തൃശൂർ തിരഞ്ഞെടുപ്പ് പൂരത്തിൽ ആര് തിടമ്പേറ്റും; മണ്ഡല ചരിത്രം ഇങ്ങനെ
തൃശൂർ: ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് തൃശൂർ. 1951 മുതൽ 2019 വരെ നടന്ന തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ സിപിഐയാണ് മണ്ഡലത്തിൽ ഏറ്റവും കൂടുതൽ തവണ വിജയിച്ചത്. 10 തവണ സി പി ഐ വിജയിച്ചപ്പോൾ ഏഴ് തവണ തൃശൂർ കോൺഗ്രസിനൊപ്പം നിന്നു.
1957 ൽ സിപിഐയുടെ കൃഷ്ണനിലൂടെയാണ് മണ്ഡലത്തിൽ സി പി ഐ തങ്ങളുടെ ജൈത്ര യാത്ര തുരുന്നത്. 1984 ലാണ് മണ്ഡലത്തിൽ ആദ്യമായി കോൺഗ്രസ് ജയിക്കുന്നത്. അന്ന് കോൺഗ്രസിന്റെ പിഎ ആന്റണിയായിരുന്നു വിജയിച്ചത്. 1999 ൽ പിസി ചാക്കോയിലൂടെ കോൺഗ്രസ് വിജയം ആവർത്തിച്ചു. എന്നാല്‍ 96 ല്‍ വി വി രാഘവനിലൂടെ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ വീണ്ടും ഇടത്തുപക്ഷം വിജയിച്ചു. അടുത്ത തിരഞ്ഞെടുപ്പിലും രാഘവന് തന്നെയായിരുന്നു വിജയം.

എന്നാൽ 99 ൽ വീണ്ടും സിപിഐ പരാജയം രുചിച്ചു.എ സി ജോസിലൂടെയായിരുന്നു യുഡിഎഫിന്റെ വിജയം. 2004 -ല്‍ സികെ ചന്ദ്രപ്പനിലൂടെ പക്ഷേ മണ്ഡലം തിരിച്ചുപിടിച്ചു. 2009 ൽ വീണ്ടും തോൽവി. അന്ന് പി സി ചാക്കോയായിരുന്നു കോൺഗ്രസിന് വേമ്ടി വിജയിച്ചത്. 2014 ൽ സിഎന്‍ ജയദേവനിലൂടെ സിപിഐ മണ്ഡലം തിരിച്ചുപിടിച്ചു.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം മണ്ഡലത്തിൽ കോൺഗ്രസിന് നേടാനായി. സിപിഐയുടെ രാജാജി മാത്യു തോമസിനെ 93,633 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കോൺഗ്രസിന്റെ ടിഎൻ പ്രതാപൻ പാർലമെന്റിലേക്ക് ജയിച്ച് കയറിയത്. ടിഎൻ പ്രതാപൻ 4,15,089 വോട്ടും രാജാജി മാത്യു തോമസ് 3,21,456 വോട്ടുമാണ് നേടിയത്. ബിജെപിക്ക് വേണ്ടി ഇറങ്ങി സുരേഷ് ഗോപി പിടിച്ചത് 2,93,822 വോട്ടുകളും.
ഇത്തവണ മണ്ഡലത്തിൽ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് വഴിയൊരുങ്ങിയിരിക്കുന്നത്. യുഡിഎഫിന് വേണ്ടി സീറ്റിങ് എംപി ടിഎൻ പ്രതാപനും എൽഡിഎഫിനായി വിഎസ് സുനിൽ കുമാറും ബിജെപിക്ക് വേണ്ടി സുരേഷ് ഗോപിയുമാണ് കളത്തിൽ. ഇക്കുറി എന്തുവിലകൊടുത്തും മണ്ഡലത്തിൽ ജയിക്കുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്.
മണ്ഡലത്തിൽ സുരേഷ് ഗോപിയിലൂടെ ഉയർന്ന ബിജെപി വോട്ടുകൾ തന്നെയാണ് പാർട്ടിയുടെ ആവേശവും ആത്മവിശ്വാസവും. 2009ൽ വെറും 54,000 വോട്ട് മാത്രമായിരുന്നു മണ്ഡലത്തിൽ ബി ജെ പിക്കുണ്ടായിരുന്നത്. എന്നാൽ 2014ൽ 1.2 ലക്ഷമായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2,93,822 വോട്ടായിരുന്നു സുരേഷ് ഗോപി മണ്ഡലത്തിൽ നേടിയത്. അതായത് 28.2 ശതമാനം വോട്ട് . മണ്ഡലത്തിലെ ക്രിസ്ത്യൻ വോട്ടുകളും സുരേഷ് ഗോപിയുടെ പിന്തുണയുമെല്ലാം ഇത്തവണ താമരവിരിയാൻ കാരണമാകുമെന്നാണ് ബി ജെ പി പ്രതീക്ഷ പുലർത്തുന്നത്.
അതേസമയം എല്ലാവിഭാഗങ്ങളുമായ പ്രതാപൻ പുലർത്തുന്ന ബന്ധവും കെ കരുണാകരന്റെ തട്ടകമായിരുന്നു തൃശൂരിലെ കോൺഗ്രസിന്റെ സ്വാധീനവുമെല്ലാം ഇത്തവണയും പ്രതാപന് കാര്യങ്ങൾ അനുകൂലമാക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. കഴിഞ്ഞ ആറ് മാസമായി തിരഞ്ഞെടുപ്പില്‍ തന്നെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രതാപന്‍ കൂറ്റൻ ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുമെന്നും നേതൃത്വം അവകാശപ്പെടുന്നു.
മണ്ഡലത്തിലെ വിഎസ് സുനിൽ കുമാറിന്റെ സ്വാധീനത്തിലാണ് എൽ ഡി എഫ് പ്രതീക്ഷ. 'സുനിലേട്ടനെ' തൃശൂരുകാർക്ക് കൈവിടാനാകില്ലെന്ന് നേതാക്കൾ ആവർത്തിക്കുന്നു. ജനസ്വീകാര്യതയും ന്യൂനപക്ഷ വോട്ടുകളുമെല്ലാം സുനിലിന്റെ വിജയം ഉറപ്പാക്കുമെന്നാണ് നേതൃത്വം കരുതുന്നത്.












Click it and Unblock the Notifications