ചാവക്കാട് തീരദേശത്ത് കഞ്ചാവ് മാഫിവ പിടിമുറുക്കുന്നു; തൃശ്ശൂരിൽ കഞ്ചാവ് സുലഭം, വിദ്യാർത്ഥികളും....
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ചാവക്കാട് തീരദേശത്ത് കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. പൊന്തക്കാടുകളും ആള്‍ത്താമസമില്ലാത്ത വീടുകളും മദ്യ- മയക്കുമരുന്ന് മാഫിയകളുടെ ഇഷ്ട താവളങ്ങളാണ്. തീരപ്രദേശങ്ങളിലെ വീടുകളും, കാറ്റാടി മരങ്ങളുടെ ഇടയിലും മാഫിയാ സംഘങ്ങള്‍ യഥേഷ്ടം വിഹരിക്കുന്നു.
തൃശൂരില്‍ ഏറ്റവുംകൂടുതല്‍ കഞ്ചാവ് എത്തുന്നത് ചാവക്കാടിന്റെ തീരങ്ങളിലാണെന്നാണ് വിവരം. ഒന്നര വര്‍ഷത്തിനിടയില്‍ 80 കിലോയ്ക്ക് മുകളില്‍ കഞ്ചാവാണ് മേഖലയില്‍ നിന്ന് പിടികൂടിയത്. കഞ്ചാവിനുപുറമെ മനോരോഗികള്‍ക്കു നല്‍കുന്ന വട്ടു ഗുളികകളും വന്‍തോതില്‍ വിറ്റുവരുന്നുണ്ട്. വിദ്യാര്‍ഥികളെ വല വീശിപ്പിടിക്കുന്നതിനായി വന്‍ മാഫിയ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ഒഴിഞ്ഞു കിടക്കുന്ന വീടുകളും കെട്ടിടങ്ങളും ഇത്തരം ആളുകളുടെ കേന്ദ്രങ്ങളാണ്. മണത്തല സ്‌കൂള്‍ പരിസരത്തും ഇത്തരം ഒഴിഞ്ഞുകിടക്കുന്ന വീട് കേന്ദ്രീകരിച്ച് മദ്യമയക്കുമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. ദേശീയ പാതയോടും പഴയപാലം വഴിയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ റോഡരികിലാണ് വര്‍ഷങ്ങളായി ഒരു വീട് പരിസരങ്ങള്‍ പൊന്തക്കാടുകളാല്‍ നിറഞ്ഞുകിടക്കുന്നത്.
രാത്രികാലങ്ങളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കുന്നു. പരിസരവാസികള്‍ പലപ്പോഴും പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടികളൊന്നുംതന്നെ ഉണ്ടായിട്ടില്ല. നാട്ടുകാര്‍ വിഷയം പലതവണ സ്ഥലമുടമയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു. രാത്രിസമയങ്ങളില്‍ ഈ വീട്ടില്‍നിന്നു ടോര്‍ച്ച് വെളിച്ചവും ആള്‍ പെരുമാറ്റങ്ങളും കാണാറുള്ളതായി പറയുന്നു. പരിസരങ്ങളില്‍ പുറത്തു നിന്നുള്ള യുവാക്കളെയും വാഹനങ്ങള്‍ വന്നുപോകുന്നതും നിത്യസംഭവങ്ങളാണ്.
സമീപത്ത് ഫുട്‌ബോള്‍ കളിക്കാന്‍ പരിസരത്തെ യുവാക്കള്‍ വരാറുണ്ടെങ്കിലും ഇവരറിയാതെ പരിസരങ്ങളില്‍ വന്‍ കഞ്ചാവുലോബി പ്രവര്‍ത്തിക്കുന്നതായി പറയുന്നു. ദേശീയ പാതയില്‍നിന്ന് കിഴക്കോട്ട് ഇറങ്ങിയാല്‍ ആശുപത്രി വഴിയും പുന്നവഴിയും കടന്നുപോകാന്‍ സൗകര്യമുണ്ട്. ഇതിനാല്‍ പലപ്പോഴും പോലീസിന് പിടികൂടാന്‍ കഴിയുന്നില്ല. ചാവക്കാടുനിന്ന് പോലീസ് പുറപ്പെട്ടാല്‍ നാലു ദിക്കില്‍നിന്നും വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനത്തോടെയാണ് മദ്യ- മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നത്.