തൃശ്ശൂരിൽ ഗുണ്ടാ വിളയാട്ടം: വെട്ടിപരിക്കേൽപ്പിച്ചു, പ്രതികൾക്ക് അഞ്ചുവര്‍ഷം കഠിനതടവിനു ശിക്ഷ
തൃശുര്‍: യുവാക്കളെ വാളുകൊണ്ട് വെട്ടിപരുക്കേല്‍പ്പിച്ച കേസിലെ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവും 60,000 രൂപ പിഴയും വിധിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ ഒമ്പതു മാസം അധികതടവിനും തൃശൂര്‍ രണ്ടാം അഡി.സെഷന്‍സ് ജഡ്ജ് സി. മുജീബ് റഹിമാന്‍ ശിക്ഷിച്ചു.
കിഴക്കുമ്പാട്ടുകരയില്‍ 2001 ഓഗസ്റ്റ് 31നാണ് സംഭവം. രാഗംതീയറ്ററിലേക്കു സിനിമ കാണാന്‍ പോയ സഹോദരങ്ങളെ എറണാകുളം ആലുവ കറുകുറ്റി എലവത്തിങ്കല്‍ നിനോ(38) വാളുകൊണ്ട് വെട്ടുകയായിരുന്നു. ഇയാള്‍ ഗുണ്ടാസംഘാംഗമാണ്. മൂന്നംഗസംഘം നിര്‍ത്തിയിട്ട കാര്‍ വെട്ടിപ്പൊളിക്കുന്നതു കണ്ട നിരപരാധികളായ വഴിയാത്രികരെയാണ് ആക്രമിച്ചത്.

കിഴക്കുംപാട്ടുകര വടക്കൂട്ട് വീട്ടില്‍ സലീഷ് കുമാര്‍(38), സതീഷ്‌കുമാര്‍ (45), സജീവ് കുമാര്‍(48) എന്നിവരെയാണ് വെട്ടിയത്. സിനിമ കഴിഞ്ഞ് യുവാക്കള്‍ രാത്രി ഒമ്പതരയോടെ ജംഗ്ഷനില്‍ ബസ് ഇറങ്ങി വീട്ടിലേക്കു നടന്നുപോകവെയാണ് സംഭവം. റോഡരുകില്‍ കിടന്ന മാരുതി വാനിന്റെ മുന്‍വശത്തെ ഗ്ലാസ് ഒരുസംഘം വെട്ടിപ്പൊളിക്കുന്നതു ഇവര്‍ കണ്ടു. സംഭവം തിരക്കിയപ്പോള്‍ സഹോദരങ്ങളെ ആക്രമിക്കുകയായിരുന്നു. ഇവര്‍ പിന്നീട് സ്വകാര്യആശുപത്രിയില്‍ ചികിത്സ തേടി.
കേസിലെ മറ്റു രണ്ടുപ്രതികളെ നേരത്തെ അറസ്റ്റുചെയ്തു. പ്രോസിക്യൂഷന്‍ തെളിവിലേക്കായി 10 സാക്ഷികളെ വിസ്തരിച്ചു. 13 രേഖകള്‍ ഹാജരാക്കി. വെട്ടാനുപയോഗിച്ച വാളും കണ്ടെടുത്തു. പ്രോസിക്യൂഷനു വേണ്ടി അഡീ.ഗവ.പ്ലീഡറും പ്രോസിക്യൂട്ടറുമായ ജോണ്‍സണ്‍ ടി. തോമസ്, എം.പി. ഷിജു, ഇ.എച്ച്. ഹരിപ്രിയ എന്നിവര്‍ ഹാജരായി.












Click it and Unblock the Notifications