അഗതികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് വിഎം സുധീരന്
തൃശൂര്‍: അഗതികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്. കാളത്തോടുള്ള തണല്‍ അനാഥാലയത്തിലെ അന്തേവാസികള്‍ക്കൊപ്പമാണ് അദ്ദേഹം 70-ാം പിറന്നാള്‍ ആഘോഷിച്ചത്. വലിയ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് സുധീരന് ലളിതമായ ചടങ്ങില്‍ ഓര്‍ഫനേജിലെ അനാഥ ബാല്യങ്ങള്‍ക്കും മുതിര്‍ന്ന അന്തേവാസികള്‍ക്കുമൊപ്പം പിറന്നാള്‍ സദ്യ ഉണ്ടത്.
കാളത്തോട് വിഎംവി സൊസൈറ്റി നടത്തുന്നതാണ് തണല്‍ എന്ന ഓര്‍ഫനേജ്. സുധീരന് കുടുംബസമേതമാണ് പിറന്നാള്‍ ചടങ്ങിനെത്തിയത്. സുധീരന് സപ്തതി പിറന്നാള്‍ ആശംസകള്‍ നേരാന്‍ കോണ്‍ഗ്രസിന്റെ ജില്ലാ നേതാക്കളെല്ലാവരുംതന്നെ എത്തിയിരുന്നു. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് സപ്തതി ആഘോഷം വിപുലമായ രീതിയില്‍ സംഘടിപ്പിക്കാമെന്ന നിര്‍ദേശം അവഗണിച്ചാണ് സുധീരന് അനാഥാലയത്തിലേക്ക് തപിറന്നാള് ന്റെ ചടങ്ങുകള്‍ മാറ്റിയത്.
ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് കുടുംബസേമതം എത്തിയ സുധീരനെ ഓര്‍ഫനേജ് മാനേജരും കുട്ടികളായ അന്തേവാസികളും ചേര്‍ന്ന് സ്വീകരിച്ചു. പിറന്നാള്‍ ആശംസ നേര്‍ന്ന കുട്ടികളോട് തോളില്‍ തട്ടിയും കുശലം പറഞ്ഞുമാണ് അദ്ദേഹം നന്ദി രേഖപ്പെടുത്തിയത്. എഴുപത് വയസായെന്ന യാഥാര്‍ഥ്യം തന്നെ അത്ഭുതപ്പെടുത്തുന്നതായി പറഞ്ഞ സുധീരന് പിറന്നാള്‍ ചടങ്ങുകള്‍ ആഘോഷമാക്കരുതെന്ന് മറ്റുള്ളവരോട് നിര്‍ദേശിച്ചിരുന്നതായും ചൂണ്ടിക്കാട്ടി.
എഴുപതാം പിറന്നാള്‍ ആര്ഭാടമാക്കരുതെന്ന് നിര്‍ബന്ധമുള്ളതിനാലാണ് പാവങ്ങള്‍ക്കൊപ്പം അനാഥാലയത്തില്‍ പിറന്നാളിന് ഒത്തുചേരാന്‍ തീരുമാനിച്ചത്. തൃശൂര്‍ ഡി.സി.സി. പ്രസിഡന്റ് ടി.എന്‍. പ്രതാപനും ഒ. അബ്ദുറഹ്മാന്കുട്ടിയുമാണ് കാളത്തോട്ടെ അനാഥമന്ദിരത്തില്‍ ചടങ്ങ് നടത്താമെന്ന് നിര്‍ദേശിച്ചത്. ആ തീരുമാനം ഉചിതമായതിനാല്‍ സ്വീകരിക്കുകയായിരുന്നു. പാവപ്പെട്ടവര്‍ക്കൊപ്പം നില്ക്കുകയെന്നതാണ് തന്റെ രാഷ്ട്രീയം. ആര്‍ഭാടങ്ങള്‍ പാവങ്ങളെ മറന്നുള്ള ചടങ്ങുകളാണ്. ചടങ്ങുകള്‍ ലളിതമായിരിക്കണമെന്നതാണ് നിലപാട്. ശിഷ്ടകാലം പാവപ്പെട്ട ജനങ്ങള്ക്കുവേണ്ടിയുള്ളതായിരിക്കുമെന്നും സുധീരന് പറഞ്ഞു.
ജില്ലയ്ക്ക് പുറത്തുള്ളവരെ ആരെയും ക്ഷണിച്ചില്ല. മുതിര്‍ന്ന നേതാക്കളെന്ന നിലയില്‍ മുന്‍ ഡി.സി.സി. പ്രസിഡന്റുമാരെയും ഏതാനും അടുത്ത സുഹൃത്തുക്കളെയും മാത്രമാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. കൂടാതെ ഭാര്യയും മക്കളും ജ്യേഷ്്ഠന് ഡോ. വി.എം. മനോഹരനും ഭാര്യയും ചടങ്ങിനെത്തിയിരുന്നു. കൂടാതെ സുധീരന്റെ മകന് അമേരിക്കയിലായിരുന്ന അഖില്‍ അച്ഛന്റെ എഴുപതാം പിറന്നാളിന് തലേന്ന് തന്നെ നാട്ടിലെത്തിയിരുന്നു. എല്ലാവരും ഒരേ പന്തിയിലിരുന്നാണ് പിറന്നാള്‍ സദ്യ ഉണ്ടത്.