മേയറുടെ ഡയസിൽ കയറി പ്രതിപക്ഷം; തൃശൂർ കോർപറേഷനിൽ വാക്കേറ്റം, കയ്യാങ്കാളി...മേയർ താഴേക്ക്
രാവിലെ മുതൽ ചേർന്ന യോഗത്തിൽ പ്രതിപക്ഷം നിരന്തരമായി ഇതേക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയെങ്കിലും ഭരണപക്ഷം ഇതേക്കുറിച്ച് ഒരുകാര്യവും പ്രതികരിച്ചില്ല

pc: screen Grab
തൃശ്ശൂർ: നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ സംഘർഷം. കൈയാങ്കളി വരെ എത്തുകയും ചെയ്തു. മേയർ എം.കെ. വർഗീസിനെ പ്രതിപക്ഷാംഗങ്ങൾ തടഞ്ഞുവെച്ചു. ബിനി ടൂറിസ്റ്റ് ഹോമുമായി ബന്ധപ്പെട്ട ഫയൽ ചർച്ചയ്ക്ക് നൽകിയില്ലെന്ന് ആരോപിച്ച് കൊണ്ടായിരുന്നു നഗരസഭയിൽ ഏറ്റുമുട്ടൽ.
ബിനി ടൂറിസ്റ്റ് ഹോമിന്റെ നിർമാണം, നടത്തിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കോർപറേഷൻറെ കീഴിലായിരുന്നു. എന്നാൽ അടുത്തിടെ കോർപ്പറേഷൻ അധികാരികൾ കൗൺസിലിൽ ചർച്ചയ്ക്കു വയ്ക്കാതെ ബിനി ടൂറിസ്റ്റ് ഹോമിന്റെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തി. അറ്റകുറ്റപ്പണികൾക്കിടെ ചില സ്വകാര്യ വ്യക്തികൾ അതിന്റെ ചില ഭാഗങ്ങൾ പൊളിച്ചുകൊണ്ടുപോവുകയും ചെയ്തതായി ആരോപണം ഉണ്ടായിരുന്നു. ഈ സംഭവമാണ് പ്രതിപക്ഷം ബഹളമുണ്ടാക്കാൻ കാരണമായത്.
തുടർന്ന് ബിനി ടൂറിസ്റ്റ് ഹോമിന്റെ സ്വത്തുവകകൾ കൊണ്ടുപോയവരെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ഫയലുകളെക്കുറിച്ചും പ്രതിപക്ഷം വ്യക്തത ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കാര്യം തിങ്കളാഴ്ച കൗൺസിലിൽ ചർച്ചയ്ക്കുവെച്ചിരുന്നു. പക്ഷേ, ചർച്ചയിൽ ഏറ്റവും അവസാനത്തെ അജണ്ട ആയാണു ഇക്കാര്യം ഉൾപ്പെടുത്തിയത്. ചർച്ചയിലെ 96-ാമത്തെ അജണ്ടയായിരുന്നു.
രാവിലെ മുതൽ ചേർന്ന യോഗത്തിൽ പ്രതിപക്ഷം നിരന്തരമായി ഇതേക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയെങ്കിലും ഭരണപക്ഷം ഇതേക്കുറിച്ച് ഒരുകാര്യവും പ്രതികരിച്ചില്ല. ഉച്ച കഴിഞ്ഞിട്ടും ബിനി ടൂറിസ്റ്റ് ഹോമുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ചർച്ചയില്ലാതെ വന്നതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.
ടൂറിസ്റ്റ് ഹോമുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ചർച്ച ഇനി മുന്നോട്ടുപോവില്ലെന്ന് പ്രതിപക്ഷം ഉറച്ചുനിന്നു. ഇതോടെ സംഭവം സംഘർഷത്തിലേക്ക് എത്തി.വാക്കേറ്റത്തിലേക്കും ബഹളത്തിലേക്കും കാര്യങ്ങൾ കടന്നു. ഇതോടെ മേയർ കൗൺസിൽ പിരിച്ചുവിടാനുള്ള ശ്രമം നടത്തി.
എന്നാൽ പ്രതിപക്ഷം മേയറുടെ ഡയസിനു മുകളിൽ കയറുകയും മേയറെ പുറത്തുപോകാൻ കഴിയാത്തവിധം തടഞ്ഞുവയ്ക്കുകയും ചെയ്തു. ഇതോടെ ഭരണപക്ഷ അംഗങ്ങളും മേയറുടെ ഡയസിന് അടുത്തെത്തി. മേയറെ ഇറക്കിക്കൊണ്ടുപോകാനുള്ള നീക്കം ആരംഭിച്ചു . എന്നാൽ ഇത് കാര്യം കൂടുതൽ വഷളാക്കി. ബഹളത്തിനിടെ മേയർ താഴേക്ക് വീണതായി പറയുന്നു.












Click it and Unblock the Notifications