കെആര്‍ ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാമെന്ന് പ്രഖ്യാപിച്ച് വോട്ട് നേടിയ ശേഷം തള്ളിപ്പറഞ്ഞു: ലീലാവതി
തൃശൂര്‍: കെ ആര്‍ ഗൗരിയമ്മ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന നിലയ്ക്കു പ്രചാരണം നടത്തിയ കമ്യൂണിസ്റ്റുകാര്‍ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ വാക്കുമറന്നെന്ന് എഴുത്തുകാരി എം. ലീലാവതി. 'സ്ത്രീശബ്ദം' മാസികയും സാഹിത്യ അക്കാദമിയും ചേര്‍ന്നു സംഘടിപ്പിച്ച 'സ്ത്രീ സമൂഹം സാഹിത്യം' ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വനിതാ സംവരണ ബില്‍ അംഗീകരിക്കപ്പെടാതെ തന്നെ സ്ത്രീകള്‍ക്ക് സംവരണം അനുവദിക്കാന്‍ രാഷ്ര്ടീയപാര്‍ട്ടികള്‍ക്ക് എന്തുകൊണ്ട് കഴിയുന്നില്ലെന്നും ലീലാവതി ചോദിച്ചു. ബില്‍ അല്ല വില്‍ (ഇച്ഛാശക്തി) ആണ് വേണ്ടത്. അതുണ്ടോ എന്നാണ് അറിയേണ്ടത്. 33 ശതമാനം സംവരണം കൊണ്ട് വലിയ കാര്യമില്ല. 50 ശതമാനം സ്ത്രീസംവരണം ആവശ്യമാണ്. സ്ത്രീയെ അ്ംഗീകരിക്കാന്‍ രാഷ്ര്ടീയക്കാര്‍ തയ്യാറല്ല. വോട്ടുചെയ്യാന്‍ മാത്രമാണ് സ്ത്രീകളെ വേണ്ടത്.
സി.പി.എം. പുരോഗമനാശയങ്ങള്‍ പറയുന്നവരാണ്. അവര്‍ പൊളിറ്റ്ബ്യൂറോ അംഗമായി സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കാന്‍ തയ്യാറാകുന്നില്ല. കെ.ആര്‍ ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാമെന്ന് പ്രഖ്യാപിച്ച് വോട്ട് നേടിയ ശേഷം തള്ളിപ്പറഞ്ഞ പാര്‍ട്ടിയാണ്. സുശീല ഗോപാലനു മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയുണ്ടായിട്ടും പരിഗണിച്ചില്ല. സ്ത്രീകളുടെ വോട്ടിന്റെ ബലത്തിലാണ് ജയിക്കുന്നതെന്ന വിചാരം അവര്‍ക്കുമില്ല.
പുരുഷന്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കുന്ന ഒരാള്‍ മാത്രമാണ് സ്ത്രീയെന്നാണ് ധാരണ. സ്ത്രീകള്‍ തങ്ങള്‍ക്ക് വിധേയരായി പൂച്ചയെപ്പോലെ നില്‍ക്കുമെന്ന് അവര്‍ക്കറിയാം. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്ന തോന്നല്‍ സ്ത്രീകളിലുണ്ടാകണം. കേരളീയ സ്ത്രീകളുടെ പ്രബുദ്ധത അംഗീകരിക്കണമെങ്കില്‍ മുഖ്യസ്ഥാനത്ത് സ്ത്രീയെ അവരോധിക്കണം. അങ്ങിനെ പ്രതിഷ്ഠിക്കപ്പെട്ടാല്‍ വളരേണ്ടവളാണെന്ന ബോധം സ്ത്രീകള്‍ക്കുണ്ടാകുമെന്ന് അവര്‍ വിശദീകരിച്ചു.

പി. സതീദേവി അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഖദീജ മുംതാസ് മുഖ്യപ്രഭാഷണം നടത്തി. സ്ത്രീശബ്ദം 200-ാം പതിപ്പിന്റെ പ്രകാശനം സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്‍ നിര്‍വഹിച്ചു. ഡോ. ടി.എന്‍. സീമ, പ്രൊഫ. ആര്‍. ബിന്ദു, കെ.പി. സുധീര, പ്രഫ. ലളിതാ ലെനിന്‍, വിജയരാജമല്ലിക, ടി. ദേവി, ടി.കെ. ആനന്ദി തുടങ്ങിയവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications