചിരിക്കുകയാണ്. കുട്ടികൾക്ക് വനത്തിൽ വഴി തെറ്റിയതാവാം എന്നാണ് നിഗമനം.
വെള്ളിയാഴ്ച നടത്തിയ തിരച്ചിലിൽ കണ്ടത്താൻ ആവാത്തതിനെ തുടർന്നാണ് വനം വകുപ്പും പോലീസും കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ച് വനത്തിനുള്ളിൽ തിരച്ചിൽ നടത്താൻ ആരംഭിച്ചത് . ഏഴ് ദിവസത്തിനുള്ളിൽ കുട്ടികൾ നടന്ന് കൂടുതൽ ദൂരം സഞ്ചരിക്കില്ലെന്നാണ് അനുമാനം. എന്നാൽ, വനത്തിനുള്ളിൽ അപകടകരമായ മൃഗങ്ങളും മറ്റ് ഭീഷണികളും ഉള്ളതാണ് ആശങ്ക.












Click it and Unblock the Notifications