മരുമകളെയും അമ്മയെയും വെട്ടി; തുടർന്ന് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു, വൃദ്ധന്റെ ക്രൂരത തൃശൂരിൽ..
തൃശൂര്‍: മകന്റെ ഭാര്യയേയും അവരുടെ അമ്മയെയും വെട്ടിപ്പരുക്കേല്‍പ്പിച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥന്‍ മരിച്ചു. മേലൂര്‍ കൂവ്വക്കാട്ടുകുന്ന് എസ്‌എന്‍ സമാജത്തിനുസമീപം പൈപറമ്പന്‍ വീട്ടില്‍ ശ്രീധരന്‍(65)ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ശ്രീധരന്‍ ഇരുവരേയും വെട്ടിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്രീധരന്റെ മകന്‍ ഷാജുവിന്റെ ഭാര്യ ലിഷ(30), ഇവരുടെ മാതാവ് പുഷ്‌പഗിരി കീഴാട്ടി വീട്ടില്‍ പുരുഷോത്തമന്റെ ഭാര്യ രാധ(55)എന്നിവര്‍ക്കാണ് വെട്ടേറ്റത്. തലയ്‌ക്ക് സാരമായി പരുക്കേറ്റ ഇരുവരും സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ലിഷയെയും അമ്മ രാധയെയും ആക്രമിച്ചതിന്‍െ്‌റ കാരണം വ്യക്തമല്ല. സംഭവം നടക്കുമ്പോള്‍ ഇവര്‍ മൂന്നുപേരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലിഷയുടേയും രാധയുടേയും മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ല. ഗുരുതര പൊള്ളലേറ്റ ശ്രീധരന്‍െ്‌റ മരണമൊഴിയും പോലീസിന് രേഖപ്പെടുത്താന്‍ സാധിച്ചിരുന്നില്ല.
തിങ്കളാഴ്‌ച വൈകിട്ട് നാലുമണിയോടെ കൂവ്വക്കാട്ടുകുന്നിലെ ശ്രീധരന്റെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ശ്രീധരന്റെ മകന്‍ ഷാജു ഗള്‍ഫിലാണ്. കുടുംബ വഴക്കിനെ തുടര്‍ന്ന് കുറച്ചുനാളായി രാധ മകള്‍ക്കൊപ്പം കൂവ്വക്കാട്ടുകുന്നിലുള്ള മരുമകന്റെ വീട്ടിലാണ് താമസം. രാധയുടെ ഭര്‍ത്താവിന് എറണാകുളത്താണ് ജോലി. രാധയെയാണ് ശ്രീധരന്‍ ആദ്യം വെട്ടിയത്. അമ്മയെ ആക്രമിക്കുന്നതു കണ്ട് തടയാന്‍ ശ്രമിച്ച ലിഷയെയും വെട്ടി. ഇതിനിടയില്‍ രാധ ഓടി കിണറ്റില്‍ ചാടി.
തുടര്‍ന്ന് ശ്രീധരന്‍ ലിഷയെ ഓടിച്ചിട്ട് വെട്ടുകയായിരുന്നു. വീട്ടിലെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും അയല്‍ക്കാരും കിണറ്റില്‍ ചാടിയ രാധയെ ആദ്യം രക്ഷപ്പെടുത്തി. ഇതിനിടെ വീടിനുള്ളി കയറി ശ്രീധരന്‍ തീ കൊളുത്തുകയായിരുന്നു. പരേതയായ ശാന്തയാണ് മരിച്ച ശ്രീധരന്റെ ഭാര്യ. മറ്റുമക്കള്‍: ഷിബു, ഷീജ. മരുമക്കള്‍: വിജി, മുരുകേഷ്.