കാത്തിരുന്ന്... കാത്തിരുന്ന് ശാപമോക്ഷം കിട്ടി, ഫോറൻസിക്ക് വിഭാഗം കുടുസ് മുറിയിൽ നിന്ന് പുറത്തേക്ക്!
തൃശൂര്‍: കാത്തിരിപ്പിന് വിട, അവസാനം ഗവ. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗത്തിന് ശാപമോക്ഷം' കിട്ടി. കുടുസുമുറിയില്‍നിന്നാണ് ഫോറന്‍സിക് വിഭാഗത്തിന് ശാപമോക്ഷം കിട്ടിയത്. ഏറെവര്‍ഷം പഴക്കമുള്ള കാലഹരണപ്പെട്ട മുറികളില്‍ ഇരുന്നാണ് നാളിതുവരെയായി സംസ്‌ഥാനത്തെ നിരവധി കൊലപാതകക്കേസുകളില്‍ നീതി ഉറപ്പാക്കുന്ന തരത്തിലുള്ള രേഖകള്‍ തയാറാക്കിയിരുന്നത്.
അഴുകിയ മൃതദേഹങ്ങളുടെ കടുത്ത ദുര്‍ഗന്ധം സഹിച്ച് കഴിഞ്ഞുവന്നിരുന്ന ഗവ. മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. പഴയ പ്രിന്‍സിപ്പല്‍ ഓഫീസും അനുബന്ധ സൗകര്യങ്ങളും നവീകരിച്ചാണ് ഫോറന്‍സിക് വിഭാഗത്തിനായി പുതിയ ആസ്‌ഥാനം ഒരുക്കിയത്. ഫോറന്‍സിക് വകുപ്പിലെ ഡോക്‌ടര്‍മാര്‍, ജീവനക്കാര്‍, കോളജ് പി.ടി.എ. എന്നിവര്‍ പണം മുടക്കിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
പ്രിന്‍സിപ്പല്‍ ഡോ.എം.എ. ആന്‍ഡ്രൂസ് ഉദ്‌ഘാടനം ചെയ്‌തു. ഫോറന്‍സിക് വകുപ്പ് മേധാവി ഡോ. എന്‍.എ. ബലറാം അധ്യക്ഷനായി.അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എ. അബ്‌ദുള്‍ ലത്തീഫ്, ഡോ. ഹിതേഷ് ശങ്കര്‍, വിവിധ വകുപ്പ് മേധാവികള്‍, പോലീസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മെഡിക്കല്‍ കോളജിന് സ്വന്തമായി പുതിയ അക്കാദമിക് കെട്ടിടം നിര്‍മിച്ച് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ പഴയകെട്ടിടം വെറുതെ കിടന്ന് നശിച്ചുപോകുമെന്ന് കരുതി ഇരിക്കുമ്പോള്‍ ഫോറന്‍സിക് വിഭാഗക്കാര്‍ ഞങ്ങള്‍ക്ക് പഴയ കെട്ടിടം മതിയെന്നുപറഞ്ഞ് സ്വന്തം പണംമുടക്കി കെട്ടിടം നവീകരിച്ചത് ഏറെ മാതൃകയായിരിക്കുകയാണ്.