എസ്ഡിപിഐ കേന്ദ്രങ്ങളിൽ റെയ്ഡ് ശക്തം; പെട്രോള്‍ ബോംബെന്നു സംശയം; രണ്ടു കുപ്പികള്‍ കണ്ടെത്തി
തൃശൂര്‍: പാവറട്ടി ജയ്‌സണ്‍ തിയേറ്ററിനു സമീപം വയനാടന്‍ തറ റോഡില്‍നിന്ന് പെട്രോള്‍ ബോംബുകളെന്ന് സംശയിക്കുന്ന രണ്ട് കുപ്പികള്‍ കണ്ടെത്തി. റോഡിന് ഇരുവശത്തുള്ള മതിലിനിടയില്‍ ഒളിപ്പിച്ചുവച്ച നിലയിലാണ് ഇവ കിട്ടിയത്. പെട്രോള്‍ നിറച്ച ചില്ലുകുപ്പിയില്‍ തുണിയുടെ തിരികള്‍ നിറച്ചുവച്ചിട്ടുണ്ട്. തിരികള്‍ കത്തിച്ച് കെടുത്തിയ നിലയിലാണ്.
തിങ്കളാഴ്ച രാവിലെ 9.30ന് സമീപത്ത് ഓട്ടോറിക്ഷയും മിനിലോറിയും കൂട്ടിയിടിച്ചിട്ടുണ്ടായ അപകടം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറാണ് സംഭവം കണ്ടത്. നാട്ടുകാര്‍ ഉടന്‍ പോലീസിനെ വിവരമറിയിച്ചു. എന്നാല്‍ പോലീസ് തണുത്ത പ്രതികരണമാണ് സ്വീകരിച്ചത്. കുപ്പിയിലുള്ളത് മണ്ണെണ്ണയാണെന്ന നിലപാടിലാണ് പോലീസ്. സംഭവം പ്രദേശത്ത് ഭീതി പരത്തിയിരിക്കുകയാണ്. ചൊവ്വാഴ്ച ബോംബു സ്‌ക്വാഡ് പരിശോധനയ്ക്ക് എത്തുമെന്ന് പോലീസ് പറഞ്ഞു.

അതേസമയം പാവറട്ടിയില്‍ ജെയ്‌സണ്‍ തീയറ്ററിനടുത്ത് പെട്രോള്‍ ബോംബ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം വേണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ്. ജില്ലയില്‍ തീവ്രവാദ സംഘടനകള്‍ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായി തീരദേശ മേഖല മാറിയെന്നും മേഖലയില്‍ ഇതിനുമുമ്പ് നടന്ന പല കൊലപാതകങ്ങളും പോലീസിനെ അറിയിച്ചിട്ടും കാര്യമായി നടപടിയെടുക്കാത്തതാണ് വീണ്ടും കൊലപാതകങ്ങള്‍ നടക്കുന്നതിന് കാരണമായതെന്നും നാഗേഷ് കുറ്റപ്പെടുത്തി.
മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ കൊലപാതകത്തിനുശേഷം ജില്ലയില്‍ നടന്ന റെയ്ഡുകളും അന്വേഷണങ്ങളും ഇതോടൊപ്പം കൂട്ടിച്ചേര്‍ക്കേണ്ടതാണ്. സംസ്ഥാനത്തെതന്നെ ആദ്യത്തെ തീവ്രവാദ പ്രവര്‍ത്തനമായ കൊക്കാലെ സ്‌ഫോടനത്തിലെ പ്രതികളെ നാളിതുവരെ പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
പെട്രോള്‍ ബോംബ് സംഭവം ഒറ്റപ്പെട്ടതായി കാണരുതെന്നും ജില്ലയില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഗൗരവമായ അന്വേഷണം നടത്തി തീവ്രവാദ ശക്തികളുടെ വേരറുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു.












Click it and Unblock the Notifications