ചാലക്കുടിപുഴയിലെ വന്‍ പ്രളയം: അന്വേഷിക്കണമെന്നാവശ്യം ശക്തം
തൃശുര്: ചാലക്കുടി പുഴയിലെ പ്രളയമൊഴുക്കിനെ സംബന്ധിച്ച് അന്വേഷിക്കണമെന്ന ആവശ്യം ശക്തം. ചാലക്കുടി പുഴയില്‍ ആറു ഡാമുകള്‍ തുറന്നതിനു ശേഷമാണ് വെള്ളപ്പൊക്കമുണ്ടായതെന്ന് ചൂണ്ടിക്കാട്ടുന്നു. പെരിങ്ങല്‍കുത്ത് ജൂണ്‍ പത്തിനു തന്നെ നിറഞ്ഞ അവസ്ഥയിലായിരുന്നു. എന്നാല്‍ ഡാം തുറക്കുന്നത് നീട്ടിവെച്ചുവെന്നാണ് ആക്ഷേപം. ജൂലായ് 28 മുതല്‍ ആഗസ്റ്റ് എട്ടുവരെ മഴ ശക്തമായിട്ടും ജലനിരപ്പ് താഴ്ത്താന്‍ ശ്രമിച്ചില്ല. അതാണ് കാര്യങ്ങള്‍ കൈവിട്ടുപോയതിലേക്കു നയിച്ച ഒരു ഘടകം.
ഇക്കാര്യമാവശ്യപ്പെട്ട് ചാലക്കുടി പുഴ സംരക്ഷണസമിതി ജൂലായ് 24 ന് സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കിയതാണ്. വെള്ളം തുറന്നുവിട്ടില്ലെങ്കില്‍ പ്രളയമുണ്ടാകുമെന്ന സൂചനയാണ് നല്‍കിയത്. ഇതേസമയം മഴ പെട്ടെന്നു കൂടിയതോടെ അപ്പര്‍ഷോളയാറില്‍ നിന്ന് തമിഴ്നാട് കേരളത്തിലേക്കു നിശ്ചയിച്ചതിലും കൂടുതല്‍ അളവ് വെള്ളം ഒഴുക്കി. ഇതു പ്രശ്നം അത്യന്തം വഷളാക്കി. നിയന്ത്രിക്കാനോ പ്രതിഷേധിക്കാനോ സംസ്ഥാനസര്‍ക്കാരോ ബന്ധപ്പെട്ടവരോ ശ്രമിച്ചതുമില്ല. ജോയന്റ് വാട്ടര്‍ റഗുലേറ്ററി അഥോറിറ്റിയുടെ അധ്യക്ഷ സ്ഥാനം ഇപ്പോള്‍ കേരളത്തിനാണ്. കേരള ഇറിഗേഷന്‍ ചീഫ് എഞ്ചിനീയറാണ് അഥോറിറ്റി ചെയര്മാന്. എന്നിട്ടും വ്യക്തമായി ഇടപെടാന്‍ മടിച്ചുനിന്നത് ദുരൂഹമായി.
എന്നാല്‍ വൈദ്യുതി നിര്‍മാണത്തിനു ഗുണകരമാകുമെന്നതിനാല്‍ അമിതമായി വന്നുചേര്‍ന്ന ജലം ഒഴുക്കികളയാന്‍ കെ.എസ്.ഇ.ബി വിഘാതം സൃഷ്ടിച്ചുവെന്നാണ് പരാതി. അതിനിടെ മന്ത്രിസഭായോഗത്തില്‍ വെള്ളം ഒഴുക്കിക്കളയുന്നതുമായി ബന്ധപ്പെട്ട് ജലവിഭവ മന്ത്രിയും വൈദ്യുതി മന്ത്രിയും തമ്മില്‍ ഉടക്കുമുണ്ടായി. അധികവെള്ളം പെട്ടെന്നു ഒഴുക്കികളയണമെന്നു ജലവിഭവ മന്ത്രി ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കമുണ്ടായത്. ഒടുവില്‍ പെരിങ്ങല്‍ക്കുത്ത് കരകവിഞ്ഞതോടെ ചാലക്കുടി പുഴ ഗതിമാറുകയാണുണ്ടായത്. ഇതിനിടെ പെരിങ്ങല്‍ക്കുത്ത് ഡാമിനു ബലക്ഷയമുണ്ടായി എന്നും വാര്‍ത്ത പരന്നിട്ടുണ്ട്. ഷട്ടറുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലത്രെ.
അവസാനനിമിഷം വന്ജലമൊഴുകിയെത്തിയതോടെ തമിഴ്നാട് അറിയിച്ചതിലും കൂടുതല്‍ തോതില്‍ വെള്ളം തുറന്നുവിട്ടതോടെ ശരിക്കും പ്രതിസന്ധിയായി. സെക്കന്‍ഡില്‍ 19,500 ക്യുബിക് അടി വെള്ളം തുറന്നുവിടുമെന്നു മുന്നറിയിപ്പു നല്‍കിയിരുന്നുവെങ്കിലും സെക്കന്‍ഡില്‍ 40,000 ക്യുബിക് അടി വെള്ളം തുറന്നുവിടുകയായിരുന്നു. 16 ന് രാത്രി ഒരുമണിക്ക് നിയന്ത്രിത അളവിലായിരുന്നു ജലമൊഴുക്ക് എങ്കില്‍ പുലര്‍ച്ചെ രണ്ടുമണിയായതോടെ കൂടുതല്‍ അളവു വെള്ളം തുറന്നുവിട്ടു. ഇക്കാര്യത്തില്‍ കേരളം പരാതി നല്കുവാനാണ് നീക്കം. വെട്ടിലായ കെ.എസ്.ഇ.ബിയാകട്ടെ ഇതുള്‍പ്പെടെ അനിയന്ത്രിത വെള്ളക്കെട്ടുണ്ടായ സാഹചര്യം മറച്ചുവെച്ചു. എങ്കിലും തമിഴ്നാടിനെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് കെ.എസ്.ഇ.ബി തയാറാക്കുമെന്നാണറിയുന്നത്. മുഖ്യമന്ത്രിയെ പോലും തെറ്റിധരിപ്പിക്കുന്നതിനു നീക്കമുണ്ടായി എന്നു ചൂണ്ടിക്കാട്ടുന്നു.
കേരളത്തിന്റെ ഒരുമ ശ്രദ്ധേയം രാഹുല്‍ഗാന്ധി: ഇടുക്കിയില്‍ സന്ദര്‍ശനം നടത്തി