പ്രൊഫ. എം മുരളീധരൻ നിര്യാതനായി: മരണമടഞ്ഞത് കോളേജ് അധ്യാപക പ്രസ്ഥാനത്തിന്റെ നേതാവ്!
തൃശൂര്‍: സിപിഎം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കോളേജ് അധ്യാപക പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന പ്രൊഫ. എം മരുളീധരന്‍ (71) നിര്യാതനായി. അര്‍ബുദരോഗത്തിനു ചികിത്സയിലായിരുന്നു. തൃശൂര്‍ ദയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്നു രാവിലെ എട്ടിന് തൃശൂര്‍ ബെന്നറ്റ് റോഡ് മേനാച്ചേരി ടവേഴ്‌സിലെ വസതിയില്‍ കൊണ്ടുവരും. രാവിലെ 9 മുതല്‍ 11 വരെ സി.പി.എം. ജില്ലാ ആസ്ഥാനമായ അഴിക്കോടന്‍ സ്മാരക മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വെക്കും. തുടന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിനു മൃതദേഹം െകെമാറും.
തൃശൂര്‍ നഗരവികസന അതോറിറ്റി ചെയര്‍മാന്‍, എ.കെ.പി.സി.ടി.എ. സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം, വിയ്യൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്, ദക്ഷിണ റെയില്‍വെ യൂസേഴ്‌സ് കണ്‍സള്‍ട്ടേറ്റിവ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. തൃശൂരിന്റെ പൊതുമണ്ഡലത്തില്‍ നിറഞ്ഞു നിന്ന മുരളീധരന്‍ തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. 2002ല്‍ വകുപ്പു മേധാവിയായി വിരമിച്ചു.
2015ല്‍ സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി. ഇപ്പോള്‍ തൃശൂര്‍ ഏരിയ കമ്മിറ്റി അംഗമാണ്. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവും ബാലസംഘം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. നഗരവികസന അതോറിറ്റി ചെയര്‍മാനായിരിക്കെ തൃശൂര്‍ നഗരത്തിന്റെ വികസനരംഗത്തും ഏറെ സംഭാവനകള്‍ നല്‍കി. പരേതരായ വിയ്യൂര്‍ മരുതൂര്‍വീട്ടില്‍ മാലതി അമ്മയുടെയും കൊട്ടിലിലില്‍ രാമമാരാരുടെയും മകനാണ്. ഭാര്യ സരള, മകന്‍: ശ്രീശങ്കര്‍ (സ്റ്റാര്‍ക്ക് കമ്യൂണിക്കേഷന്‍സ്, തിരുവനന്തപുരം). മരുമകള്‍: ആരതി. സഹോദരങ്ങള്‍: പ്രൊഫ. എം ഹരിദാസ് (റിട്ട. അധ്യാപകന്‍, സെന്റ് അലോഷ്യസ് കോളേജ്, എല്‍ത്തുരുത്ത്) എം വിശ്വനാഥന്‍ (ബഹറിന്‍).