തൃശൂര്‍ കോര്‍പ്പറേഷനില്‍ വമ്പന്‍ ട്വിസ്റ്റ്; ഭരണം കോണ്‍ഗ്രസ് വിമതന്റെ കയ്യില്‍, പിന്തുണ യുഡിഎഫിനോ എല്‍ഡിഎഫിനോ
തൃശൂര്‍: കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ കോര്‍പ്പറേഷനുകളില്‍ ഒന്നാണ് തൃശൂര്‍. ലോക്സഭ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി ഇളക്കിവിട്ട അവേശത്തില്‍ കോര്‍പ്പറേഷന്‍ പിടിച്ചടക്കുമെന്ന് അവകാശവാദം ഉന്നയിച്ചാണ് ബിജെപി തിരഞ്ഞെടുപ്പിലേക്ക് കാലെടുത്ത് വച്ചത്. ഇത്തവണ കോര്‍പ്പറേഷന്‍ അധികാരം നേടിയെടുക്കുമെന്ന വാശിലായിരുന്നു യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. തുടര്‍ന്ന് ഇന്ന് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് യുഡിഎഫും എല്‍ഡിഎഫും കാഴ്ചവച്ചത്. സസ്‌പെന്‍സ് നിറഞ്ഞ വോട്ടെണ്ണലാണ് തൃശൂരില്‍ ഇക്കുറി നടന്നത്.

സീറ്റ് നില
വോട്ടണ്ണെല്‍ അവസാനിക്കുമ്പോള്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ 23 സീറ്റുകളാണ് യുഡിഎഫ് സ്വന്തമാക്കിയിരിക്കുന്നത്. എല്‍ഡിഎഫ് 20 സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ബിജെപി ആറില്‍ ഒതുങ്ങി. അഞ്ചോളം സീറ്റുകള്‍ സ്വതന്ത്രരും നേടിയെടുത്തു. ഇവരില്‍ നാല് പേര്‍ എല്‍ഡിഎഫ് സ്വതന്ത്രരാണ്.

സസ്‌പെന്‍സ്
തൃശൂരില്‍ ആര് ഭരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും ഒരു തീരുമാനമായിട്ടില്ല. കാരണം സ്വതന്ത്രരായി മത്സരിച്ച ഒരാള്‍ കോണ്‍ഗ്രസ് വിമതനാണ്. നെട്ടിശേറി ഡിവിഷനില്‍ നിന്ന് മത്സരിച്ച എം കെ വര്‍ഗീസാണ് കോണ്‍ഗ്രസ് വിമതന്‍. ഇദ്ദേഹത്തിന്റെ പിന്തുണ നേടാനായാല്‍ കോണ്‍ഗ്രസിന് കോര്‍പ്പറേഷന്‍ ഭരണത്തിന് അവകാശവാദം ഉന്നയിക്കാം.

മേയര്‍ പദവി
ചുരുക്കി പറഞ്ഞാല്‍ തൃശൂര്‍ കോര്‍പ്പറേഷന്റെ ഭരണം ഇപ്പോള്‍ വിമതന്റെ കയ്യിലാണ്. ഇദ്ദേഹം യുഡിഎഫിന് പിന്തുണ നല്‍കണമെങ്കില്‍ കോര്‍പ്പറേഷന്‍ മേയര്‍ പദവി ചോദിച്ചേക്കും. ഏതു് വിധേനേയും ഭരണം പിടിക്കേണ്ട യുഡിഎഫ് ഈ നീക്കു പോക്കിന് വഴങ്ങിയേക്കുമെന്നാണ് സൂചന. ഇനി ഇദ്ദേഹം എല്‍ഡിഎഫിന് പിന്തുണ നല്‍കുമോ എന്നുള്ള കാര്യം കണ്ടറിയേണ്ടതുണ്ട്.

പുല്ലഴി ഡിവിഷന്‍ നിര്‍ണായകം
അതേസമയം, ഇടത് സ്ഥാനാര്‍ത്ഥി എംകെ മുകുന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് പുല്ലഴി ഡിവിഷനിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ഈ തിരഞ്ഞെടുപ്പ് കോര്‍പ്പറേഷന്‍ ഭരണത്തില്‍ നിര്‍ണായകമാകും. അതേസമയം, കോണ്‍ഗ്രസ് വിമതന്റെ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇരുമുന്നണികളിലെയും മേയര്‍ സ്ഥാനാര്‍ത്ഥിമാര്‍ അറിയിച്ചു.

ബിജെപിക്ക് കനത്ത തിരിച്ചടി
അതേസമയം, തൃശൂര്‍ കോര്‍പ്പറേഷില്‍ മത്സരിച്ച സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്റെ തോല്‍വി ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചത്. തൃശൂരിലെ ബിജെപിയുടെ കോട്ടയായ കുട്ടന്‍കുളങ്ങര ഡിവിനില്‍ നിന്നാണ് ബി ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എകെ സുരേഷാണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. 200ഓളം വോട്ടുകള്‍ക്കാണ് ഗോപാലകൃഷ്ണന്‍ തോറ്റത്.












Click it and Unblock the Notifications